
ദുബൈ: വ്യാപാര സ്ഥാപനങ്ങളും കമ്പനികളും ഉപഭോക്താക്കളും കൊവിഡ് സുരക്ഷാ നിയന്ത്രണങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ ദുബൈ ഇക്കണോമി നടത്തുന്ന പരിശോധനകള്‍ കൂടുതല്‍ കര്‍ശനമാക്കി. ശാരീരിക അകലം, മാസ്‍കുകളും ഗ്ലൌസുകളും ധരിക്കല്‍, അണുവിമുക്തമാക്കല്‍ എന്നിവയില്‍ വീഴ്‍ച വരുത്തുന്ന സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടികളും സ്വീകരിച്ചുവരികയാണ്.
ഗുരുതര നിയമലംഘനങ്ങള്‍ ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് വ്യാഴാഴ്ച സത്‍വയിലെ ഒരു റസ്റ്റോറന്റ് അധികൃതര്‍ പൂട്ടിച്ചു. ഇവിടെ നടത്തിയ സൗജന്യ ഭക്ഷണ വിതരണമാണ് നടപടിയില്‍ കലാശിച്ചത്. നിരവധിപ്പേര്‍ ഇവിടെ ഭക്ഷണം സ്വീകരിക്കാനെത്തിയിരുന്നു. ഇവര്‍ സാമൂഹിക അകലം പാലിക്കാതിരുന്നത് വലിയ ജനത്തിരക്കിന് കാരണമായി. ഇതോടെയാണ് അധികൃതര്‍ സ്ഥാപനം പൂട്ടിച്ചത്.
ദുബൈയ് സ്‍പോര്‍ട്സ് കൗണ്‍സിലുമായി സഹകരിച്ച് ഒരു ഫിറ്റ്നസ് സെന്ററിനെതിരെയും ദുബായ് ഇക്കോണമി അധികൃതര്‍ നടപടി സ്വീകരിച്ചു. സ്ഥാപനത്തിന്റെ റിസപ്‍ഷനിലടക്കം ശാരീരിക അകലം പാലിക്കുന്നില്ലെന്നും ജീവനക്കാര്‍ മാസ്‍ക് അടക്കമുള്ള സുരക്ഷാ നടപടികള്‍ സ്വീകരിക്കുന്നില്ലെന്നും പരിശോധനയില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് പിഴ ഈടാക്കിയത്. വന്‍ വിലക്കുറവ് പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് വലിയ ആള്‍ക്കൂട്ടം രൂപപ്പെട്ടതിന് ഒരു ഡിപ്പാര്‍ട്ട്മെന്റ് സ്റ്റോറും കഴിഞ്ഞ ദിവസം അധികൃതര്‍ പൂട്ടിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam