
കൊച്ചി: അടച്ചിട്ടിരിക്കുന്ന കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വെള്ളം ഇറങ്ങിയതോടെ പ്രവര്‍ത്തനം പുനരാരംഭിക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നു. വിമാനത്താവളത്തില്‍ കുടുങ്ങിയ അഞ്ച് വിമാനങ്ങള്‍ ഇതിനോടകം മടങ്ങിപ്പോയി. റണ്‍വേയ്ക്ക് തകരാറുകളില്ലെന്ന് പരിശോധനയില്‍ വ്യക്തമായതായും അധികൃതര്‍ അറിയിച്ചു.
നിലവിലെ സാഹചര്യത്തില്‍ നാളെ വൈകുന്നേരം തന്നെ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം തുടങ്ങാനാവുമെന്നാണ് പ്രതീക്ഷ. എന്നാല്‍ കാലാവസ്ഥ അനുകൂലമായാല്‍ നേരത്തെ തന്നെ വിമാനത്താവളം തുറക്കണമെന്ന് ആവശ്യമുയര്‍ന്നിട്ടുണ്ട്. ഇക്കാര്യത്തില്‍ ഉടന്‍ യോഗം ചേര്‍ന്ന് തീരുമാനമെടുക്കുമെന്ന് സിയാല്‍ ഡയറക്ടര്‍ എ.സി.കെ നായര്‍ അറിയിച്ചു. വ്യാഴാഴ്ച വിമാനത്താവളം അടച്ചപ്പോള്‍ ഇവിടെ കുടുങ്ങിപ്പോയ വിമാനങ്ങളെ തിരിച്ചയക്കുന്നതിനാണ് പ്രഥമ പരിഗണന നല്‍കിയത്. ഏഴ് വിമാനങ്ങളില്‍ അഞ്ചെണ്ണം ഇതിനോടകം മടങ്ങിപ്പോയി. ഒരു വിമാനത്തിന് ചില സാങ്കേതിക തകരാറുകളുണ്ട്. അവശേഷിക്കുന്ന ഒരു വിമാനം ജീവനക്കാരെത്തിയാല്‍ മടങ്ങിപ്പോകും.
പെരിയാറില്‍ ജലനിരപ്പ് കുറഞ്ഞതിനാല്‍ ആശങ്കയില്ലെന്നും അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. വിമാനത്താവളം സ്ഥിതിചെയ്യുന്ന പ്രദേശത്ത് മഴ ശക്തമായാലും സര്‍വീസുകളെ അത് ബാധിക്കില്ലെന്നും വിമാനത്താവളത്തിലെ ഡ്രെയിനേജ് സംവിധാനം അവ നീക്കാന്‍ പര്യാപ്തമാണെന്നും എ.സി.കെ നായര്‍ പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam