
മസ്കറ്റ്: കനത്ത നാശനഷ്ടമുണ്ടാക്കാതെ ഹിക്ക ചുഴലിക്കാറ്റ് ഒമാൻ തീരം വിട്ടു. കനത്ത മഴയും കാറ്റും മൂലം കെട്ടിടങ്ങൾക്കും മറ്റും നാശ നഷ്ടങ്ങൾ സംഭവിച്ചുവെങ്കിലും ആളപായം ഉണ്ടായിട്ടില്ലെന്ന് അധികൃതർ അറിയിച്ചു. അടുത്ത രണ്ടു ദിവസം ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്ന് ഒമാൻ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അല്‍ വുസ്ത, ദോഫാര്‍ ഗവര്‍ണറേറ്റുകളിലും , അല്‍ ഹജര്‍ പര്‍വതങ്ങളിലും ഒറ്റപ്പെട്ട മഴ തുടരാനുള്ള സൂചനകളാണ് പുതിയ കാലാവസ്ഥാ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
കാറ്റിലും മഴയിലും മസ്സിറയിൽ ഉണ്ടായ നാശ നഷ്ടങ്ങളുടെ കണക്കുകൾ ഇതുവരെയും തിട്ടപ്പെടുത്തിയിട്ടില്ല. "ദുഖം" പ്രവിശ്യയിലെ നിരവധി വാദികളിൽ വെള്ളം നിറഞ്ഞൊഴുകുകയും ഇപ്പോൾ വെള്ളം കെട്ടിനില്‍ക്കുകയും ചെയ്യുന്നുണ്ട്. അല്‍ വുസ്തയിലെയും തെക്കന്‍ ശര്‍ഖിയ്യയിലെയും ആരോഗ്യ സേവനങ്ങളെ ചുഴലിക്കാറ്റ് ബാധിച്ചില്ല. 745 സ്വദേശി പൗരന്മാര്‍ക്കും പ്രവാസികള്‍ക്കുമായി ഒമ്പത് അഭയ കേന്ദ്രങ്ങള്‍ ആണ് അല്‍ വുസ്തയില്‍ പ്രവർത്തിച്ചു വരുന്നത്.
ചുഴലിക്കാറ്റിനെ തുടര്‍ന്ന് ആളപായം ഇതുവരെയും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. സുരക്ഷാ കണക്കിലെടുത്തു അവധി നൽകിയിരുന്ന ഈ പ്രദേശത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഞാറാഴ്ച മുതൽ തുറന്നു പ്രവർത്തിക്കും.
നിർത്തി വെച്ചിരുന്ന മൗസലത്ത് ബസ്സു സർവീസുകൾ ഭാഗികമായി ആരംഭിച്ചു കഴിഞ്ഞു. അധികൃതർ നൽകിയിരുന്ന മുന്നറിയിപ്പുകൾ കൃത്യമായി പൊതുജനങ്ങൾ പാലിച്ചതിനാൽ, അപകടങ്ങൾ ഇല്ലാതാക്കുവാൻ സാധിച്ചുവെന്നും ദുരന്ത നിവാരണ സമതി വ്യക്തമാക്കി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam