ദുബായ്: ഇന്ത്യയിൽ നിന്ന് യുഎഇയിലേയ്ക്കുള്ള യാത്രാവിലക്ക് നീങ്ങിയിട്ടും വിമാന സർവീസ് ആരംഭിക്കുമോ എന്ന കാര്യത്തിൽ അനിശ്ചിതത്വം തുടരുന്നു. പുറപ്പെടുന്നതിന് 4 മണിക്കൂറിനകം റാപ്പിഡ് പരിശോധന നടത്താനുള്ള സംവിധാനം ഇന്ത്യയിലെ വിമാനത്താവളങ്ങളില്‍ ഇല്ലാത്തതും പ്രവാസികളെയും വിമാനക്കമ്പനികളേയും
ആശയക്കുഴപ്പത്തിലാക്കി. നാളെ സർവീസ് ആരംഭിക്കുന്ന കാര്യത്തിൽ പ്രമുഖ വിമാന കമ്പനികളുടെ ഭാഗത്ത് നിന്നും ഇതുവരെ അറിയിപ്പ് ഉണ്ടായിട്ടില്ല.
ഈ മാസം ഇരുപത്തിമൂന്നാം തിയതി മുതല്‍ ദുബൈയിലേക്കുള്ള യാത്രാ വിലക്ക് നീക്കിയതായി കഴിഞ്ഞ ദിവസമാണ് ദേശീയ ദുരന്ത നിവാരണ സമിതി അറിയിച്ചത്. ഇതേ തുടർന്ന് എമിറേറ്റ്സ് വിമാനം ടിക്കറ്റ് ബുക്കിങ് ആരംഭിച്ചെങ്കിലും ഒരു മണിക്കൂറിനകം നിർത്തലാക്കി. ഫ്ലൈദുബായിയും ഇൻഡിഗോയും സർവീസ് ആരംഭിക്കാനുള്ള ഒരുക്കത്തിലായിരുന്നു.
എന്നാൽ, ഇന്ന് സർവീസ് ആരംഭിക്കുന്ന കാര്യത്തിൽ പ്രമുഖ വിമാന കമ്പനികളുടെ ഭാഗത്ത് നിന്നും ഇതുവരെ അറിയിപ്പ് ഉണ്ടായിട്ടില്ല. ഇന്ത്യയിൽ നിന്നു ദുബായിലേക്ക് യാത്ര ചെയ്യുന്ന താമസ വീസക്കാർ പുറപ്പെടുന്നതിന് 4 മണിക്കൂറിനകം നടത്തിയ റാപ്പിഡ് പരിശോധനയുടെ നെഗറ്റീവ് ഫലം ഹാജരാക്കണമെന്ന നിബന്ധനയും സർവീസ് ആരംഭിക്കുന്നതിനു തടസ്സമാകുന്നു. ഇതിനുള്ള സൗകര്യം ഇന്ത്യയിലെ ഒരു വിമാനത്താവളങ്ങളിലും ഇതുവരെ ഒരുക്കിയിട്ടില്ല. കേരളത്തിലെ വിമാനത്താവളങ്ങളിൽ സൗകര്യമൊരുക്കുമെന്ന് ഇന്നലെ വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.
യാത്രയ്ക്ക് മുൻപു ജിഡിആർഎഫ്എ, ഐസിഎ അനുമതി വാങ്ങിക്കേണ്ടതുണ്ടോ എന്ന കാര്യത്തില്‍ വ്യക്തത വന്നാല്‍ മാത്രം ടിക്കറ്റ് ബുക്കിങ് ആരംഭിച്ചാല്‍ മതിയെന്നാണ് എയർ ഇന്ത്യ, എയർ ഇന്ത്യാ എക്സ്പ്രസ് അധികൃതരുടെ തീരുമാനം. രണ്ടുമാസത്തിനു ശേഷം ദുബൈയിലേക്കുള്ള യാത്രാവിലക്കു നീങ്ങുമ്പോഴും പ്രവാസികളുടെ മടക്കം വൈകുമെന്ന സൂചനയാണ് ട്രാവല്‍ ഏജന്‍സികള്‍ പങ്കുവെയ്ക്കുന്നത്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam