
ദുബൈ: ദുബൈയിലെ ടാക്സികൾ വേഗതയ്ക്കും വിശ്വാസ്യതയ്ക്കും മാത്രമല്ല, യാത്രക്കാർ മറന്നുവെക്കുന്ന സാധനങ്ങൾ സുരക്ഷിതമായി തിരിച്ചേൽപ്പിക്കുന്നതിലും ലോകത്തിന് മാതൃകയാകുന്നു. ദുബൈ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി പുറത്തുവിട്ട കണക്കുകൾ പ്രകാരം, 2025ൽ മാത്രം ദുബൈ ടാക്സികളിൽ യാത്രക്കാർ മറന്നുവെച്ചത് 1,04,162 സാധനങ്ങളാണ്.
ഫോണും പാസ്പോര്‍ട്ടും ലാപ്ടോപ്പുമടക്കമാണ് യാത്രക്കാര്‍ മറന്നുവെച്ചത്. വിവിധ കറൻസികളിലായി ഏകദേശം 20 ലക്ഷത്തിലധികം ദിർഹവും മറന്നുവെച്ചവയിൽ പെടുന്നു. സ്മാർട്ട്ഫോണുകൾ, ലാപ്‌ടോപ്പുകൾ, ടാബ്‌ലെറ്റുകൾ എന്നിവയുൾപ്പെടെ ഏകദേശം 35,000 ഇലക്ട്രോണിക് ഉപകരണങ്ങൾ, പാസ്‌പോർട്ടുകൾ, ഐഡന്‍റിറ്റി കാർഡുകൾ എന്നിവയുൾപ്പെടെ 3,000ത്തോളം ഔദ്യോഗിക രേഖകൾ, കൂടാതെ സ്വർണ്ണാഭരണങ്ങളും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും ഇതിൽ ഉൾപ്പെടുന്നു.
ആർടിഎയുടെ കാര്യക്ഷമമായ 'ലോസ്റ്റ് ആൻഡ് ഫൗണ്ട്' സംവിധാനം വഴി ഭൂരിഭാഗം സാധനങ്ങളും ഉടമസ്ഥർക്ക് വേഗത്തിൽ തിരികെ നൽകാൻ സാധിക്കുന്നുണ്ട്. പലപ്പോഴും പരാതി നൽകി രണ്ട് മണിക്കൂറിനുള്ളിൽ തന്നെ സാധനങ്ങൾ കണ്ടെത്താൻ സാധിക്കുന്നുണ്ടെന്ന് ആർടിഎ കസ്റ്റമർ ഹാപ്പിനസ് ഡയറക്ടർ മീര അൽ ശൈഖ് പറഞ്ഞു.
പരാതി നൽകാൻ വിവിധ മാർഗ്ഗങ്ങളുണ്ട്. ബഹുഭാഷാ സൗകര്യങ്ങളുള്ള ആർടിഎയുടെ സംവിധാനത്തിലൂടെ വിനോദസഞ്ചാരികൾക്കും പ്രവാസികൾക്കും എളുപ്പത്തിൽ പരാതി നൽകാം.
അറബിക്, ഇംഗ്ലീഷ്, ഹിന്ദി, ഫിലിപ്പിനോ, ഫ്രഞ്ച്, ചൈനീസ്, റഷ്യൻ എന്നിങ്ങനെ വിവിധ ഭാഷകളിൽ ഈ സേവനം ലഭ്യമാണ്.
ടാക്സിയിൽ നിന്ന് ഇറങ്ങുന്നതിന് മുൻപ് യാത്രക്കാർ സീറ്റും ഡോർ പോക്കറ്റുകളും പരിശോധിക്കുക. ടാക്സിയുടെ പ്ലേറ്റ് നമ്പറോ ബുക്കിംഗ് വിവരങ്ങളോ സൂക്ഷിച്ചുവെക്കുക. വിലപിടിപ്പുള്ള ബാഗുകളിൽ എയർ ടാഗ് പോലുള്ള ട്രാക്കിംഗ് ഉപകരണങ്ങൾ ഉപയോഗിക്കുന്നത് വേഗത്തിൽ കണ്ടെത്താൻ സഹായിക്കും. സ്മാർട്ട് സിറ്റി എന്ന നിലയിൽ ദുബൈ നടപ്പിലാക്കുന്ന ഇത്തരം നൂതന സംവിധാനങ്ങൾ നഗരത്തിലെ യാത്രാ സൗകര്യങ്ങളിൽ യാത്രക്കാർക്കുള്ള വിശ്വാസം വർധിപ്പിക്കുകയാണ്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam