
ദുബൈ: ദുബൈയിലെ സൂപ്പര്‍മാര്‍ക്കറ്റില്‍ അറബ് വംശജനെ ഒപ്പമുണ്ടായിരുന്നയാള്‍ കുത്തിക്കൊന്നു. കൊലപാതകത്തിന് ശേഷം രണ്ട് കൈകളിലും കത്തിയുമായി സ്ഥലത്ത് ഭീകരാന്തരീക്ഷം സൃഷ്‍ടിച്ച യുവാവിനെ പൊലീസ് തന്ത്രപരമായി കീഴ്‍പ്പെടുത്തി അറസ്റ്റ് ചെയ്‍തു. സൂപ്പര്‍മാര്‍ക്കറ്റില്‍ നിരവധിപ്പേര്‍ നോക്കിനില്‍ക്കെയായിരുന്നു സംഭവം.
ദേറ നായിഫിലെ ഫ്രിജ് മുറാറിര്‍ വെള്ളിയാഴ്‍ചയാണ് സംഭവം നടന്നത്. ഉച്ചയ്‍ക്ക് ശേഷം രണ്ട് മണിയോടെ അറബ് വംശജരായ രണ്ട് പേര്‍ ഒരുമിച്ചാണ് സൂപ്പര്‍മാര്‍ക്കറ്റിലേക്ക് കടന്നുവന്നത്. അല്‍പനേരത്തിന് ശേഷം ഇവരിലൊരാള്‍ പുറത്തേക്ക് നടക്കുന്നതിനിടെ രണ്ടാമന്‍ പിന്നാലെയെത്തി ശരീരത്തിന്റെ പിന്‍ഭാഗത്ത് നിരവധി തവണ കുത്തുകയായിരുന്നു.
കുത്തേറ്റ യുവാവ് ചോര വാര്‍ന്ന് നിലത്ത് കിടക്കുന്നതിനിടെ, പ്രതി രണ്ട് കൈയിലും കത്തിയുമായി സ്ഥലത്ത് ഭീകരാന്തരീക്ഷം സൃഷ്‍ടിച്ചു. അടുത്തേക്ക് വരുന്നവരെ ആക്രമിക്കനൊരുങ്ങിയ ഇയാള്‍ സ്വബോധം നഷ്‍ടപ്പെട്ടവനെപ്പോലെ ആക്രോശിക്കുകയും ഭീഷണി മുഴക്കുകയും ചെയ്‍തു.
ആള്‍ക്കൂട്ടം കണ്ട് സ്ഥലത്തെത്തിയ പൊലീസ് ഉദ്യോഗസ്ഥര്‍ പ്രതിയെ അനുനയിപ്പിച്ച ശേഷം പിടികൂടി അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതി മറ്റാരെയും ആക്രമിക്കാതെ തന്നെ തന്ത്രപൂര്‍വം ഇയാളെ കീഴ്‍പെടുത്താനായത് പൊലീസിന്റെ വിജയമായിരുന്നുവെന്ന് ദുബൈ പൊലീസ് കമാണ്ടര്‍ ലഫ്. ജനറല്‍ അബ്‍ദുല്ല ഖലീഫ അല്‍ മറി പറഞ്ഞു.
സ്ഥലത്തെത്തിയ പാരാമെഡിക്കല്‍ ജീവനക്കാര്‍ കുത്തേറ്റ യുവാവിനെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പ്രതിയെ തുടര്‍ നിയമനടപടികള്‍ക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറി. പ്രതിയെ കീഴ്‍പ്പെടുത്തിയ കോര്‍പറല്‍ അബ്‍ദുല്ല അല്‍ ഹൊസനി, പൊലീസ് ഓഫീസര്‍ അബ്‍ദുല്ല നൂര്‍ അല്‍ ദിന്‍ എന്നിവരെ ദുബൈ പൊലീസ് കമാണ്ടര്‍ ഇന്‍ ചീഫ് അഭിനന്ദിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam