
ദുബൈ: ലോകനേതാക്കളില്‍ പ്രമുഖനും ജനപ്രിയനുമായ ദുബൈ കിരീടാവകാശിയും യുഎഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ദുബൈ എക്‌സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമാണ് ചിത്രത്തിലുള്ളത്. നിഷ്കളങ്കമായ നോട്ടവും പുഞ്ചിരിയും കൊണ്ട് ഹൃദയം കീഴടക്കുന്ന ശൈഖ് ഹംദാന്‍റെ അപൂര്‍വ്വ ചിത്രങ്ങളാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. യുഎഇയിൽ ഒരു ദശലക്ഷത്തിലധികം വിദ്യാർത്ഥികൾ തിങ്കളാഴ്ച ക്ലാസ്മുറികളിലേക്ക് മടങ്ങിയെത്തിയപ്പോൾ, ശൈഖ് ഹംദാൻ സ്കൂളിലെ തന്‍റെ ആദ്യ ദിവസത്തെ ഓർമ്മിപ്പിച്ച് ഒരു വീഡിയോ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിരുന്നു. ശൈഖ് ഹംദാന്‍റെ അപൂര്‍വ്വ ഫോട്ടോകളുള്ള വീഡിയോയിലാണ് ഈ ചിത്രവും ഉൾപ്പെട്ടിരിക്കുന്നത്.
തന്റെ ഔദ്യോഗിക അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ ശൈഖ് ഹംദാന്റെ കുട്ടിക്കാലത്തെ അപൂർവ ചിത്രങ്ങൾ ഉൾക്കൊള്ളിച്ചിട്ടുണ്ട്. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിനൊപ്പമുള്ള നിമിഷങ്ങളും അതിലുണ്ട്. ഹൃദയസ്പര്‍ശിയായ കുറിപ്പും ശൈഖ് ഹംദാൻ വീഡിയോയ്ക്ക് ഒപ്പം ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചിരുന്നു. നിരവധി കാഴ്ചക്കാരെയാണ് നിമിഷനേരം കൊണ്ട് വീഡിയോക്ക് ലഭിച്ചത്.
'എൻ്റെ സ്കൂളിലെ ആദ്യ ദിവസം ഞാൻ ഇപ്പോഴും ഓർക്കുന്നു. ഞാൻ ഒരു കുട്ടിയായിരുന്നെങ്കിലും എൻ്റെ സ്വപ്‌നങ്ങൾ വലിയതായിരുന്നു. കാരണം അറിവാണ് വെളിച്ചം, അതിലൂടെ രാഷ്ട്രങ്ങൾ ഉയരും. ഓരോ അധ്യയന വർഷവും ഒരു പുതിയ സ്വപ്നം പിറവിയെടുക്കുന്നു. ഒരുമിച്ച് നാം നമ്മുടെ മാതൃരാജ്യത്തിൻ്റെ ഭാവി രൂപപ്പെടുത്തുന്നു. എന്നും ഓർക്കുക, അറിവുകൊണ്ട് നമ്മൾ ഉയരുന്നു, മൂല്യങ്ങൾ കൊണ്ട് നമ്മൾ കെട്ടിപ്പടുക്കുന്നു- ശൈഖ് ഹംദാൻ കുറിച്ചു. ശൈഖ് ഹംദാന്‍ പങ്കുവെച്ച പോസ്റ്റ് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam