
ദുബായ്: കാറിനുള്ളില്‍ വെച്ച് വനിതാ ജീവനക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച തൊഴിലുടമയ്ക്ക് ദുബായ് കോടതി ശിക്ഷ വിധിച്ചു. ഖുസൈസിലെ ഒരു കടയുടെ ഉടമയാണ് സ്ഥാപനത്തിലെ പാര്‍ക്കിങ് ഏരിയയില്‍ വെച്ച് ജീവനക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത്.
കാര്‍ പാര്‍ക്കിങ് ഏരിയയില്‍ നിര്‍ത്തിയ ശേഷം യുവതിയെ അവിടേക്ക് വിളിക്കുകയായിരുന്നു. കാറില്‍ നിന്ന് എന്തെങ്കിലും സാധനങ്ങള്‍ എടുത്തുകൊണ്ട് വരാനോ എന്തെങ്കിലും കാര്യം പറയാനോ ആയിരിക്കുമെന്ന് കരുതി അവിടേക്ക് ചെന്ന യുവതിയോട് ഇയാള്‍ അകത്ത് കയറാന്‍ ആവശ്യപ്പെടുകയായിരുന്നു. അല്‍പ്പനേരം തനിക്ക് സംസാരിക്കാനുണ്ടെന്ന് പറഞ്ഞായിരുന്നു ഇത്.
കച്ചവടത്തിലെ പ്രതിസന്ധിയെക്കുറിച്ച് സംസാരിച്ച ശേഷം പോകാനൊരുങ്ങുമ്പോള്‍ തനിക്ക് ഒരു ദിവസത്തെ ലീവ് വേണമെന്നും അടുത്ത ദിവസം തന്റെ കുട്ടിയുടെ ജന്മദിനമാണെന്നും യുവതി ആവശ്യപ്പെട്ടു. ഉടനെ കാറിന്റെ ഡോറുകള്‍ ലോക്ക് ചെയ്ത ശേഷം തനിക്ക് ലീവിന് പകരം തനിക്ക് ചിലത് ആവശ്യമുണ്ടെന്ന് അറിയിച്ചു. ശേഷം അപരമര്യാദയായി സ്പര്‍ശിച്ചുതുടങ്ങി. യുവതി എതിര്‍ത്തതോടെ മുടിയില്‍ പിടിച്ച് വലിച്ച് ബലമായി ഉപദ്രവിക്കാന്‍ ആരംഭിച്ചു.
വസ്ത്രം വലിച്ചൂരാന്‍ ശ്രമിച്ചപ്പോള്‍ യുവതി ഉച്ചത്തില്‍ നിലവിളിച്ചു. ഇതോടെ ഇയാള്‍ ആ ശ്രമം ഉപേക്ഷിച്ചു. ആരോടെങ്കിലും സംഭവം പറഞ്ഞാല്‍ കനത്തവില നല്‍കേണ്ടിവരുമെന്ന് ഭീഷണിപ്പെടുത്തി. ജോലി കഴിഞ്ഞ് താമസ സ്ഥലത്തെത്തിയ യുവതി ഒപ്പം താമസിക്കുന്ന സുഹൃത്തിനോടും തന്റെ സഹോദരിയോടും കാര്യം പറഞ്ഞു. തുടര്‍ന്ന് പൊലീസിലും പരാതി നല്‍കി. കോടതിയില്‍ ഹാജരാക്കിയ പ്രതിക്ക് മൂന്ന് മാസം തടവ് ശിക്ഷയാണ് വിധിച്ചത്. ശിക്ഷ അനുഭവിച്ചശേഷം നാടുകടത്തും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam