
ദുബൈ: മണിക്കൂറിൽ 100 കിലോമീറ്ററിലധികം വേഗതയിൽ ഇലക്ട്രിക് ബൈക്കുകൾ ഓടിച്ച നിരവധി യുവാക്കളെ ദുബൈ പൊലീസ് പിടികൂടി. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ തെറ്റായ ഉപയോഗത്തിനും അനുമതിയില്ലാത്ത സ്ഥലങ്ങളിൽ അതിവേഗം ഓടിച്ചതിനും 101 ഇ-ബൈക്കുകൾ ആണ് ട്രാഫിക് ജനറൽ ഡിപ്പാർട്ട്‌മെന്‍റ് പിടിച്ചെടുത്തത്. സുരക്ഷാ നിയമങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ രക്ഷിതാക്കൾ കുട്ടികളെ നിരീക്ഷിക്കണമെന്ന് പൊലീസ് മുന്നറിയിപ്പ് നൽകി.
രൂപമാറ്റം വരുത്തിയ ഇ-ബൈക്കുകൾ നാദ് അൽ ശേബയിലെയും എമിറേറ്റിലെ മറ്റ് പ്രദേശങ്ങളിലെയും ജോഗിംഗ്, വാക്കിംഗ് ട്രാക്കുകളിൽ ഓടിച്ച കൗമാരക്കാരെ ട്രാഫിക് പട്രോളിംഗ് പിടികൂടിയതായി ദുബൈ പൊലീസ് അസിസ്റ്റന്‍റ് കമാൻഡന്‍റ് ഫോർ ഓപ്പറേഷൻസ് അഫയേഴ്‌സ് മേജർ ജനറൽ സൈഫ് മുഹൈർ അൽ മസ്‌റൂയി സ്ഥിരീകരിച്ചു. ഈ പെരുമാറ്റം ട്രാക്കുകളിലെ കായികതാരങ്ങൾക്കും കാൽനട യാത്രക്കാർക്കും മാത്രമല്ല, ഈ യുവാക്കൾക്ക് പോലും ഗുരുതരമായ അപകടസാധ്യത ഉണ്ടാക്കുന്നതായി അദ്ദേഹം പറഞ്ഞു.
വിനോദത്തിനോ ലൈറ്റ് കമ്മ്യൂട്ടിംഗിനോ വേണ്ടി രൂപകൽപ്പന ചെയ്‌ത ഇലക്ട്രിക് ബൈക്കുകൾ സ്‌പോർട്‌സ് ട്രാക്കുകളിൽ ഉപയോഗിക്കാൻ പാടില്ലെന്ന് അൽ മസ്‌റൂയി വ്യക്തമാക്കി. ചിലർ ഈ ബൈക്കുകൾ പരിഷ്കരിച്ച് വേഗത വർദ്ധിപ്പിക്കുന്നു. ഇത് മോട്ടോർ സൈക്കിളുകൾക്ക് തുല്യമായ അപകടമുണ്ടാക്കുകയും ചെയ്യുന്നു.
നിരവധി പരാതികളെത്തുടർന്ന്, ദുബൈ പൊലീസ് മറ്റ് വകുപ്പുകളുമായി സഹകരിച്ച് അശ്രദ്ധമായ ഡ്രൈവിംഗ് തടയാൻ ഫീൽഡ് ക്യാമ്പയിനുകൾ നടത്തി. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ നിയമലംഘനങ്ങൾക്ക് എമിറേറ്റിലുടനീളം 130 പിഴകൾ ചുമത്തുകയും ചെയ്തു. ഇലക്ട്രിക് വാഹനങ്ങളുടെ മേൽനോട്ടമില്ലാത്ത ഉപയോഗത്തിന്റെ അപകടങ്ങളെക്കുറിച്ച് അവബോധം നൽകുന്നതിനായി ഇവരുടെ മാതാപിതാക്കളെയും പൊലീസ് വിളിച്ചുവരുത്തി. വിനോദസഞ്ചാരത്തിനോ ചെറിയ യാത്രാ ആവശ്യങ്ങൾക്കോ രൂപകൽപ്പന ചെയ്ത ഇ-ബൈക്കുകൾ രൂപമാറ്റം വരുത്തി ഉപയോഗിക്കുന്നത് അപകടകരമായ മോട്ടോർ സൈക്കിളുകൾക്ക് തുല്യമാണ്. ഇവ ഒരു കാരണവശാലും സ്പോർട്സ് ട്രാക്കുകളിൽ ഉപയോഗിക്കരുത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam