
മസ്‌കറ്റ്: ഒമാനില്‍ ഒന്‍പതു പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ 33 പേര്‍ക്ക് വൈറസ് ബാധ ഉള്ളതായി ഒമാന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
എട്ട് ഒമാന്‍ സ്വദേശികള്‍ക്കും ഒരു വിദേശിക്കും കൊറോണ വൈറസ് ബാധിച്ചതായാണ് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഒമാനില്‍ കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ച ശേഷം ഇതാദ്യമായാണ് ഇത്രയധികം പേരില്‍ ഒരുമിച്ച് രോഗബാധ റിപ്പോര്‍ട്ട് ചെയ്യുന്നത്. രോഗം തടയുന്നതിന്റെ ഭാഗമായി ഒമാന്‍ സുപ്രീം കമ്മറ്റി കടുത്തനടപടികള്‍ നടപ്പാക്കുവാന്‍ ആരംഭിച്ചു.
ഒമാന്‍ സ്വദേശികള്‍ ഒഴിച്ചുള്ള എല്ലാ വിദേശ പൗരന്മാരെയും രാജ്യത്തേക്ക് പ്രവേശിക്കുന്നതില്‍ വിലക്കി സുപ്രീം കമ്മറ്റി ഉത്തരവ് പുറപ്പെടുവിപ്പിച്ചു.
രാജ്യത്തെ പള്ളികളില്‍ നമസ്‌കാരങ്ങള്‍ താല്‍ക്കാലികമായി നിരോധിച്ചു. ക്രിസ്ത്യന്‍ ദേവാലയങ്ങള്‍, ഹൈന്ദവ ക്ഷേത്രങ്ങള്‍ എന്നിവടങ്ങളിലുള്ള ആരാധനകളും വിലക്കിയിട്ടുണ്ട്. വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള സന്ദര്‍ശനങ്ങള്‍, ഒത്തുചേരലുകള്‍, സമ്മേളനങ്ങള്‍, കലാപരിപാടികള്‍ എന്നിവകളും നിരോധിച്ചിട്ടുണ്ട്. ഗ്രോസറികള്‍, ക്ലിനിക്കുകള്‍, ഫാര്‍മസികള്‍ എന്നിവ ഒഴികെയുള്ള എല്ലാ കടകളും അടക്കണം.
ഹോം ഡെലിവറികള്‍ ഒഴികെ ഭക്ഷണ ശാലകളിലും കോഫീ ഷോപ്പുകളിലും ഭക്ഷണം നല്‍കുന്നത് വിലക്കിയിട്ടുണ്ട്. കൂടാതെ ഹെല്‍ത്ത് ക്ലബ്ബ് , ബാര്‍ബര്‍ ഷോപ് , ബ്യൂട്ടി പാര്‍ലറുകള്‍ എന്നിവ അടച്ചിടണമെന്നും ഉത്തരവില്‍ പറയുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam