
ദുബായ്: വാഹനാപകടത്തില്‍ പരിക്കേറ്റ മലയാളിക്ക് ഇന്‍ഷുറന്‍സ് കമ്പനി 10.9 ലക്ഷം ദിര്‍ഹം (ഏകദേശം 1.9 കോടിയോളം ഇന്ത്യന്‍ രൂപ) നഷ്ടപരിഹാരം നല്‍കാന്‍ വിധി. കണ്ണൂര്‍ സ്വദേശി സിദ്ദീഖിനാണ് ദുബായ് കോടതിയില്‍ നിന്ന് അനുകൂല വിധി ലഭിച്ചത്.
42കാരനായ സിദ്ദീഖിന് 2017 മേയ് 20നാണ് വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റത്. ഷാര്‍ജ-ദുബായ് റിങ് റോഡില്‍ പാകിസ്ഥാന്‍ പൗരന്‍ ഓടിച്ച കാറാണ് അപകടമുണ്ടാക്കിയത്. തുടര്‍ന്ന് ഷാര്‍ജ അല്‍ ഖാസിമി ആശുപത്രിയില്‍ പ്രവേശിപ്പിച്ച സിദ്ദീഖിനെ പിന്നീട് തുടര്‍ ചികിത്സകള്‍ക്കായി നാട്ടിലേക്ക് കൊണ്ടുവന്നു. അപകടത്തില്‍ നട്ടെല്ലിന് ഗുരുതരമായി പരിക്കേറ്റ സിദ്ദീഖ് അന്നുമുതല്‍ കിടപ്പിലാണ്. ഭാര്യയും എട്ടും മൂന്നും വയസുള്ള രണ്ട് കുട്ടികളുടെയും ഒരേയൊരു ആശ്രയമായിരുന്നു സിദ്ദീഖ്.
അപകടത്തില്‍ 100 ശതമാനം സ്ഥിര വൈകല്യം സംഭവിച്ചുവെന്നും മുഴുവന്‍ സമയ ആരോഗ്യ പരിചരണവും പരിസഹായവും ആവശ്യമാവുമെന്നും അന്വേഷണം നടത്തിയ വിദഗ്ദ സംഘം കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. പിന്നീട് സിദ്ദീഖിന്റെ സഹോദരനും ബന്ധുവും നഷ്ടപരിഹാരം തേടി അഭിഭാഷകനായി സലാം പാപ്പിനിശേരി വഴി കോടതിയില്‍ കേസ് ഫയല്‍ ചെയ്യുകയായിരുന്നു. ഇന്‍ഷുറന്‍സ് കമ്പനി എതിര്‍വാദങ്ങള്‍ നിരത്തിയെങ്കിലും ഇരുഭാഗവും കേട്ട കോടതി 10.9 ലക്ഷം ദിര്‍ഹം നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിടുകയായിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam