
ദുബൈ: മൂന്ന് മാസത്തിനിടെ ദുബൈ പൊലീസ് അറസ്റ്റ് ചെയ്തത് 1,000 യാചകരെ. മാര്‍ച്ച് പകുതി മുതല്‍ ചെറിയ പെരുന്നാള്‍ അവധി ദിവസങ്ങള്‍ വരെ നടത്തിയ പരിശോധനകളിലാണ് ഇത്രയും യാചകര്‍ അറസ്റ്റിലായത്. 902 പുരുഷന്‍മാരും 98 സ്ത്രീകളും അറസ്റ്റിലായി.
റമദാന് മുമ്പാണ് 321 പേര്‍ അറസ്റ്റിലായത്. 604 പേര്‍ റമദാനിലും ചെറിയ പെരുന്നാള്‍ അവധി ദിവസങ്ങളില്‍ 75 പേരും അറസ്റ്റിലായി. ഭിക്ഷാടനത്തിനെതിരായ ക്യാമ്പയിന്‍ വിജയകരമാണെന്നും യാചകരുടെ എണ്ണം, പ്രത്യേകിച്ച് റമദാനിലും ഈദുല്‍ ഫിത്തറിലും കുറയ്ക്കാനായെന്നും സിഐഡി ഡയറക്ടര്‍ ജനറല്‍ ബ്രിഗേഡിയര്‍ ജമാല്‍ സാലിം അല്‍ ജല്ലാഫ് പറഞ്ഞു. പൊതു സുരക്ഷ ഉറപ്പാക്കുന്നതിനായി ഭിക്ഷാടകർ കൂടുതലായി എത്തുമെന്ന് പ്രതീക്ഷിക്കുന്ന സ്ഥലങ്ങൾ സംഘം നിരീക്ഷിച്ചതായി സിഐഡി ജനറൽ ഡിപാർട്ട്‌മെന്‍റിലെ നുഴഞ്ഞുകയറ്റ വിരുദ്ധ ഡയറക്ടർ കേണൽ അലി സാലിം പറഞ്ഞു.
ദുബൈ: ചെറിയ പെരുന്നാള്‍ അവധിക്കിടെ ദുബൈയിലുണ്ടായത് 31 വാഹനാപകടങ്ങള്‍. അപകടങ്ങളില്‍ മൂന്ന് പേര്‍ മരിച്ചതായും 30 പേര്‍ക്ക് പരിക്കേറ്റതായും ദുബൈ ട്രാഫിക് പൊലീസ് വെളിപ്പെടുത്തി. ഇവരില്‍ 20പേരുടെ പരിക്ക് ഗുരുതരമല്ല. ആറുപേരുടെ പരിക്ക് നിസ്സാരമാണ്.
മേയ് രണ്ട് മുതല്‍ എട്ടു വരെയുള്ള പെരുന്നാള്‍ അവധി ദിവസങ്ങളിലാണ് ഈ അപകടങ്ങളുണ്ടായത്. മതിയായ അകലം പാലിക്കാതെ വാഹനം ഓടിച്ചതും അമിതവേഗത, ലേയ്ന്‍ നിയമം പാലിക്കാതിരിക്കല്‍ എന്നിവയാണ് അപകടങ്ങള്‍ക്ക് പ്രധാന കാരണമെന്ന് ദുബൈ ട്രാഫിക് പൊലീസ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ സെയ്ഫ് മുഹൈര്‍ അല്‍ മസ്റൂയി പറഞ്ഞു. പെരുന്നാള്‍ അവധി ദിവസങ്ങളില്‍ ദുബൈ പൊലീസിന്‍റെ എമര്‍ജന്‍സി ഹോട്ടലൈന്‍ നമ്പരില്‍ (999) 118,078 കോളുകളും നോണ്‍ എമര്‍ജന്‍സി ടോള്‍ നമ്പരില്‍ (901) 10,697 കോളുകളും ലഭിച്ചതായി ദുബൈ പൊലീസിലെ കമാന്‍ഡ് ആന്‍ഡ് കണ്‍ട്രോള്‍ സെന്‍റര്‍ ആക്ടിങ് ഡയറക്ടര്‍ കേണല്‍ മുഹമ്മദ് അബ്ദുള്ള അല്‍ മുഹൈരി പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam