കഴിഞ്ഞ മൂന്ന് വർഷമായി റിയാദിൽ പ്രവാസിയായ ഈ തൃശൂർ സ്വദേശിനി ചിത്രകലാരംഗത്ത് സ്വന്തമായി വികസിപ്പിച്ച സങ്കേതത്തിലൂടെ ചിത്രരചന നിർവഹിച്ച് ഇതിനകം കലാസ്വാദക സമൂഹത്തിന്റെ ശ്രദ്ധപിടിച്ചുപറ്റിയ ചിത്രകാരിയാണ്.
റിയാദ്: ബ്രഷില്ലാതെ വിരൽ കൊണ്ട് വരച്ച് വിസ്മയം സൃഷ്ടിച്ച മലയാളി ചിത്രകാരി വിനിവിയുടെ ചിത്രപ്രദർശനം തിങ്കളാഴ്ച മുതൽ ബുധനാഴ്ച വരെ റിയാദിലെ നൈല ആർട്ട് ഗാലറിയിൽ. വൈകുന്നേരം ഏഴിന് ഇന്ത്യൻ അംബാസഡർ ഡോ. ഔസാഫ് സഈദ് ഉദ്ഘാടനം ചെയ്യും. മൂന്നുദിവസം നീളന്നു പ്രദർശന പരിപാടിയിൽ വിനിവി വിരൽ തൊട്ട് വിരിയിച്ച 29 ചിത്രങ്ങളാണ് പ്രദർശിപ്പിക്കുന്നത്.
കഴിഞ്ഞ മൂന്ന് വർഷമായി റിയാദിൽ പ്രവാസിയായ ഈ തൃശൂർ സ്വദേശിനി ചിത്രകലാരംഗത്ത് സ്വന്തമായി വികസിപ്പിച്ച സങ്കേതത്തിലൂടെ ചിത്രരചന നിർവഹിച്ച് ഇതിനകം കലാസ്വാദക സമൂഹത്തിന്റെ ശ്രദ്ധപിടിച്ചുപറ്റിയ ചിത്രകാരിയാണ്. റിയാദിൽ തിങ്കളാഴ്ച മുതൽ ബുധനാഴ്ച വരെ നടക്കുന്ന സോളോ എക്സിബിഷനിൽ ബ്രഷ് ഉപയോഗിക്കാതെ എണ്ണച്ചായത്തിൽ വിരൽ മുക്കി വരച്ച 2014 മുതലുള്ള പെയിൻറിങ്ങുകളാണ് പ്രദർശിപ്പിക്കുന്നതെന്ന് വിനി വേണുഗോപാൽ എന്ന ‘വിനിവി’ റിയാദിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
കരവിരുത് എന്ന് അർഥമുള്ള ഡെക്സ്റ്റെററ്റി എന്ന ഇംഗ്ലീഷ് വാക്കിൽ നിന്ന് രൂപപ്പെടുത്തിയ ‘ഡെക്സ്റ്ററിസം’ എന്ന ശീർഷകമാണ് ഈ ചിത്രരചനാ രീതിക്കും ചിത്രപ്രദർശനത്തിനും നൽകിയിരിക്കുന്നതെന്നും ഇതൊരു ചിത്രകലാസേങ്കതത്തെ സൂചിപ്പിക്കുന്ന പദമായി ഡിക്ഷ്ണറികളിൽ വരുത്താനും ബൗദ്ധിക സ്വത്തവകാശം (പേറ്റൻറ്) സ്ഥാപിച്ചുകിട്ടാനും ശ്രമം നടത്തുകയാണെന്നും വിനിവി പറഞ്ഞു. കുട്ടിക്കാലം മുതൽ ചിത്രരചനയിൽ താൽപര്യം പ്രകടിപ്പിച്ചിരുന്ന താൻ പെൻസിൽ, പെൻ ആൻഡ് ഇങ്ക്, പേസ്റ്റൽസ്, ജലച്ചായം, അക്രിലിക്, എണ്ണച്ചായം വരെ എല്ലാ മീഡിയത്തിലും സ്വയം പരിശീലിക്കുകയും ബ്രഷ് ഉപയോഗിച്ച് തന്നെ ധാരാളം ചിത്രങ്ങൾ വരക്കുകയും ചെയ്തിരുന്നതായി അവർ വ്യക്തമാക്കി.
2012ലാണ് വിരൽ ബ്രഷാക്കി വരക്കുന്ന രീതിയിലേക്ക് മാറിയത്. തൃശൂരിൽ ലളിതകലാ അക്കദമിയിൽ രണ്ട് തവണ ചിത്ര പ്രദർശനം നടത്തിയിരുന്നു. ബഹ്റൈനിലായിരിക്കുമ്പോള് ത്രീഡി പെയിൻറിങ്ങ് ഷോയിലൂടെ ഗിന്നസ് റെക്കോർഡ് നേടിയിട്ടുണ്ട്. ദുബൈയിൽ നടന്ന അന്താരാഷ്ട്ര പെയിൻറിങ് മത്സരത്തിൽ പുരസ്കാര ജേതാവായി. റിയാദ് ബാങ്കിൽ െഎടി എൻജിനീയറായ ഭർത്താവ് സനീഷിനോടൊപ്പമാണ് സൗദി അറേബ്യയിൽ പ്രവാസിയായി എത്തിയത്. ഇവിടെ ചിത്രപ്രദർശനം സംഘടിപ്പിക്കാനുള്ള അന്വേഷണമാണ് റിയാദ് ഉലയയിലെ നൈല ആർട്ട് ഗാലറിയിൽ എത്തിച്ചതെന്നും വിരൽ കൊണ്ടുള്ള പെയിൻറിങ് രീതി ഗാലറി നടത്തിപ്പുകാരെ ആകർഷിച്ചതോടെ പ്രദർശനത്തിന് വഴിതെളിഞ്ഞെന്നും വിനിവി പറഞ്ഞു.
പ്രദർശിപ്പിക്കുന്ന 29 പെയിൻറിങ്ങുകളിൽ പകുതിയും സൗദിയുമായി ബന്ധപ്പെട്ട് വരച്ചവയാണ്. ഏതാണ്ടെല്ലാ പെയിൻറിങ്ങുകളും രണ്ടര മീറ്റർ വരെ വലിപ്പമുള്ളവയാണ്. സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാന്റെ പൂർണകായ ചിത്രം മുതൽ സൗദിയിലെ പ്രകൃതി ദൃശ്യങ്ങളും പൗരാണിക പൈതൃക കാഴ്ചകളുമെല്ലാം എണ്ണച്ചായത്തിൽ തൊട്ട വിരലുകൾ വരച്ചതാണ്. സ്ത്രീകൾക്ക് നേരെ നടക്കുന്ന അതിക്രമങ്ങൾക്കെതിരായ സന്ദേശം ഉൾക്കൊള്ളുന്ന ചിത്രവും കൂട്ടത്തിലുണ്ട്. വാർത്താസമ്മേളനത്തിൽ ഭർത്താവ് പി. സനീഷ്, ഫോട്ടോഗ്രാഫർ കിളിമാനൂർ നൗഷാദ് എന്നിവരും പങ്കെടുത്തു.