
റിയാദ്: സൗദിയിലെ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും ഇതുവരെ മരിച്ചവരുടെ എണ്ണം 30 ആയെന്ന് സിവില്‍ ഡിഫന്‍സ് ഡയറക്ടറേറ്റ് സ്ഥിരീകരിച്ചു. മക്കയില്‍ പത്ത് പേരും അല്‍ ബഹയില്‍ അഞ്ച് പേരും അസിര്‍, ഹൈല്‍, ജസാന്‍, തബൂക്ക്, കിഴക്കന്‍ പ്രവിശ്യ എന്നിവിടങ്ങളില്‍ മൂന്ന് പേര്‍ വീതവും റിയാദിലും അല്‍ ജൗഫിലും നജ്‍റാനിലും ഓരോരുത്തര്‍ വീതവുമാണ് മരിച്ചത്.
ചൊവ്വാഴ്ച വരെ 1480 പേരെ രക്ഷിച്ചിട്ടുണ്ടെന്ന് സിവില്‍ ഡിഫന്‍സ് അറിയിച്ചു. റിയാദില്‍ 367 പേരെയും കിഴക്കന്‍ പ്രവിശ്യയില്‍ 351 പേരെയും രക്ഷപെടുത്തി. അല്‍ ജൗഫ്, മക്ക, അല്‍ ബഹ, മദീന, ഹൈല്‍, തബൂക്ക് തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും ജനങ്ങളെ രക്ഷിച്ചു. ആകെ 3865 പേരെയാണ് താമസ സ്ഥലങ്ങളില്‍ നിന്ന് ഒഴിപ്പിക്കേണ്ടി വന്നത്. ഇതില്‍ 3616 പേരെയും അല്‍ ജൗഫ് പ്രദേശത്ത് നിന്നാണ് ഒഴിപ്പിച്ചത്. രണ്ടായിരത്തിലധികം പേരെ ഇപ്പോഴും താല്‍ക്കാലിക ടെന്റുകള്‍ നിര്‍മ്മിച്ച് അവിടെ പാര്‍പ്പിച്ചിരിക്കുകയാണ്.
മഴയും വെള്ളപ്പൊക്കവും കൊണ്ടുണ്ടായ നാശനഷ്ടങ്ങള്‍ വിലയിരുത്താന്‍ എട്ട് കമ്മിറ്റികള്‍ രൂപീകരിച്ചിട്ടുണ്ടെന്ന് സിവില്‍ ഡിഫന്‍സ് അറിയിച്ചു. അതേ സമയം രാജ്യത്ത് പല ഭാഗങ്ങളിലും മഴ ഇനിയും തുടരുമെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്. റിയാദ്, കിഴക്കന്‍ പ്രവിശ്യ, മക്ക, ഹൈല്‍, ഖസ്സിം, അല്‍ ജൗഫ് തുടങ്ങിയ സ്ഥലങ്ങളിലെല്ലാം ഈ ആഴ്ചയും മഴ പെയ്യുമെന്നാണ് പ്രവചനം.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam