
ഷാര്‍ജ: യുഎഇയിലെ (UAE) ഷാര്‍ജയില്‍ (Sharjah) സ്‌കേറ്റ്‌ബോര്‍ഡ് ( skateboard ) അപകടത്തില്‍ 16കാരന്‍ മരിച്ചു. ഈജിപ്ഷ്യന്‍ കുടുംബത്തിലെ ആണ്‍കുട്ടിയാണ് മരിച്ചതെന്ന് ഷാര്‍ജ പൊലീസ് സ്ഥിരീകരിച്ചു.
ഷാര്‍ജയിലെ അല്‍ ഷോല പ്രൈവറ്റ് സ്‌കൂളിലെ 11-ാം ക്ലാസ് വിദ്യാര്‍ത്ഥിയായ അബ്ദുല്ല ഹസന്‍ കമല്‍ ആണ് മരിച്ചത്. സംഭവ സമയത്ത് അല്‍ താവുന്‍ ഏരിയയിലെ ഏഴ് നിലകളുള്ള കാര്‍ പാര്‍ക്കിങിന്റെ മുകളിലത്തെ നിലയില്‍ സുഹൃത്തുക്കളോടൊപ്പമായിരുന്നു മരണപ്പെട്ട ആണ്‍കുട്ടി ഉണ്ടായിരുന്നത്. സുഹൃത്തുക്കള്‍ക്കൊപ്പം സ്‌കേറ്റ് ചെയ്യുമ്പോഴായിരുന്നു അപകടം സംഭവിച്ചത്. പൊലീസ് ഓപ്പറേഷന്‍ റൂമില്‍ വിവരം ലഭിച്ച ഉടന്‍ തന്നെ എമര്‍ജന്‍സി സംഘം സ്ഥലത്തെത്തി. ഗുരുതര പരിക്കുകളോടെ കണ്ടെത്തിയ 16കാരനെ അല്‍ ഖാസിമി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
കുവൈത്ത് സിറ്റി: കുവൈത്തില്‍ (Kuwait) പൊലീസുകാരനെ വാഹനമിടിച്ച് പരിക്കേല്‍പ്പിച്ച (Ran over a security officer) പ്രവാസി കെട്ടിടത്തിന് മുകളില്‍ നിന്ന് താഴേക്ക് ചാടി ആത്മഹത്യ ചെയ്‍തു. കഴിഞ്ഞ ദിവസം സാല്‍മിയയിലായിരുന്നു (Salmiya) സംഭവം. 11 ക്രിമിനല്‍ കേസുകളില്‍ പ്രതിയായ യുവാവാണ് മരിച്ചതെന്ന് പൊലീസ് സ്ഥിരീകരിച്ചു.
സുരക്ഷാ ഉദ്യോഗസ്ഥനെ വാഹനമിടിച്ച് പരിക്കേല്‍പ്പിച്ച ശേഷം സാല്‍മിയയിലെ ഒരു കെട്ടിടത്തിലേക്ക് ഇയാള്‍ ഓടിക്കയറുകയായിരുന്നു. ഇയാളെ പിടികൂടാനായി പൊലീസുകാര്‍ പിന്തുടരുന്നതിനിടെ കെട്ടിടത്തിന്റെ ഏറ്റവും മുകളില്‍ കയറിയ യുവാവ് അവിടെ നിന്ന് താഴേക്ക് ചാടി. പൊലീസ് സംഘം സ്ഥലത്തെത്തി മൃതദേഹം ഫോറന്‍സിക് വിഭാഗത്തിന് കൈമാറി. വാഹനിമിടിച്ചതിനെ തുടര്‍ന്ന് പരിക്കേറ്റ് പൊലീസുകാരന്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇയാളുടെ ഇടുപ്പെല്ലിനാണ് പരിക്കേറ്റതെന്ന് അധികൃതര്‍ അറിയിച്ചു. ആത്മഹത്യ സംബന്ധിച്ച് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്‍തിട്ടുണ്ട്.
ഫുജൈറ: യുഎഇയില്‍ (UAE) ജോലി സ്ഥലത്ത് സഹപ്രവര്‍ത്തകനെക്കുറിച്ച് നുണപ്രചാരണം (gossiping) നടത്തിയ യുവാവിന് ശിക്ഷ. മറ്റുള്ളവര്‍ക്ക് മുന്നില്‍വെച്ച് അപമാനിച്ചതിനും വാസ്‍തവ വിരുദ്ധമായ കാര്യങ്ങള്‍ പ്രചരിച്ചതിനും 35 വയസുകാരനായ യുവാവിന് ഫുജൈറ കോടതി (Fujairah Court) 1000 ദിര്‍ഹമാണ് പിഴ വിധിച്ചത്.
ഓഫീസില്‍ ഒപ്പം ജോലി ചെയ്യുന്നയാളാണ് യുവാവിനെതിരെ പരാതി നല്‍കിയത്. താന്‍ മയക്കുമരുന്ന് ഉപയോഗിക്കുന്ന ആളാണെന്നും അതിന്റെ പേരില്‍ തനിക്കെതിരെ പൊലീസ് കേസുണ്ടെന്നും ഇയാള്‍ സഹപ്രവര്‍ത്തകരോട് പറഞ്ഞതായാണ് പരാതിയില്‍ ആരോപിച്ചിരുന്നത്. അന്വേഷണത്തിനൊടുവില്‍ ജോലി സ്ഥലത്തുവെച്ച് യുവാവ് സഹപ്രവര്‍ത്തകനെ അപമാനിച്ചതായും മയക്കുമരുന്ന് ഉപയോഗവും വഞ്ചനയും അടക്കമുള്ള ആരോപണങ്ങള്‍ ഉന്നയിച്ചതായും കണ്ടെത്തി.ഓഫീസിലെ രണ്ട് സഹപ്രവര്‍ത്തകര്‍ പ്രതിക്കെതിരെ മൊഴി നല്‍കുകയും ചെയ്‍തു.
പരാതിക്കാരന്‍ മയക്കുമരുന്ന് ഉപയോഗിച്ചതിനാലാണ് അയാളെ നേരത്തെയുണ്ടായിരുന്ന ജോലിയില്‍ നിന്ന് പിരിച്ചുവിട്ടതെന്ന് പ്രതി പറഞ്ഞതായി രണ്ടാ സാക്ഷികളും മൊഴി നല്‍കി. അന്വേഷണത്തിനൊടുവില്‍ പബ്ലിക് പ്രോസിക്യൂഷന്‍, കേസ് കോടതിയിലേക്ക് കൈമാറി. ഒരാളുടെ അന്തസും മാന്യതയും ഇടിച്ചുതാഴ്‍ത്തുന്ന തരത്തില്‍ വാക്കുകള്‍ കൊണ്ടുള്ള പ്രചരണം നടത്തിയതിനാണ് കേസ് രജിസ്റ്റര്‍ ചെയ്‍തത്. വസ്‍തുതകള്‍ വിശദമായി പരിശോധിച്ച ഫുജൈറ പ്രാഥമിക കോടതി 1000 ദിര്‍ഹം പിഴയും കോടതി ചെലവായി 50 ദിര്‍ഹവും നല്‍കാന്‍ ഉത്തവിടുകയായിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam