
ദുബൈ: ബഹ്‌റൈനിലെത്തി 24 മണിക്കൂറിനുള്ളില്‍ റൂംമേറ്റിനെ കൊലപ്പെടുത്തിയ പ്രവാസിക്ക് ജീവപര്യന്തം തടവുശിക്ഷ. തൊഴില്‍ വിസയില്‍ രാജ്യത്തെത്തിയ ആഫ്രിക്കന്‍ സ്വദേശിയാണ് കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ടതെന്ന് പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് 'ഗള്‍ഫ് ന്യൂസ്' റിപ്പോര്‍ട്ട് ചെയ്തു.
മാഅമീര്‍ പ്രദേശത്താണ് സംഭവം ഉണ്ടായത്. വഴക്കിനിടെ റൂംമേറ്റിനെ കൊലപ്പെടുത്തിയ കേസിലാണ് ആഫ്രിക്കക്കാരനെ ഫോര്‍ത്ത് ക്രിമിനല്‍ കോടതി ജീവപര്യന്തം തടവുശിക്ഷയ്ക്ക് വിധിച്ചത്. ശിക്ഷാ കാലാവധി പൂര്‍ത്തിയാക്കിയ ശേഷം ഇയാളെ ബഹ്‌റൈനില്‍ നിന്ന് നാടുകടത്തുമെന്ന് ക്യാപിറ്റല്‍ ഗവര്‍ണറേറ്റ് പ്രോസിക്യൂഷന്‍ മേധാവി പറഞ്ഞു. റൂംമേറ്റിനെ കൊലപ്പെടുത്തിയ ശേഷം പ്രതി ആത്മഹത്യ ചെയ്യാനും ശ്രമിച്ചെന്നാണ് വിവരം.
മുന്‍കൂട്ടി ആസൂത്രണം ചെയ്തുള്ള കൊലപാതകക്കുറ്റം പ്രതിക്ക് മേല്‍ ചുമത്തരുതെന്ന് പ്രതിയുടെ അഭിഭാഷകന്‍ കോടതിയോട് അപേക്ഷിച്ചു. വഴക്കിനിടെ പെട്ടെന്നുണ്ടായ പ്രകോപനത്തിലാണ് ഇര കൊല്ലപ്പെട്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 'കൊല്ലപ്പെട്ടയാള്‍ മരത്തടികള്‍ കൊണ്ടും കമ്പുകള്‍ കൊണ്ടും തന്റെ കക്ഷിയെ ആക്രമിച്ചു. ഇത് പ്രതിരോധിക്കാന്‍ ശ്രമിക്കുന്നതിനിടൊയണ് കൊല നടന്നതെന്നും അഭിഭാഷകന്‍ വാദിച്ചു. 1,600 ദിനാര്‍ ശമ്പളത്തില്‍ മൂന്ന് മാസത്തെ ജോലിക്കായാണ് താന്‍ ബഹ്‌റൈനിലെത്തിയതെന്നും എന്നാല്‍ വിമാനത്താവളത്തിലെത്തി മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ആരും തന്റെ വിളിക്കാന്‍ വന്നില്ലെന്നും അന്വേഷണത്തിനിടെ പ്രതി വെളിപ്പെടുത്തി. 20 ദിനാര്‍ കൊടുത്താണ് ഉറങ്ങാനൊരു സ്ഥലം കണ്ടെത്തിയത്. അടുത്ത ദിവസവും ഇത് തുടര്‍ന്നു. ജോലിസ്ഥലത്ത് നിന്ന് വിളിച്ചുകൊണ്ടുപോകാനും ആരും വന്നില്ല. 5 ദിനാര്‍ ചെലവാക്കിയാണ് റൂമിലെത്തിയത്. മൂന്ന് മാസത്തെ കരാറിനു പകരം കമ്പനി മൂന്ന് വര്‍ഷത്തെ കരാറില്‍ ഒപ്പിടാന്‍ ആവശ്യപ്പെട്ടു. കരാറിന്റെ കോപ്പി തരാനും കമ്പനി വിസമ്മതിച്ചു. കമ്പനിയുടെ താമസസ്ഥലത്തിന് 20ദിനാര്‍ ഈടാക്കി. മറ്റ് താമസക്കാരും അവിടെയുണ്ടായിരുന്നു. റൂംമേറ്റുമായുണ്ടായ വഴക്കിനിടെ താന്‍ കത്തിയെടുത്ത് കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. മറ്റുള്ളവര്‍ ഓടിമാറി'- പ്രതി വിശദമാക്കി. ക്യാപിറ്റല്‍ ഗവര്‍ണറേറ്റ് പൊലീസ് ഡയറക്ടറേറ്റ് ആണ് കൊലപാതക വിവരം തങ്ങളെ അറിയിച്ചതെന്ന് പബ്ലിക് പ്രോസിക്യൂഷന്‍ വ്യക്തമാക്കി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam