
ദുബായ്: ബലിപെരുന്നാൾ അവധിക്കാലത്തോടനുബന്ധിച്ച് ദുബായിലെ പൊതുഗതാഗത സംവിധാനങ്ങളുടെയും മറ്റ് അനുബന്ധ സേവനങ്ങളുടെയും പുതുക്കിയ സമയക്രമം റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി പ്രഖ്യാപിച്ചു. സൗജന്യ പാർക്കിംഗ്, മെട്രോ-ട്രാം സർവീസുകൾ, വെഹിക്കിൾ ടെസ്റ്റിംഗ് സെന്‍ററുകൾ എന്നിവയുടെ പ്രവർത്തന സമയത്തിലാണ് മാറ്റങ്ങൾ വരുത്തിയിട്ടുള്ളത്.
ദുബായിൽ മേയ് 25 തിങ്കളാഴ്ച മുതൽ മേയ് 29 വെള്ളിയാഴ്ച വരെ പൊതു പാർക്കിംഗ് കേന്ദ്രങ്ങൾ പൂർണ്ണമായും സൗജന്യമായിരിക്കും. എന്നാൽ ബഹുനില പാർക്കിംഗ് കെട്ടിടങ്ങൾക്ക് ഈ ഇളവ് ബാധകമല്ല. ഇവിടെ പതിവുപോലെ ഫീസ് ഈടാക്കുന്നതായിരിക്കും. മേയ് 30 ശനിയാഴ്ച മുതൽ സാധാരണ നിലയിൽ ഫീസ് ഈടാക്കിത്തുടങ്ങും.
ദുബായ് മെട്രോ (റെഡ്, ഗ്രീൻ ലൈനുകൾ) പെരുന്നാൾ തിരക്ക് പ്രമാണിച്ച് മെട്രോ സർവീസുകൾ പുലർച്ചെ വരെ നീട്ടിയിട്ടുണ്ട്.
ശനിയാഴ്ച: പുലർച്ചെ 5 മണി മുതൽ പിറ്റേന്ന് പുലർച്ചെ ഒരു മണി വരെ. ഞായറാഴ്ച രാവിലെ 8 മണി മുതൽ പിറ്റേന്ന് പുലർച്ചെ ഒരു മണി വരെയാണ് സമയം. തിങ്കൾ മുതൽ ശനി വരെ പുലർച്ചെ 5 മണി മുതൽ പിറ്റേന്ന് പുലർച്ചെ ഒരു മണി വരെയുമാണ് സർവീസ് നടത്തുക.
ദുബായ് ട്രാം
ശനിയാഴ്ച രാവിലെ 6 മണി മുതൽ പിറ്റേന്ന് പുലർച്ചെ ഒരു മണി വരെ. ഞായറാഴ്ച രാവിലെ 9 മണി മുതൽ പിറ്റേന്ന് പുലർച്ചെ ഒരു മണി വരെയാണ് സർവീസ് സമയം. തിങ്കൾ മുതൽ ശനി വരെ രാവിലെ 6 മണി മുതൽ പിറ്റേന്ന് പുലർച്ചെ ഒരു മണി വരെയും സർവീസ് നടത്തും.
അൽ ഗുബൈബ ബസ് സ്റ്റേഷനിൽ നിന്നുള്ള ഇ100 ബസ് റൂട്ട് മേയ് 23 മുതൽ മേയ് 31 വരെ സർവീസ് നടത്തില്ല. ഈ ദിവസങ്ങളിൽ ദുബായിൽ നിന്ന് അബുദാബിയിലേക്ക് പോകേണ്ട യാത്രക്കാർ ഇബ്ൻ ബത്തൂത്ത ബസ് സ്റ്റേഷനിൽ നിന്നുള്ള ഇ101 ബസ് റൂട്ട് ഉപയോഗിക്കേണ്ടതാണെന്ന് അധികൃതർ അറിയിച്ചു.
വാട്ടർ ട്രാൻസ്പോർട്ട്
വാട്ടർ ടാക്സി, ഫെറി സർവീസുകളുടെ പുതുക്കിയ സമയമറിയാൻ സ്റ്റേഷനുകളിൽ നൽകിയിട്ടുള്ള ക്യുആർ കോഡ് സ്കാൻ ചെയ്യേണ്ടതാണ്. പെരുന്നാൾ അവധി പ്രമാണിച്ച് ആർടിഎയുടെ കസ്റ്റമർ ഹാപ്പിനസ് സെന്‍ററുകൾ അടഞ്ഞുകിടക്കും. എന്നാൽ ഉം റമൂൽ സെന്ററും ദേര, അൽ ബർഷ, അൽ തവാർ, അൽ കിഫാഫ്, ആർടിഎ ഹെഡ്ക്വാർട്ടേഴ്സ് എന്നിവിടങ്ങളിലെ സ്മാർട്ട് കിയോസ്കുകളും 24 മണിക്കൂറും പ്രവർത്തിക്കും.
വാഹന പരിശോധനാ കേന്ദ്രങ്ങൾ
മേയ് 26 ചൊവ്വാഴ്ച മുതൽ മേയ് 29 വെള്ളിയാഴ്ച വരെ വാഹന പരിശോധനാ കേന്ദ്രങ്ങൾ അടഞ്ഞുകിടക്കും. മേയ് 30 ശനിയാഴ്ച മുതൽ ഇവ സാധാരണ നിലയിൽ പ്രവർത്തിച്ചുതുടങ്ങും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam