ഫ്രൈഡേ മാർക്കറ്റിൽ മിന്നൽ റെയ്ഡ് നടത്തി വ്യാജ ബ്രാൻഡുകൾ വിറ്റ സ്റ്റാൾ പൂട്ടിച്ചു. അവധി ദിവസങ്ങളിലും പരിശോധന തുടരണമെന്ന കർശന നിർദ്ദേശത്തെ തുടർന്നാണ് നടപടി. സ്ത്രീകൾ ഉപയോഗിക്കുന്ന ബാഗുകൾ, ചെരിപ്പുകൾ എന്നിവയുൾപ്പെടെയാണ് പിടിച്ചെടുത്തത്. 

കുവൈത്ത് സിറ്റി: ഉപഭോക്താക്കളെ കബളിപ്പിച്ച് വ്യാജ ഉൽപ്പന്നങ്ങൾ വിൽക്കുന്നവർക്കെതിരെ ശക്തമായ നടപടിയുമായി കുവൈത്ത് വാണിജ്യ വ്യവസായ മന്ത്രാലയം രംഗത്ത്. അവധി ദിവസങ്ങളിലും പരിശോധന കർശനമാക്കണമെന്ന കൊമേഴ്‌സ്യൽ കൺട്രോൾ ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർ ഫൈസൽ അൽ-അൻസാരിയുടെ നിർദ്ദേശത്തെത്തുടർന്ന് നടത്തിയ മിന്നൽ പരിശോധനയിലാണ് ഫ്രൈഡേ മാർക്കറ്റിലെ ഒരു സ്റ്റാൾ അധികൃതർ പൂട്ടിച്ചത്. പ്രമുഖ ബ്രാൻഡുകളുടെ പേരിൽ വ്യാജ ഉൽപ്പന്നങ്ങൾ വിറ്റഴിച്ചതിനെത്തുടർന്നാണ് ഈ നടപടി. റായ് സെന്റർ മേധാവി ഫരാജ് അൽ-മുതൈരിയുടെയും ഇൻസ്പെക്ടർ അലി അൽ-ഒവൈഹാന്റെയും നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ എണ്ണൂറോളം വ്യാജ ഉൽപ്പന്നങ്ങളാണ് പിടിച്ചെടുത്തത്.

സ്ത്രീകൾ ഉപയോഗിക്കുന്ന ബാഗുകൾ, ചെരിപ്പുകൾ എന്നിവയുൾപ്പെടെയുള്ള ആഡംബര വസ്തുക്കളാണ് വിപണിയിൽ നിന്നും പിടിച്ചെടുത്തവയിൽ ഭൂരിഭാഗവും. പ്രശസ്തമായ ബ്രാൻഡുകളുടെ ലോഗോയും പേരും ദുരുപയോഗം ചെയ്ത് വിൽപന നടത്തിയത് ബൗദ്ധിക സ്വത്തവകാശ നിയമത്തിന്റെയും വാണിജ്യ തട്ടിപ്പ് വിരുദ്ധ നിയമത്തിന്റെയും നഗ്നമായ ലംഘനമാണെന്ന് അധികൃതർ വ്യക്തമാക്കി. സംഭവത്തിൽ വിശദമായ റിപ്പോർട്ട് തയ്യാറാക്കിയതായും തുടർനടപടികൾക്കായി കേസ് കൊമേഴ്‌സ്യൽ പ്രോസിക്യൂഷന് കൈമാറുമെന്നും ഫൈസൽ അൽ-അൻസാരി അറിയിച്ചു.