സൗദി പ്രതിരോധ മന്ത്രി ഖാലിദ് ബിൻ സൽമാൻ രാജകുമാരനും പാകിസ്ഥാൻ സൈനിക മേധാവി അസീം മുനീറും കൂടിക്കാഴ്ച നടത്തി. ഇരുരാജ്യങ്ങളും തമ്മിലുള്ള സംയുക്ത പ്രതിരോധ കരാർ പ്രകാരം ഇറാന്റെ ആക്രമണങ്ങളെ തടയുന്നതിനുള്ള നടപടികൾ ചർച്ചയായി.
റിയാദ്: പശ്ചിമേഷ്യൻ സംഘർഷം തുടരുന്നതിനിടെ നിർണായക കൂടിക്കാഴ്ച. സൗദി പ്രതിരോധ മന്ത്രി ഖാലിദ് ബിൻ സൽമാൻ രാജകുമാരനും പാകിസ്ഥാൻ സൈനിക മേധാവി ഫീൽഡ് മാർഷൽ അസീം മുനീറുമായി കൂടിക്കാഴ്ച നടത്തി. ഇരു രാഷ്ട്രങ്ങളിൽ ഏതെങ്കിലും ഒന്നിന് നേരെ ആക്രമണം ഉണ്ടായാൽ ഇരു രാഷ്ട്രങ്ങൾക്കും നേരെയായി കണക്കാക്കുന്ന പ്രതിരോധ ഉടമ്പടി സൗദിയും പാകിസ്ഥാനും തമ്മിൽ നിലവിലുണ്ട്. ശനിയാഴ്ച പുലർച്ചെ സോഷ്യൽ മീഡിയയിലൂടെയാണ് പ്രതിരോധ മന്ത്രി ഈ വിവരം പങ്കുവെച്ചത്.
സൗദിയും പാകിസ്ഥാനും തമ്മിലുള്ള തന്ത്രപരമായ സംയുക്ത പ്രതിരോധ കരാറിന്റെ പശ്ചാത്തലത്തിൽ ഇറാന്റെ ആക്രമണങ്ങളെ തടയുന്നതിന് സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് ഇരുനേതാക്കളും സംസാരിച്ചു. കഴിഞ്ഞ സെപ്റ്റംബറിൽ ഒപ്പിട്ട ഈ കരാർ പ്രകാരം ഒരു രാജ്യത്തിന് നേരെയുള്ള ആക്രമണം ഇരു രാജ്യങ്ങൾക്കും നേരെയുള്ള ആക്രമണമായി കണക്കാക്കും. ഇത്തരം ആക്രമണങ്ങൾ മേഖലയുടെ സുരക്ഷയെയും സ്ഥിരതയെയും തകർക്കുമെന്ന് ചർച്ചയിൽ വിലയിരുത്തി. ഇറാൻ വിവേകപൂർവ്വം പ്രവർത്തിക്കുമെന്നും തെറ്റായ കണക്കുകൂട്ടലുകൾ ഒഴിവാക്കുമെന്നും പ്രതീക്ഷിക്കുന്നതായി ഖാലിദ് ബിൻ സൽമാൻ രാജകുമാരൻ പറഞ്ഞു.
ഫെബ്രുവരി 28-ന് ഇറാനെതിരെ അമേരിക്കയും ഇസ്രായേലും വലിയ തോതിലുള്ള സൈനിക നീക്കം ആരംഭിച്ചതിന് പിന്നാലെ ഗൾഫ് മേഖലയിലെ വിവിധ സ്ഥലങ്ങളിൽ ഇറാൻ ആക്രമണം നടത്തിയിരുന്നു. ശനിയാഴ്ച സൗദിയിലെ എംപ്റ്റി ക്വാർട്ടറിൽ സ്ഥിതി ചെയ്യുന്ന ഷെയ്ബ എണ്ണപ്പാടത്തെ ലക്ഷ്യമിട്ടെത്തിയ നിരവധി ഡ്രോണുകൾ സൗദി പ്രതിരോധ സേന വെടിവെച്ചിട്ടു. കഴിഞ്ഞ ചൊവ്വാഴ്ച റിയാദിലെ യുഎസ് എംബസിക്ക് നേരെ ഡ്രോൺ ആക്രമണം ഉണ്ടാവുകയും ചെറിയ രീതിയിൽ തീപിടിത്തം സംഭവിക്കുകയും ചെയ്തിരുന്നു. എന്നാൽ ആർക്കും പരിക്കേറ്റില്ല.
ഹോർമുസ് കടലിടുക്കിലൂടെയുള്ള ഇന്ധന നീക്കം ഇറാൻ തടസ്സപ്പെടുത്തുന്നത് ആഗോള സമ്പദ്‌വ്യവസ്ഥയെ തന്നെ പ്രതിസന്ധിയിലാക്കാൻ സാധ്യതയുണ്ട്. അതേസമയം, സൗദി ആഭ്യന്തര മന്ത്രി അബ്ദുൽ അസീസ് ബിൻ സൗദ് ബിൻ നായിഫ് രാജകുമാരനെ ഫോണിൽ വിളിച്ച പാകിസ്ഥാൻ ആഭ്യന്തര മന്ത്രി റാസ നഖ്‌വി, സൗദിക്ക് നേരെയുള്ള ആക്രമണങ്ങളെ അപലപിക്കുകയും സൗദിയുടെ സുരക്ഷയ്ക്കും സ്ഥിരതയ്ക്കും പാകിസ്ഥാന്‍റെ പൂർണ്ണ പിന്തുണ വാഗ്ദാനം ചെയ്യുകയും ചെയ്തു.


