
ദുബൈ: സന്ദര്‍ശക വിസയില്‍ യുഎഇയില്‍ എത്തിയ ശേഷം ഭിക്ഷാടനം നടത്തിയ യുവാവും യുവതിയും അറസ്റ്റിലായി. ദുബൈയിലെ നൈഫ് ഏരിയയില്‍ മെട്രോ യാത്രക്കാരെ ലക്ഷ്യം വെച്ചായിരുന്നു ഇവരുടെ പ്രവര്‍ത്തനം. ഒരു ഏഷ്യന്‍ രാജ്യത്തു നിന്നാണ് ഇരുവരും യുഎഇയില്‍ എത്തിയതെന്ന് അധികൃതര്‍ അറിയിച്ചു.
സ്ഥലത്ത് പട്രോളിങ് നടത്തുകയായിരുന്ന പൊലീസ് സംഘത്തിന്റെ കണ്ണില്‍ പെട്ടതോടെ ഇരുവരെയും പിടികൂടി ചോദ്യം ചെയ്‍തു. ഇതോടെയാണ് സന്ദര്‍ശക വിസയില്‍ എത്തിയവരാണെന്ന് മനസിലായത്. നാട്ടിലുള്ള ചിലരുടെ സഹായത്തോടെയാണ് യുഎഇയില്‍ എത്താനുള്ള സന്ദര്‍ശക വിസ സംഘടിപ്പിച്ചത്. ശേഷം യുഎഇയില്‍ തുടരുന്ന കാലത്തോളം ഭിക്ഷാടനം തന്നെ ജീവിത മാര്‍ഗമാക്കാനും തീരുമാനിച്ചു. കിട്ടുന്ന പണവുമായി നാട്ടില്‍ പോയി ബിസിനസ് തുടങ്ങാനും പദ്ധതിയിട്ടിരുന്നത്രെ.
ഇരുവരുടെയും കൈവശം 191 ദിര്‍ഹവും 161 ദിര്‍ഹവും ഉണ്ടായിരുന്നു. വളരെ കുറഞ്ഞ സമയം കൊണ്ടാണ് ഇത്രയും പണം സമാഹരിച്ചതെന്നും അധികൃതര്‍ പറഞ്ഞു. കേസിന്റെ വിചാരണ പൂര്‍ത്തിയാക്കി രണ്ട് പേര്‍ക്കും ഒരു മാസത്തെ ജയില്‍ ശിക്ഷയാണ് ദുബൈ ക്രിമിനല്‍ കോടതി വിധിച്ചത്. ശിക്ഷാ കാലാവധി പൂര്‍ത്തിയായ ശേഷം ഇരുവരെയും യുഎഇയില്‍ നിന്ന് നാടുകടത്തും.
Read also: നിരോധിത സൗന്ദര്യ വർധക വസ്തുക്കളുടെ 15,300 പാക്കറ്റുകൾ പരിശോധനയില്‍ പിടിച്ചെടുത്തു
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam