ദുബായില്‍ ഡ്രൈവിങ് പരിശീലനത്തിനിടെ വിദ്യാര്‍ത്ഥിയുടെ ഭാര്യയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ഇന്ത്യക്കാര്‍ പിടിയില്‍

By Web TeamFirst Published Oct 18, 2018, 9:11 PM IST
Highlights

ഇന്ത്യക്കാരന്‍ തന്നെയായ വിദ്യാര്‍ത്ഥിയെ വാഹനം ഒറ്റയ്ക്ക് ഓടിക്കാന്‍ അനുവദിച്ച ശേഷം അയാളുടെ വീട്ടില്‍ അതിക്രമിച്ച് കയറി ഉറങ്ങിക്കിടക്കുകയായിരുന്ന ഭാര്യയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിക്കുകയായിരുന്നു.

ദുബായ്: ഡ്രൈവിങ് പരിശീലനത്തിനിടെ വിദ്യാര്‍ത്ഥിയുടെ ഭാര്യയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ഇന്ത്യക്കാരനെതിരെ ദുബായ് കോടതിയില്‍ നടപടി തുടങ്ങി. ഇന്ത്യക്കാരന്‍ തന്നെയായ വിദ്യാര്‍ത്ഥിയെ വാഹനം ഒറ്റയ്ക്ക് ഓടിക്കാന്‍ അനുവദിച്ച ശേഷം അയാളുടെ വീട്ടില്‍ അതിക്രമിച്ച് കയറി ഉറങ്ങിക്കിടക്കുകയായിരുന്ന ഭാര്യയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിക്കുകയായിരുന്നു.

32കാരിയായ നഴ്സാണ് പൊലീസില്‍ പരാതി നല്‍കിയത്. ഇവരുടെ ഭര്‍ത്താവ് ദുബായില്‍ ഇലക്ട്രീഷ്യനായി ജോലി ചെയ്യുകയായിരുന്നു. ഡ്രൈവിങ് ലൈസന്‍സ് നേടുന്നതിനായി 46 വയസുള്ള മറ്റൊരു ഇന്ത്യക്കാരന്റെ കീഴിലാണ് ഭര്‍ത്താവ് പരിശീലനം നേടിയത്. ഒരു ദിവസം രാത്രി വാഹനവുമായി ദമ്പതികള്‍ താമസിച്ചിരുന്ന ഫ്ലാറ്റിലെത്തിയ പ്രതി, ഭര്‍ത്താവിനോട് വാഹനം ഓടിക്കാന്‍ ആവശ്യപ്പെട്ടു. ടെസ്റ്റിന് മുന്‍പ് സ്വയം ഓടിക്കണമെന്ന് പറഞ്ഞെങ്കിലും തനിക്ക് പേടിയാണെന്ന് യുവാവ് പറഞ്ഞതോടെ അല്‍പ്പനേരം ഇയാള്‍ വാഹനത്തില്‍ ഒപ്പമിരുന്നു. പിന്നീട് തനിക്ക് പ്രാര്‍ത്ഥനയ്ക്കായി പോകാന്‍ സമയമായെന്ന് പറഞ്ഞ് വാഹനത്തില്‍ നിന്ന് ഇറങ്ങി. 

നേരെ ദമ്പതികളുടെ ഫ്ലാറ്റിലേക്ക് പോയ ഇയാള്‍ വീടിനുള്ളില്‍ അതിക്രമിച്ച് കയറിയ ശേഷം ഉറങ്ങിക്കിടക്കുകയായിരുന്ന യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു. ഉറക്കത്തിനിടയില്‍ ശരീരത്തില്‍ ആരോ സ്പര്‍ശിക്കുന്നത് മനസിലാക്കിയാണ് താന്‍ ഉണര്‍ന്നതെന്ന് ഇവര്‍ പ്രോസിക്യൂഷനോട് പറഞ്ഞു. ഭര്‍ത്താവായിരിക്കുമെന്ന് ആദ്യം കരുതിയെങ്കിലും പിന്നീട് മറ്റാരോ ആണെന്ന് മനസിലാക്കിയതോടെ ഇയാളെ തള്ളിമാറ്റി. ഭര്‍ത്താവ് തന്നെയാണ് തന്നെ ഇങ്ങോട്ട് പറഞ്ഞുവിട്ടതെന്നും ഇയാള്‍ ഭാര്യയോട് പറഞ്ഞു. കഴുത്തില്‍ മുറുക്കി ശ്വാസം മുട്ടിച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചു. വെള്ളം കുടിയ്ക്കണമെന്ന് പറഞ്ഞെങ്കിലും അനുവദിച്ചില്ല. തന്നെ ഉപദ്രവിക്കരുതെന്നും എന്ത് വേണമെങ്കിലും ചെയ്യാമെന്നും യുവതി പറഞ്ഞതോടെയാണ് പ്രതി ഇവരെ മോചിപ്പിച്ചത്. പിടിവിട്ടതോടെ യുവതി ഉറക്കെ ബഹളം വെയ്ക്കാന്‍ തുടങ്ങി. ഇതോടെ ഇയാള്‍ വീട്ടില്‍ നിന്നും ഓടി രക്ഷപെട്ടു.

ഈ സമയം മുഴുവന്‍, പ്രാര്‍ത്ഥിക്കാനായി പോയ അധ്യാപകനെ കാത്തിരിക്കുകയായിരുന്നു യുവതിയുടെ ഭര്‍ത്താവ്. ഭാര്യ ഫോണില്‍ വിളിച്ച് കാര്യം പറഞ്ഞതോടെ ഇയാള്‍ വീട്ടിലേക്ക് ഓടിയെത്തി. അധ്യാപകനെ ഫോണില്‍ വിളിച്ചെങ്കിലും അയാള്‍ ഫോണെടുക്കാന്‍ തയ്യാറായില്ല. അതോടെ പൊലീസിനെ വിളിച്ച് പരാതിപ്പെടുകയായിരുന്നു. ബര്‍ദുബായ് പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. 

കോടതിയില്‍ ഹാജരാക്കിയപ്പോള്‍ പ്രതി കുറ്റം നിഷേധിച്ചു. താന്‍ വീട്ടില്‍ അതിക്രമിച്ച് കയറിയെങ്കിലും പീഡിപ്പിക്കാന്‍ ശ്രമിച്ചിട്ടില്ലെന്നായിരുന്നു ഇയാളുടെ വാദം. യുവതിയെ ഉറക്കത്തില്‍ നിന്ന് വിളിച്ചുണര്‍ത്തുക മാത്രമാണ് ചെയ്തതെന്നും ഇയാള്‍ പറഞ്ഞു. കേസ് ഒക്ടോബര്‍ 29ലേക്ക് മാറ്റിവെച്ചു.

click me!