
റിയാദ്: റെഡ് സീ ഇൻറർനാഷനൽ ചെങ്കടൽ തീരത്ത് വികസിപ്പിച്ചെടുക്കുന്ന പ്രധാന ടൂറിസം പദ്ധതിയായ ‘അമാല’ വിനോദസഞ്ചാര കേന്ദ്രം ഉടൻ സന്ദർശകർക്കായി തുറക്കും. റിയാദിൽ നടന്ന ടൂറിസം ഉച്ചകോടിയിൽ റെഡ് സീ ഇൻറർനാഷനൽ പദ്ധതി ഔദ്യോഗികമായി അനാച്ഛാദനം ചെയ്തു. രാജ്യത്തെ ആഡംബര ടൂറിസത്തിന് ഇതൊരു വഴിത്തിരിവായി മാറുമെന്ന് അധികൃതർ പ്രതീക്ഷ പങ്കുവെച്ചു. വിനോദസഞ്ചാരത്തിന്‍റെ പുതിയ ലക്ഷ്യസ്ഥാനം ആദ്യ അതിഥികളെ സ്വാഗതം ചെയ്യാൻ ഉടൻ വാതിലുകൾ തുറക്കാൻ ഒരുങ്ങുകയാണ്. തബൂക്ക് പർവതനിരകളുടെയും നിർമലമായ ചെങ്കടലിന്‍റെയും സംഗമസ്ഥാനത്ത് സ്ഥിതി ചെയ്യുന്ന അമാല ടൂറിസ്റ്റ് കേന്ദ്രം ആഡംബരം, ക്ഷേമം, പ്രകൃതിയുമായുള്ള ഐക്യം എന്നിവ സമന്വയിപ്പിക്കുന്ന ഒരു അനുഭവം സന്ദർശകർക്ക് പ്രദാനം ചെയ്യും.
ആരോഗ്യകരവും സമൃദ്ധവുമായ ജീവിതത്തിനായുള്ള പ്രത്യാശയുടെ ആത്മാവിനെ ഉൾക്കൊള്ളുന്ന ‘പ്രതീക്ഷ’ എന്ന അറബി പദത്തിൽനിന്നാണ് ‘അമാല’ എന്ന പേര് ഉരുത്തിരിഞ്ഞതെന്ന് റെഡ് സീ ഇൻറർനാഷനൽ സി.ഇ.ഒ ജോൺ പഗാനോ പറഞ്ഞു. സൗദിയിൽ പുതിയൊരു തീരദേശ ജീവിതശൈലിയാണ് അമാല വാഗ്ദാനം ചെയ്യുന്നത്. കൂടുതൽ കാലം ജീവിക്കുക, മികച്ച രീതിയിൽ ജീവിക്കുക എന്നതിെൻറ അർഥം കണ്ടെത്താൻ ഇത് സന്ദർശകരെ ക്ഷണിക്കുന്നു. ആദ്യ ഘട്ടത്തിൽ ‘അമാല’ ആറ് ആഡംബര റിസോർട്ടുകളിലൂടെ തിളങ്ങും. അഞ്ച് കിലോമീറ്റർ നീളമുള്ള ഒരു തീരദേശ പ്രൊമെനേഡും ആകർഷകമായ പ്രകൃതിദൃശ്യങ്ങളും ഇടകലർന്നതാണിത്. 128 മുറികളും 29 വസതികളും വിപുലമായ വെൽനസ് അനുഭവങ്ങളും ഉൾപ്പെടുന്ന ‘ഇക്വിനോക്സ് അമാല റിസോർട്ട് ആൻഡ് റെസിഡൻസസും’, 202 താമസ യൂനിറ്റുകളും സ്വകാര്യ ബീച്ചുകളും സംയോജിത കുടുംബ സൗകര്യങ്ങളുമുള്ള 25 വസതികളും ഉൾപ്പെടുന്ന ‘ഫോർ സീസൺസ് അമാല റിസോർട്ടും’ ഇതിലുൾപ്പെടുന്നു.
ആധുനിക സാമൂഹിക മനോഭാവമുള്ള ‘നാമൗസ് അമാല റിസോർട്ട്’, കുടുംബങ്ങൾക്കും ദമ്പതികൾക്കുമായി സമർപ്പിച്ചിരിക്കുന്ന ‘റോസ്‌വുഡ് അമാല റിസോർട്ട്’, വിപുലമായ ഫിറ്റ്‌നസ്, പുനരുജ്ജീവന പരിപാടികൾ വാഗ്ദാനം ചെയ്യുന്ന ‘സിക്‌സ് സെൻസസ് അമല റിസോർട്ട്’ എന്നിവയും മൊണാക്കോ ബോട്ട് ക്ലബ്ബുമായി സഹകരിച്ച് ‘ദ ഓഷ്യൻ റേസ് 2027’െൻറ ഗ്രാൻഡ് ഫൈനൽ ആതിഥേയത്വം വഹിക്കാൻ പോകുന്ന അമാല േബാട്ട് ക്ലബ്ബും ചെങ്കടലിെൻറ ആഴങ്ങളിൽ സന്ദർശകർക്ക് ആഴ്ന്നിറങ്ങുന്ന അനുഭവം പ്രദാനം ചെയ്യുന്ന സമുദ്രജീവി കേന്ദ്രമായ കൊറാലിയവും ഇതിൽ ഉൾപ്പെടുന്നുവെന്ന് റെഡ് സീ സി.ഇ.ഒ പറഞ്ഞു.
അമാലയുടെ ആദ്യ ഘട്ട നിർമാണത്തിന് 51.04 ബില്യൺ റിയാൽ ചെലവായി. പൂർത്തിയാകുമ്പോൾ 1,600ലധികം ഹോട്ടൽ, റെസിഡൻഷ്യൽ യൂനിറ്റുകളുള്ള എട്ട് റിസോർട്ടുകൾ ഇതിൽ ഉൾപ്പെടും. സോളാർ ഉൾപ്പടെയുള്ള പുനരുപയോഗ ഊർജ്ജത്തെയാണ് പൂർണമായും ആശ്രയിക്കുന്നത്. ഇത് അന്തരീക്ഷത്തിൽ പ്രതിവർഷം മൂന്നര ലക്ഷം ടൺ കാർബൺ പടരുന്നതിനെ തടയും. പ്രതിവർഷം സന്ദർശകരുടെ എണ്ണം പരമാവധി അഞ്ച് ലക്ഷമായി പരിമിതപ്പെടുത്തും. ദോഹ, ദുബൈ, ജിദ്ദ, റിയാദ് എന്നിവിടങ്ങളിൽനിന്ന് നേരിട്ട് വിമാന സർവിസുകൾ അമാലയിലേക്കുണ്ടാവും. യൂറോപ്യൻ നഗരങ്ങളുമായി ഉടൻ തന്നെ ലക്ഷ്യസ്ഥാനത്തെ ബന്ധിപ്പിക്കാനുള്ള പദ്ധതികളും ഇതിനുണ്ട്. 2026-ൽ പുതിയൊരു വിമാനത്താവളം കൂടി തുറക്കും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ