കൊവിഡ് 19: സൗദിയില്‍ വ്യാജ സന്ദേശം പ്രചരിപ്പിക്കുന്നവര്‍ക്കുള്ള ശിക്ഷ ഇങ്ങനെ

By Web TeamFirst Published Mar 4, 2020, 7:48 AM IST
Highlights

സാമൂഹ്യ മാധ്യമങ്ങളിലൂടെ ഭീതിയോ കിംവദന്തിയോ പ്രചരിപ്പിക്കാൻ പാടില്ല, വിവരങ്ങൾ ഔദ്യോഗിക ഉറവിടങ്ങളിൽ നിന്ന് തേടണം, ക്രമസമാധാനത്തെ ബാധിക്കുന്ന പോസ്റ്റുകൾ തയ്യാറാക്കുന്നതും പ്രചരിപ്പിക്കുന്നതും കുറ്റകരമാണ് തുടങ്ങിയ നിര്‍ദേശങ്ങളാണ് അധികൃതര്‍ നല്‍കിയത്

റിയാദ്: കൊവിഡ് 19 വൈറസ് ബാധയുമായി ബന്ധപ്പെട്ട് സൗദിയിൽ വ്യാജ സന്ദേശങ്ങൾ പ്രചരിപ്പിച്ചാൽ അഞ്ചു വർഷം വരെ തടവും 30 ലക്ഷം റിയാൽ വരെ പിഴയും ശിക്ഷ ലഭിക്കുമെന്ന് പബ്ലിക് പ്രോസിക്യൂഷന്റെ മുന്നറിയിപ്പ്. രാജ്യത്ത് രോഗബാധ സ്ഥിരീകരിച്ചതോടെ ശക്തമായ മുൻകരുതൽ നടപടികളാണ് സ്വീകരിച്ചിരിക്കുന്നത്.

സാമൂഹ്യ മാധ്യമങ്ങളിലൂടെ ഭീതിയോ കിംവദന്തിയോ പ്രചരിപ്പിക്കാൻ പാടില്ല, വിവരങ്ങൾ ഔദ്യോഗിക ഉറവിടങ്ങളിൽ നിന്ന് തേടണം, ക്രമസമാധാനത്തെ ബാധിക്കുന്ന പോസ്റ്റുകൾ തയ്യാറാക്കുന്നതും പ്രചരിപ്പിക്കുന്നതും കുറ്റകരമാണ് തുടങ്ങിയ നിര്‍ദേശങ്ങളാണ് അധികൃതര്‍ നല്‍കിയത്. ഇത്തരം കേസുകളിലെ കുറ്റക്കാർക്ക് അഞ്ചു വർഷം വരെ തടവും മുപ്പതു ലക്ഷം റിയാൽ വരെ പിഴയും ലഭിക്കുമെന്ന് പബ്ലിക് പ്രോസിക്യൂഷൻ വ്യക്തമാക്കി.

സൗദിയില്‍ കൊവിഡ് 19 സ്ഥിരീകരിച്ചയാളുടെ ചികിത്സ തുടരുന്നു: നിരവധി പേര്‍ നിരീക്ഷണത്തിൽ

കൊറോണ വ്യാപനത്തെ സംബന്ധിച്ച് സാമൂഹ്യ മാധ്യമങ്ങളിലൂടെ കിംവദന്തികൾ പ്രചരിക്കുന്ന പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ്. അതേസമയം, ബോധവൽക്കരണവുമായി ബന്ധപ്പെട്ട് ആരോഗ്യ മന്ത്രാലയം വിഡിയോകളും പോസ്റ്റുകളും പുറത്തിറക്കിയിട്ടുണ്ട്.

ഇത് ജനങ്ങൾക്കിടയിൽ പ്രചരിപ്പിക്കണമെന്ന് മന്ത്രാലയം നിർദ്ദേശിച്ചു. ഒപ്പം വിശുദ്ധ ഹറമുകളിൽ എത്തുന്നവരുടെ സുരക്ഷ ഉറപ്പുവരുത്താനായി കൊവിഡ് വൈറസിനെതിരായ മുൻകരുതൽ നടപടികൾ ഊർജ്ജിതമാക്കി. മക്കയിലും മദീനയിലും പഴുതുകളടച്ച ജാഗ്രതയാണ് തുടരുന്നത്. 

കൊവിഡ് 19: സൗദിയിൽനിന്ന് സുരക്ഷാ-മെഡിക്കൽ ഉൽപ്പന്നങ്ങളുടെ കയറ്റുമതിക്ക് വിലക്ക്

click me!