
മസ്കറ്റ്: ഷഹീന്‍ ചുഴലിക്കാറ്റിന്റെ(Cyclone Shaheen) കേന്ദ്രഭാഗം ഒമാനിലെ(Oman) മൂസാന, സുവൈക്ക് വിലായത്തുകള്‍ക്കിടയിലേക്ക് പ്രവേശിച്ചു. ഷഹീന്‍ ഒമാനിലേക്ക് പ്രവേശിച്ചതിനെ തുടര്‍ന്ന് ഇപ്പോള്‍ കനത്ത മഴയാണ്(heavy rain) സുവക്കില്‍ അനുഭവപ്പെടുന്നത്. സുരക്ഷാ കണക്കിലെടുത്ത് മുന്‍കരുതല്‍ എന്ന നിലയില്‍ സുവൈക്കിന്റെ ചില ഭാഗങ്ങളില്‍ വൈദ്യുതി വിച്ഛേദിക്കപ്പെട്ട നിലയിലാണ് ഇപ്പോള്‍ ഉള്ളത്. അതേസമയം രാത്രി 9.20ഓടെ മസ്കറ്റിൽ മഴ കുറഞ്ഞതിനാൽ വാദി ആദി അൽ അമേറത്ത് റോഡിലെ ഗതാഗതം പുനരാരംഭിച്ചു.
റുസൈൽ ഇൻഡസ്ട്രിയൽ എസ്റ്റേറ്റിൽ തൊഴിലാളികൾ താമസിച്ചിരുന്ന സ്ഥലത്ത് മണ്ണിടിച്ചിലുണ്ടായതിനെ തുടര്‍ന്ന് രണ്ടു തൊഴിലാളികൾ മരിച്ചു. രണ്ട് ഏഷ്യൻ തൊഴിലാളികളാണ് മരിച്ചത്. ബാത്തിന ഗവര്‍ണറേറ്റിൽ ബർക്ക, അൽ മുസാന എന്നിവിടങ്ങളിലെ 10 അഭയകേന്ദ്രങ്ങളിലായി 430 പേരാണുള്ളത്. 329 ഒമാൻ പൗരന്മാരും 101 പ്രവാസികളും ഇതിൽ ഉൾപ്പെടും. മഴവെള്ളപ്പാച്ചിൽ മൂലം സുവേക്ക് വിലയത്തിലുള്ള ഒരു വീട്ടിൽ വെള്ളം ഇരച്ചു കയറിയതിനാൽ രണ്ടുപേർ വീടിനുള്ളിൽ കുടുങ്ങിയിരുന്നു. ഒമാൻ സിവിൽ ഡിഫൻസ്, ആംബുലൻസ് സമിതിയുടെ നേതൃത്വത്തിൽ നടത്തിയ രക്ഷാപ്രവർത്തനത്തിൽ രണ്ടുപേരെയും രക്ഷിക്കാൻ കഴിഞ്ഞു.
അതേസമയം ഷഹീന്‍ ചുഴലിക്കാറ്റ് മുന്നറിയിപ്പ് പുറപ്പെടുവിച്ചിരിക്കുന്ന സാഹചര്യത്തില്‍ അതീവ ജാഗ്രതയിലാണ് ഒമാന്‍ ഭരണകൂടവും ജനങ്ങളും. ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ പൊതു അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. ബസ്, ഫെറി സര്‍വീസുകളും റദ്ദാക്കി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam