കാമുകിയെ കൊന്ന് ബാഗില്‍ ഒളിപ്പിച്ച യുവാവിന് ദുബായില്‍ ശിക്ഷാ ഇളവ്

By Web TeamFirst Published Sep 17, 2018, 7:26 PM IST
Highlights

നിശാക്ലബില്‍ വെച്ചാണ് ഇരുവരും പരിചയപ്പെട്ടത്. പിന്നീട് യുവതിയുടെ ഫ്ലാറ്റിലെ നിത്യസന്ദര്‍ശകനായി മാറി. മാസങ്ങള്‍ക്ക് ശേഷം ഇവര്‍ ഒരുമിച്ച് നാല് ദിവസത്തെ യാത്രയ്‌ക്ക് പദ്ധതിയിട്ടു

ദുബായ്: കാമുകിയെ കൊന്ന് മൃതദേഹം ട്രാവല്‍ ബാഗില്‍ ഒളിപ്പിച്ച യുവാവിന് ദുബായില്‍ ശിക്ഷായിളവ്. കടം വാങ്ങിയ പണത്തെച്ചൊല്ലിയുള്ള തര്‍ക്കത്തിനൊടുവില്‍ കാമുകിയെ അവരുടെ ഫ്ലാറ്റില്‍ വെച്ച് കഴുത്ത് ഞെരിച്ച് കൊന്ന 31കാരനായ ലെബനീസ് പൗരനാണ് ശിക്ഷായിളവ് കിട്ടിയത്. നേരത്തെ ജീവപര്യന്തം തടവിന് ശിക്ഷിച്ച കീഴ്ക്കോടതി വിധി റദ്ദാക്കിയ അപ്പീല്‍ കോടതി, ശിക്ഷ ഏഴ് വര്‍ഷം തടവായി കുറച്ചു. ശിക്ഷാ കാലാവധി പൂര്‍ത്തിയാക്കിയ ശേഷം നാടുകടത്തും.

പലപ്പോഴായി വന്‍തുക വാങ്ങിയ ശേഷം വിയറ്റ്നാം സ്വദേശിയായ കാമുകി മനഃപൂര്‍വ്വം അകന്നപ്പോഴാണ് യുവാവ് പണം തിരിച്ചുചോദിച്ചത്. ഇത് നല്‍കാതെ വന്നപ്പോള്‍ ഇരുവരും തമ്മില്‍ കടുത്ത വാക്കുതര്‍ക്കമുണ്ടാവുകയും കൊലപാതകത്തില്‍ കലാശിക്കുകയും ചെയ്തു. കൊലപാതകത്തിന് ശേഷം മൃതദേഹം ബാഗില്‍ ഒളിപ്പിച്ചു. ഫ്ലാറ്റിലുണ്ടായിരുന്ന ആഭരണങ്ങളും പണവും മോഷ്‌ടിച്ച ശേഷമാണ് പ്രതി സ്ഥലംവിട്ടത്. 2017 ഓഗസ്റ്റില്‍ നടന്ന സംഭവത്തില്‍ മാസങ്ങള്‍ക്ക് മുന്‍പാണ് കീഴ്ക്കോടതി ശിക്ഷ വിധിച്ചത്. ഇത് ചോദ്യം ചെയ്ത് അപ്പീല്‍ കോടതിയെ സമീപിച്ച പ്രതിക്ക് ശിക്ഷയില്‍ ഇളവ് അനുവദിക്കുകായിരുന്നു.

2016ല്‍ നിശാക്ലബില്‍ വെച്ചാണ് ഇരുവരും പരിചയപ്പെട്ടത്. പിന്നീട് യുവതിയുടെ ഫ്ലാറ്റിലെ നിത്യസന്ദര്‍ശകനായി മാറി. മാസങ്ങള്‍ക്ക് ശേഷം ഇവര്‍ ഒരുമിച്ച് നാല് ദിവസത്തെ യാത്രയ്‌ക്ക് പദ്ധതിയിട്ടു. ഇതിനിടെ വെച്ച് തനിക്ക് അടിയന്തരമായി നാട്ടില്‍ പോകണമെന്നും പണം വേണമെന്നും ആവശ്യപ്പെട്ടു. യുവാവ് 50,000 ദിര്‍ഹം നല്‍കി. എന്നാല്‍ നാട്ടില്‍ പോയിവന്ന ശേഷം താനുമായി അകന്നുനില്‍ക്കാനാണ് ഇവര്‍ ശ്രമിച്ചതെന്ന് യുവാവ് പറഞ്ഞു. പിന്നീട് മാസങ്ങള്‍ക്ക് ശേഷം താന്‍ ഒരു ബ്യൂട്ടി സലൂണ്‍ തുടങ്ങുകയാണെന്നും പണം നല്‍കിയാല്‍ അതില്‍ പങ്കാളിയാക്കാമെന്നും യുവതി ഇയാളെ അറിയിച്ചു. എന്നാല്‍ പണം നല്‍കിയെങ്കിലും ബിസിനസില്‍ പങ്കാളിയാക്കിയില്ല. 

ഇത് ചോദിക്കാനാണ് ഒരുദിവസം രാത്രി യുവതിയുടെ ഫ്ലാറ്റില്‍ പോയത്. ബന്ധം തുടരാന്‍ താല്‍പര്യം ഇല്ലെങ്കില്‍ പറയണമെന്നും തനിക്ക് പണം തിരികെ വേണമെന്നും ആവശ്യപ്പെട്ടു. എന്നാല്‍ യുവതി വളരെ മോശമായി പെരുമാറി. പിന്നീട് പലതവണ ഇക്കാര്യം സംസാരിക്കാന്‍ ഫ്ലാറ്റില്‍ പോയി. സംഭവ ദിവസം പണം തിരികെ നല്‍കില്ലെന്ന് യുവതി പറഞ്ഞ ശേഷം ടോയ്‍ലറ്റിലേക്ക് പോയി. പിന്നാലെ ചെന്ന പ്രതി കാമുകിയുടെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് അവിടെയുണ്ടായിരുന്ന ബാഗില്‍ മൃതദേഹം ഒളിപ്പിച്ചു. 

ഫ്ലാറ്റില്‍ ഉണ്ടായിരുന്ന പണവും ആഭരണങ്ങളും പ്രതി മോഷ്‌ടിച്ചു. ദിവസങ്ങളായി യുവതിയുമായി ബന്ധപ്പെടാന്‍ കഴിയാതിരുന്ന ഇവരുടെ മാതാപിതാക്കള്‍ ഒരു ബന്ധുവിനെ വിളിച്ച് അന്വേഷിച്ചതോടെയാണ് വിവരങ്ങള്‍ പുറത്തറിഞ്ഞത്. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പ്രതിയെ പൊലീസ് കണ്ടെത്തി അറസ്റ്റ് ചെയ്തത്.

click me!