
റിയാദ്: നിയമവിരുദ്ധമായി നിരവധി തവണ ഗര്‍ഭഛിദ്രം (Abortion) നടത്തിയ വനിതാ ഡോക്ടര്‍ അറസ്റ്റിലായി. സൗദി അറേബ്യയിലെ (Saudi Arabia) താഇഫിലാണ് സംഭവം. അനധികൃതമായി ഇവര്‍ നടത്തിയിരുന്ന ഒരു സ്വകാര്യ ക്ലിനിക്കില്‍ വെച്ചാണ് ഗര്‍ഭഛിദ്രം നടത്തിയിരുന്നത്. ആരോഗ്യകാര്യ ഡയറക്ടറേറ്റിന്റെ സഹകരണത്തോടെ ഡോക്ടറുടെ പ്രവര്‍ത്തനങ്ങള്‍ ദിവസങ്ങളോളം നിരീക്ഷിച്ച ശേഷമായിരുന്നു അറസ്റ്റ്.
അടിസ്ഥാന ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങള്‍ പോലും പാലിക്കാത്ത ക്ലിനിക്കില്‍വെച്ചായിരുന്നു ഗര്‍ഭഛിദ്രം നടത്തിയിരുന്നതെന്ന് അന്വേഷണത്തില്‍ വ്യക്തമായി. ഇത് രോഗികളുടെ ആരോഗ്യത്തിനും സുരക്ഷയ്‍ക്കും ഭീഷണിയായിരുന്നു. ഒപ്പം രാജ്യത്തെ നിയമങ്ങള്‍ ലംഘിക്കുന്ന പ്രവര്‍ത്തനങ്ങളിലും ഏര്‍പ്പെട്ടു. സുരക്ഷാ സേനയിലെ ഒരു ഉദ്യോഗസ്ഥ ഗര്‍ഭഛിദ്രം നടത്താനെന്ന വ്യാജേന ഡോക്ടറെ സമീപിക്കുകയായിരുന്നു. ഇവരുമായി സംസാരിച്ച് ഗര്‍ഭഛിദ്രം നടത്താമെന്ന് ഡോക്ടര്‍ സമ്മതിച്ചു. തുടര്‍ന്ന് പൊലീസ്, ആരോഗ്യ വിഭാഗങ്ങള്‍ സ്ഥലത്തെത്തി ഡോക്ടറെ അറസ്റ്റ് ചെയ്യുകയായിരുന്നു.
തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍ ഡോക്ടറെ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി. ആരോഗ്യ സ്ഥാപനത്തിനുമെതിരായ നടപടികളും സ്വീകരിച്ചിട്ടുണ്ട്. കാലാവധി കഴിഞ്ഞ മരുന്നുകള്‍, മെഡിക്കല്‍ ഉപകരണങ്ങള്‍, ഗര്‍ഭഛിദ്രം നടത്താനാവശ്യമായ ഉപകരണങ്ങള്‍, മെഡിക്കല്‍ ഉപയോഗത്തിന് യോഗ്യമല്ലാത്ത മറ്റ് ഉപകരണങ്ങള്‍ എന്നിവ പിടിച്ചെടുത്തു. ആരോഗ്യ സ്ഥാപനങ്ങളില്‍ നിയമലംഘനങ്ങള്‍ നടക്കുന്നുണ്ടോ എന്ന് കണ്ടെത്താനുള്ള പരിശോധനകള്‍ തുടരുമെന്ന് താഇഫ് ഹെല്‍ത്ത് ഡയറക്ടറേറ്റ് അറിയിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam