
മസ്‍കത്ത്: ഈ വര്‍ഷത്തെ ആദ്യ ഒന്‍പത് മാസങ്ങളിലെ കണക്കുകള്‍ പ്രകാരം ഒമാനില്‍ പ്രവാസികളുടെ എണ്ണത്തില്‍ 16.4 ശതമാനത്തിന്റെ കുറവ് വന്നതായി കണക്കുകള്‍. നാഷണല്‍ സെന്റര്‍ ഫോര്‍ സ്റ്റാറ്റിസ്റ്റിക്സ് ആന്റ് ഇന്‍ഫര്‍മേഷന്‍ ഈ മാസം പുറത്തിറക്കിയ കണക്കിലാണ് ഈ വിവരമുള്ളത്. ജനുവരി മുതല്‍ സെപ്‍തംബര്‍ വരെയുള്ള കാലയളവില്‍ വിവിധ രാജ്യക്കാരായ 2,63,392 പ്രവാസികളാണ് ഒമാന്‍ വിട്ടത്.
2019 അവസാനത്തില്‍ രാജ്യത്ത് 17,12,798 പ്രവാസികളുണ്ടായിരുന്ന സ്ഥാനത്ത് സെപ്‍തംബര്‍ അവസാനമായപ്പോള്‍ എണ്ണം 14,49,406 ആയി കുറഞ്ഞു. അതേസമയത്ത് പൊതു-സ്വകാര്യ മേഖലകളില്‍ കൂടുതല്‍ സ്വദേശികള്‍ക്ക് തൊഴില്‍ ലഭ്യമാക്കുന്നതിനുള്ള നിരവധി പദ്ധതികള്‍ക്കും തൊഴില്‍ മന്ത്രാലയം തുടക്കം കുറിച്ചിട്ടുണ്ട്. ഔദ്യോഗിക കണക്കുകള്‍ പ്രകാരം ഇക്കഴിഞ്ഞ ഒന്‍പത് മാസങ്ങളിലായി സര്‍ക്കാര്‍ മേഖലയില്‍ 22.4 ശതമാനവും സ്വകാര്യ മേഖലയില്‍ 17.1 ശതമാനവും പ്രവാസികളുടെ എണ്ണത്തില്‍ കുറവുണ്ടായി. അതായത്, നേരത്തെ സര്‍ക്കാര്‍ മേഖലയില്‍ 54,687 പ്രവാസികളുണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോള്‍ 42,989 പേരാണുള്ളത്. സ്വകാര്യ മേഖലയില്‍ 13,63,955ല്‍ നിന്നും പ്രവാസികളുടെ എണ്ണം 11,48,177 ആയി കുറഞ്ഞു.
രാജ്യത്ത് താമസിക്കുന്ന പ്രവാസികളുടെ കുടുംബാംഗങ്ങളുടെയും ആശ്രിതരുടെയും എണ്ണത്തിലും കുറവുണ്ടായിട്ടുണ്ട്. മടങ്ങിപ്പോയ പ്രവാസികളുടെ എണ്ണത്തില്‍ ഏറ്റവുമധികം ഇന്ത്യക്കാരാണ്. രാജ്യത്തെ ഇന്ത്യക്കാരുടെ എണ്ണത്തില്‍ 20.5 ശതമാനത്തിന്റെ കുറവുണ്ടായി. ബംഗ്ലാദേശ് സ്വദേശികളാണ് ഒമാനിലെ പ്രവാസികളുടെ എണ്ണത്തില്‍ ഏറ്റവുമധികം ഉള്ളത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam