നരേന്ദ്ര മോദി കുവൈത്തിന്റെ കിരീടാവകാശി ശൈഖ് സബാഹ് ഖാലിദ് അൽ-ഹമദ് അൽ-സബാഹുമായി സംസാരിച്ച് പിന്തുണ വാഗ്ദാനം ചെയ്തു. കുവൈത്തിനെതിരായ ഇറാന്റെ ആക്രമണങ്ങളെ അദ്ദേഹം ശക്തമായി അപലപിച്ചു.
കുവൈത്ത് സിറ്റി: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി കുവൈത്തിന്റെ കിരീടാവകാശി ശൈഖ് സബാഹ് ഖാലിദ് അൽ-ഹമദ് അൽ-സബാഹുമായി ടെലിഫോൺ വഴി സംസാരിച്ചു. കുവൈത്തിനെതിരായ ഇറാന്റെ ആക്രമണങ്ങളെ അദ്ദേഹം ശക്തമായി അപലപിച്ചു. ഇത് കുവൈത്തിന്റെ പരമാധികാരത്തെയും അന്താരാഷ്ട്ര നിയമങ്ങളുടെയും തുറന്ന ലംഘനമാണെന്ന് അദ്ദേഹം വ്യക്തമാക്കി.
കുവൈത്തിന്‍റെ പരമാധികാരവും സുരക്ഷയും സംരക്ഷിക്കാൻ രാജ്യം സ്വീകരിക്കുന്ന എല്ലാ നടപടികൾക്കും ഇന്ത്യയുടെ പൂർണ പിന്തുണയും ഐക്യദാർഢ്യവും ഉണ്ടാകുമെന്ന് പ്രധാനമന്ത്രി ഉറപ്പു നൽകി. കുവൈത്ത് അമീർ ശൈഖ് മിഷാൽ അൽ-അഹ്മദ് അൽ-ജാബർ അൽ-സബാഹിന്റെ ആശംസകൾ ഇന്ത്യൻ പ്രസിഡന്റ് ദ്രുപതി മുർമോയ്ക്ക് അറിയിച്ചു. കുവൈത്തിന്റെ സുരക്ഷയ്ക്കും സ്ഥിരതയ്ക്കും പിന്തുണ നൽകുന്ന ഉറച്ച നിലപാടിനും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അദ്ദേഹം ആത്മാർത്ഥമായ നന്ദി അറിയിച്ചു.
ആക്രമണം തുടർന്ന് ഇറാൻ
കുവൈത്തിന്‍റെ ആകാശപരിധിയിൽ കണ്ടെത്തിയ മിസൈലുകളും ഡ്രോണുകളും തടയാൻ സൈന്യം നിലവിൽ പ്രതിരോധ നടപടികൾ തുടരുന്നതായി കുവൈത്ത് സായുധസേനയുടെ ജനറൽ സ്റ്റാഫ് അറിയിച്ചു. രാജ്യത്തിന്റെ വ്യോമ പ്രതിരോധ സംവിധാനങ്ങൾ സജ്ജമാക്കി മിസൈലുകളും ഡ്രോണുകളും തടയുന്നതിനും നശിപ്പിക്കുന്നതിനുമായി സൈന്യം സജീവമായി പ്രവർത്തിക്കുകയാണെന്ന് അധികൃതർ വ്യക്തമാക്കി.
പൗരന്മാരുടെയും താമസക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനായി എല്ലാ ഭീഷണികളെയും നേരിടാൻ സൈന്യം പൂർണ്ണ സജ്ജമാണെന്നും ജനറൽ സ്റ്റാഫ് അറിയിച്ചു. രാജ്യത്തിന്റെ സുരക്ഷയും സ്ഥിരതയും ഉറപ്പാക്കാൻ ആവശ്യമായ എല്ലാ പ്രതിരോധ നടപടികളും തുടർന്നും സ്വീകരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
ആകാശത്ത് ഡ്രോൺ കണ്ടാൽ അറിയിക്കണം
പശ്ചിമേഷ്യയിൽ സംഘർഷം തുടരുന്ന സാഹചര്യത്തിൽ ഡ്രോൺ ആക്രമണം തടയാൻ ജനങ്ങളുടെ സഹകരണം തേടി ഒമാൻ ഭരണകൂടം. ആകാശത്ത് ഡ്രോൺ കണ്ടാൽ അറിയിക്കണമെന്ന് ജനങ്ങളോട് അഭ്യർത്ഥിച്ചു. പ്രവാസികളോടും പൗരന്മാരോടുമാണ് അറിയിപ്പ്. രാജ്യത്തേക്ക് വരുന്ന ഡ്രോണുകൾ കണ്ടാൽ വിവരം നൽകണം. രാജ്യത്തിന് നേരെയുള്ള ആക്രമണം ഒരുമിച്ച് നേരിടുന്നതിന്റെ ഭാഗമായാണ് അറിയിപ്പ് പുറപ്പെടുവിച്ചിരിക്കുന്നത്.


