
റിയാദ്: സൗദിയിൽ കനത്ത മഴയില്‍ മരിച്ചവരുടെ എണ്ണം പതിനാലായി. വരും ദിവസങ്ങളില്‍ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.
രാജ്യത്തെ വിവിധ പ്രവിശ്യകളിൽ കഴിഞ്ഞ ദിവസം പെയ്‌ത ശക്തമായ മഴയിൽ ഉണ്ടായ പ്രളയത്തിൽ 14 പേര്‍ മരിച്ചതായി സിവിൽ ഡിഫൻസ് അറിയിച്ചു. പലരും ഒഴുക്കിൽപ്പെട്ടാണ് മരിച്ചത്. പ്രളയത്തിൽ അകപ്പെട്ട 299 പേരെ വിവിധ സ്ഥലങ്ങളിൽനിന്ന് സിവിൽ ഡിഫൻസ് രക്ഷപെടുത്തി. റിയാദിൽ 64 പേരെയും മക്കയിൽ 115 പേരെയും തബൂക്കിൽ 25 പേരെയും കിഴക്കൻ പ്രവിശ്യയിൽ 64 പേരെയുമാണ് രക്ഷപെടുത്തിയത്. വെള്ളം കയറിയ പ്രദേശങ്ങളിൽ നിന്ന് 88 പേരെ അധികൃതർ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിപ്പാർപ്പിച്ചു.
മക്കയ്ക്ക് അടുത്ത് അൽ ഷാമിയ പ്രദേശത്തു തിങ്കളാഴ്ച രാത്രിയുണ്ടായ ശക്തമായ മഴയിൽ ഏതാനം വാഹനങ്ങൾ ഒലിച്ചുപോകുകയും റോഡുകൾ തകരുകയും ചെയ്തു. ചില സ്ഥലങ്ങളിൽ വൈദ്യുതിയും മുടങ്ങി. വ്യഴാഴ്ച വരെ രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും സിവിൽ ഡിഫൻസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam