
അബുദാബി: മുഖ്യമന്ത്രി പിണറായി വിജയന്‍റെ യുഎഇ സന്ദർശനത്തിന് തുടക്കമായി. ശനിയാഴ്ച പുലർച്ചെയാണ് അദ്ദേഹം അബുദാബിയിലെത്തിയത്. ബതീൻ വിമാനത്താവളത്തിലെത്തിയ അദ്ദേഹത്തെ ഇന്ത്യൻ സ്ഥാനപതി ദീപക് മിത്തൽ, വ്യവസായ പ്രമുഖൻ എംഎ യൂസുഫലി, ലുലു ഗ്രൂപ്പ് മാര്‍ക്കറ്റിങ് ആൻഡ് കമ്യൂണിക്കേഷന്‍സ് ഡയറക്ടര്‍ വി. നന്ദകുമാര്‍, പ്രവാസി സംഘടനാ പ്രതിനിധികള്‍ തുടങ്ങിയവർ സ്വീകരിച്ചു.
സാംസ്കാരിക മന്ത്രി സജി ചെറിയാന്‍, ചീഫ് സെക്രട്ടറി എ ജയതിലക് തുടങ്ങിയവര്‍ മുഖ്യമന്ത്രിയുടെ സംഘത്തിലുണ്ട്. ഇന്ന് മുഖ്യമന്ത്രി യുഎഇ സഹിഷ്ണുതാ മന്ത്രി ശൈഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാനെ സന്ദർശിക്കും. ഞായറാഴ്ച വൈകിട്ട് അബുദാബി സിറ്റി ഗോൾഫ് ക്ലബിൽ നടക്കുന്ന മലയാളോത്സവത്തിൽ പ്രവാസികളെ അഭിസംബോധന ചെയ്യും.
അബുദാബിയിലെ പരിപാടിക്ക് ശേഷം മുഖ്യമന്ത്രി കേരളത്തിലേക്ക് തിരിച്ചുപോകും. ദുബൈയിൽ ഡിസംബർ ഒന്നിനാണ് മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടി. അന്ന് വൈകിട്ട് ദുബൈയിലെ ഓർമ കേരളോത്സവ വേദിയിൽ പൗരാവലിയെ അഭിസംബോധന ചെയ്യും. യുഎഇ സന്ദര്‍ശനത്തോടെ മുഖ്യമന്ത്രിയുടെ ഗള്‍ഫ് പര്യടനം പൂര്‍ത്തിയാകും. സൗദി അറേബ്യ കൂടി സന്ദര്‍ശിക്കാന്‍ പദ്ധതിയുണ്ടായിരുന്നെങ്കിലും ഇതുവരെ കേന്ദ്രാനുമതി ലഭിച്ചിട്ടില്ല.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam