
ദുബായ്: ഏഷ്യാനെറ്റ് ന്യൂസ് സംഘടിപ്പിക്കുന്ന വിദ്യാഭ്യാസ മേളയ്ക്ക് ഇന്ന് ദുബായില്‍ തുടക്കമാവും. ഇരുപത്തഞ്ചോളം കോളജുകളും വിദേശ സര്‍വകലാശാലകളും രണ്ട് ദിവസം നീളുന്ന ഡിസ്കവര്‍ ഗ്ലോബല്‍ എജുക്കേഷന്‍റെ ഭാഗമാകും. ഏഷ്യാനെറ്റ് ന്യൂസും ഇരുപത്തിയഞ്ചോളം കോളേജുകളും വിദേശ സര്‍വകലാശാലകളും ചേര്‍ന്ന് സംഘടിപ്പിക്കുന്ന വിദ്യാഭ്യാസമേള രാവിലെ 10 മണി മുതലാണ് തുടങ്ങുക.
ഷെയ്ഖ് സായിദ് റോഡിലെ ക്രൗണ്‍പ്ലാസയില്‍ നടക്കുന്ന മേളയില്‍ പ്ലസ്ടു കഴിഞ്ഞ് തെരഞ്ഞെടുക്കേണ്ട കോഴ്‌സുകൾ, ഉയർന്നു വരുന്ന ജോലി സാധ്യതകൾ, കോഴ്‌സുകളും കോളജുകളും തെരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്നിവയെക്കുറിച്ചു പ്രശസ്‌ത കരിയർ വിദഗ്‌ധര്‍ ക്ലാസുകള്‍ കൈകാര്യം ചെയ്യും.
ഗള്‍ഫിലെ വിദ്യാര്‍ത്ഥികളുടെ സുരക്ഷ സംബന്ധിച്ച വിഷയത്തില്‍ ഐക്യരാഷ്ട്ര പരിസ്ഥിതി പ്രോഗ്രാമിൽ ദുരന്ത അപകടസാധ്യതാ ലഘൂകരണ വിഭാഗ തലവന്‍ ഡോ. മുരളി തുമ്മാരുകുടി വിദ്യാര്‍ത്ഥികളും അധ്യാപകരുമായി സംവദിക്കും. ഇന്ത്യയിലേയും യുഎഇയിലേയും പ്രമുഖ സര്‍വകലാശാലകളിലെ പണ്ഡിതന്മാരും പ്രമുഖരുമായും ഇടപഴകാനുള്ള അവസരം കൂടിയാണ് ഡിസ്കവര്‍ ഗ്ലോബല്‍ എജുക്കേഷന്‍ ഒരുക്കുന്നത്.
കരിയര്‍ വിദഗ്ധനും ലൈഫോളജിസ്റ്റുമായി പ്രവീണ്‍ പരമേശ്വര്‍ വിദ്യാഭ്യാസമേള നിയന്ത്രിക്കും. പ്ലസ്ടുവിന് ശേഷം യുഎഇയിലും വിദേശത്തും പഠിക്കാനുള്ള അവസരത്തെകുറിച്ച് സര്‍വകലാശാല അധികൃതര്‍ വിശദീകരിക്കും. എമിറേറ്റ്സ് ഏവിയേഷന്‍ അക്കാദമി, ബ്രിട്ടീഷ് കൗണ്‍സില്‍, യൂണിവേഴ്സിറ്റി ഓഫ് വോളങ്ങോ, അമിട്ടി യൂണിവേഴ്സിറ്റി, തുടങ്ങിയ പേരുകേട്ട സര്‍വകലാശാലകള്‍ വിദ്യാഭ്യാസ മേളയുടെ ഭാഗമാകും. ഓണ്‍ലൈന്‍വഴി രജിസ്റ്റര്‍ ചെയ്യാത്തവര്‍ക്ക് തത്സമയ റജിസ്ട്രേഷനും സംവിധാനം ഒരുക്കിയിട്ടുണ്ട്. പ്രവേശനം സൗജന്യമാണ്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam