യുഎഇയില്‍ പൊലീസ് ബസ് അപകടത്തില്‍പ്പെട്ടു; ഡ്രൈവര്‍ മരിച്ചു, ആറുപേര്‍ക്ക് പരിക്ക്

By Web TeamFirst Published Sep 30, 2022, 8:48 PM IST
Highlights

ശൈഖ് മുഹമ്മദ് ബിന്‍ സായിദ് റോഡില്‍ ലോറിയുമായി ബസ് കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്.

ഷാര്‍ജ: ഷാര്‍ജയില്‍ ദുബൈ പൊലീസ് ബസ് അപകടത്തില്‍പ്പെട്ട് ഡ്രൈവര്‍ മരിച്ചു. സംഭവത്തില്‍ ആറുപേര്‍ക്ക് പരിക്കേറ്റു. വ്യാഴാഴ്ചയാണ് അപകടമുണ്ടായത്.

ശൈഖ് മുഹമ്മദ് ബിന്‍ സായിദ് റോഡില്‍ ലോറിയുമായി ബസ് കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. ഉടന്‍ തന്നെ എമര്‍ജന്‍സി സര്‍വീസുകള്‍ സ്ഥലത്തെത്തിയിരുന്നു. ദുബൈ പൊലീസിലെ ആറുപേര്‍ക്കാണ് പരിക്കേറ്റത്. ഇവരെ ഷാര്‍ജയിലെ അല്‍ ഖാസിം, അല്‍ കുവൈത്തി ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഇവരുടെ പരിക്കുകള്‍ ഗുരുതരമല്ല. പരിക്കേറ്റ് ആശുപത്രികളില്‍ കഴിയുന്നവരെ ഷാര്‍ജ പൊലീസ് സംഘം സന്ദര്‍ശിച്ചു. മരണപ്പെട്ടയാളുടെ കുടുംബത്തെ ഷാര്‍ജ പൊലീസ് കമാന്‍ഡര്‍ ഇന്‍ ചീഫ് മേജര്‍ ജനറല്‍ സെയ്ഫ് അല്‍ സറി അല്‍ ഷംസി അനുശോചനം അറിയിച്ചു.  

(ഫോട്ടോ: ബസ് അപകടത്തില്‍ പരിക്കേറ്റവരെ ഷാര്‍ജ പൊലീസ് സംഘം ആശുപത്രിയില്‍ സന്ദര്‍ശിക്കുന്നു.)

Read More: ഇ-സ്കൂട്ടർ ഉപയോഗം; നിയമലംഘനങ്ങൾ വർധിക്കുന്നതായി ആർടിഎ

നിയന്ത്രണം വിട്ട വാഹനം തൂണിലിടിച്ച് അപകടം; രണ്ടു മരണം, ഒരാള്‍ക്ക് ഗുരുതര പരിക്ക്

അബുദാബി: അബുദാബിയില്‍ നിയന്ത്രണം വിട്ട വാഹനം കോണ്‍ക്രീറ്റ് തൂണിലിടിച്ച് അപകടം. അപകടത്തില്‍ രണ്ടുപേര്‍ മരിച്ചു. ഒരാള്‍ക്ക് ഗുരുതര പരിക്കേറ്റു. അബുദാബിയിലെ ക്ലീവ്‌ലാന്‍ഡ് ക്ലിനികിന്റെ പ്രവേശന കവാടത്തിന് സമീപമാണ് അപകടമുണ്ടായത്. 

ബുധനാഴ്ച രാവിലെയാണ് സംഭവം. വാഹനത്തിന്റെ ഡ്രൈവര്‍ക്ക് നിയന്ത്രണം നഷ്ടമായതാണ് അപകടത്തിന് കാരണമെന്ന് പ്രാഥമിക അന്വേഷണത്തില്‍ തെളിഞ്ഞു. നിയന്ത്രണം നഷ്ടപ്പെട്ട വാഹനം ദിശമാറി ആശുപത്രിയുടെ പ്രവേശന സ്ഥലത്തെ തൂണിലിടിക്കുകയായിരുന്നു. സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് രക്ഷാപ്രവര്‍ത്തക സംഘം പരിക്കേറ്റ വ്യക്തിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മരണപ്പെട്ടവരുടെ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

Read More:  ഒമാനില്‍ പ്രവാസി വാഹനമിടിച്ച് മരിച്ചു, ഒരാള്‍ക്ക് പരിക്ക്; സ്ഥലത്തു നിന്ന് രക്ഷപ്പെട്ട ഡ്രൈവര്‍ അറസ്റ്റില്‍

മരിച്ചവരുടെ കുടുംബാഗങ്ങളെ അബുദാബി പൊലീസ് അനുശോചനം അറിയിച്ചു. പരിക്കേറ്റയാള്‍ എത്രയും വേഗം സുഖംപ്രാപിക്കട്ടെയെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു. അപകടങ്ങള്‍ ഒഴിവാക്കാന്‍ ശ്രദ്ധാപൂര്‍വ്വം വാഹനമോടിക്കണമെന്നും ട്രാഫിക് നിയമങ്ങള്‍ പാലിക്കണമെന്നും പൊലീസ് പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. 

 

click me!