
കൊച്ചി: കൊവിഡ് 19 വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് കുവൈറ്റിലേക്ക് യാത്രാനിയന്ത്രണം ഏര്‍പ്പെടുത്തി. ഈ മാസം എട്ട് മുതലാണ് കുവൈറ്റ് യാത്രാനിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. കുവൈറ്റിലേക്ക് പോകുന്ന ഇന്ത്യക്കാർ കൊവിഡ് ബാധ ഇല്ലെന്ന മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്നാണ് നിര്‍ദ്ദേശം. കൊവിഡ് ബാധ ഇല്ലെന്ന് സ്ഥിരീകരിക്കാന്‍ കുവൈറ്റ് എംബസിയുടെ അംഗീകാരമുള്ള ആശുപത്രികളിൽ പരിശോധന നടത്തണമെന്ന് നിബന്ധനയുണ്ട്.
ഈ സാഹചര്യത്തില്‍ കുവൈറ്റ് യാത്രക്കാർക്കുള്ള യാത്രാ തീയ്യതിയിൽ മാറ്റം വരുത്താൻ എയർ ഇന്ത്യ തീരുമാനിച്ചു. ഈ മാസം എട്ട് മുതൽ 15 വരെ ടിക്കറ്റ് ബുക്ക് ചെയ്തവർക്ക് യാത്രാ തീയ്യതി മാറ്റി നൽകുമെന്നാണ് എയര്‍ ഇന്ത്യ അറിയിച്ചിരിക്കുന്നത്. മെഡിക്കൽ സർട്ടിഫിക്കറ്റ് ഇല്ലാത്ത ആരെയും യാത്രയ്ക്ക് അനുവദിക്കില്ലെന്നും എയര്‍ ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട്.
കൊവിഡ് രോഗബാധ സംശയിക്കുന്ന ഇരുപത്തിയഞ്ചോളം ആളുകളെ ദില്ലി സഫ്ദർജംഗ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ടെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം നല്‍കുന്ന ഏറ്റവും പുതിയ വിവരം. നാല് പേര്‍ ആര്‍എംഎല്‍ ആശുപത്രിയിൽ ഐസൊലേഷൻ വാർഡിൽ ചികിത്സയിലുണ്ടെന്നും മന്ത്രാലയം വിശദീകരിച്ചു. ഇന്ത്യയില്‍ ഇതുവരെ 28 പേര്‍ക്കാണ് കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇവരില്‍ 14 പേര്‍ ഇറ്റലിയില്‍ നിന്നുള്ള വിനോദസഞ്ചാരികളാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്‍ വ്യക്തമാക്കി.
Read Also: രാജ്യത്ത് 28 പേര്‍ക്ക് കോവിഡ്, രോഗം ബാധിച്ച ഇറ്റാലിയന്‍ വംശജര്‍ക്കൊപ്പം ഇന്ത്യക്കാരനും
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam