കൊവിഡ് 19: സൗദിയില്‍ സ്വകാര്യസ്ഥാപനങ്ങള്‍ക്കും അവധി

By Web TeamFirst Published Mar 19, 2020, 12:19 AM IST
Highlights

വൈറസ് വ്യാപനം തടയുന്നതിനുള്ള മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കുന്നതില്‍ വീഴ്ചവരുത്തിയ മക്കയിലെ സ്വകാര്യ ആശുപത്രി ആരോഗ്യ വകുപ്പ് അടച്ചുപൂട്ടി.
 

റിയാദ്: സൗദിയില്‍ സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് ഇന്നുമുതല്‍ 15 ദിവസത്തേക്ക് നിയന്ത്രിത അവധി. വെള്ളം, വൈദ്യുതി, ടെലികമ്മ്യൂണിക്കേഷന്‍ മേഖലകളിലെ സ്ഥാപനങ്ങള്‍ക്ക് അവധിയില്ല. മാനവശേഷി വികസന മന്ത്രാലയമാണ് അവധി പ്രഖ്യാപിച്ചത്. അതേസമയം ഓഫീസുകളിലെത്തുന്ന ജീവനക്കാരുടെ എണ്ണം കുറയ്ക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു. വീടുകളിലിരുന്ന് ജോലി ചെയ്യണമെന്നും നിര്‍ദേശമുണ്ട്. ആദ്യ ഘട്ടത്തില്‍ കമ്പനി ആസ്ഥാനങ്ങളിലാണിത് പ്രാബല്യത്തില്‍ വരുക.

സൗദിയില്‍ മക്കയും മദീനയും ഒഴികെയുള്ള രാജ്യത്തെ എല്ലാ പള്ളികളിലെയും നമസ്‌കാരങ്ങള്‍ അറിയിപ്പുണ്ടാകുന്നതുവരെ നിര്‍ത്തിവെച്ച സാഹചര്യത്തില്‍ മയ്യിത്ത് നിസ്‌കാരങ്ങള്‍ ഖബര്‍സ്ഥാനില്‍ മതിയെന്ന് മതകാര്യ മന്ത്രാലയം അറിയിച്ചു. നിസ്‌കാരങ്ങള്‍ക്കായി പള്ളികളില്‍ കൃത്യസമയത്തു ബാങ്ക് വിളി മുഴങ്ങുമെന്നും വീടുകളില്‍ നിസ്‌കരിക്കാമെന്നും അറിയിപ്പുണ്ട്.

അതേസമയം വൈറസ് വ്യാപനം തടയുന്നതിനുള്ള മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കുന്നതില്‍ വീഴ്ചവരുത്തിയ മക്കയിലെ സ്വകാര്യ ആശുപത്രി ആരോഗ്യ വകുപ്പ് അടച്ചുപൂട്ടി. മധ്യപൗരസ്ത്യദേശത്തു ഏറ്റവും കൂടുതല്‍ ഭക്ഷ്യ ശേഖരമുള്ളത് സൗദിയിലാണെന്ന് വാണിജ്യ മന്ത്രാലയം വ്യക്തമാക്കി. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഭക്ഷ്യ ക്ഷാമം നേരിട്ടേക്കുമെന്ന ഭീതി പരക്കുന്ന സാഹചര്യത്തിലാണ് മന്ത്രാലയത്തിന്റെ അറിയിപ്പ്. ഇന്നലെ 38 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ സൗദിയില്‍ കോവിഡ് 19 ബാധിതരുടെ എണ്ണം 171 ആയി ഉയര്‍ന്നതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

click me!