സൗജന്യ ഭക്ഷണം നല്‍കിയില്ലെങ്കില്‍ ഹോട്ടല്‍ നശിപ്പിക്കുമെന്നും കൊലപ്പെടുത്തുമെന്നും ഭീഷണി; പ്രവാസി അറസ്റ്റില്‍

By Web TeamFirst Published Nov 30, 2020, 3:22 PM IST
Highlights

സംഭവ ദിവസം മദ്യപിച്ച് റെസ്റ്റോറന്റിലെത്തിയ ഇയാള്‍ ഭക്ഷണം സൗജന്യമായി നല്‍കാന്‍ ആവശ്യപ്പെട്ടു. ഉടമസ്ഥയുടെ നിര്‍ദ്ദേശം ഉണ്ടായിരുന്നതിനാല്‍ ഇയാള്‍ക്ക് ഭക്ഷണം നല്‍കിയില്ല.

ദുബൈ: ഭക്ഷണം സൗജന്യമായി നല്‍കിയില്ലെങ്കില്‍ റെസ്റ്റോറന്റിന് നാശനഷ്ടങ്ങള്‍ വരുത്തുമെന്നും ജീവനക്കാരില്‍ ഒരാളെ കൊലപ്പെടുത്തുമെന്നും ഭീഷണിപ്പെടുത്തിയ പ്രവാസിയെ ദുബൈ പൊലീസ് അറസ്റ്റ് ചെയ്തു. ഈ വര്‍ഷം സെപ്തംബറിലാണ് അല്‍ മുറാഖാബത്ത് ഏരിയയിലെ ഒരു റെസ്റ്റോറന്റിലെത്തിയ 40കാരനായ മൊറോക്കോ സ്വദേശി സൗജന്യ ഭക്ഷണം ആവശ്യപ്പെട്ട് ബഹളമുണ്ടാക്കിയത്. ദുബൈ പ്രാഥമിക കോടതിയാണ് കേസ് പരിഗണിക്കുന്നത്.  

ഈ സംഭവത്തിന് മുമ്പ് മൊറോക്കോ സ്വദേശി ഇതേ റെസ്റ്റോറന്റിന്റെ വാതിലിന് നാശനഷ്ടങ്ങളുണ്ടാക്കിയതിനാല്‍ ഇയാള്‍ക്ക് ഭക്ഷണം നല്‍കരുതെന്ന് റെസ്റ്റോറന്റിന്റെ ഉടമസ്ഥ നിര്‍ദ്ദേശം നല്‍കിയിരുന്നതായി ഒരു ജീവനക്കാരന്‍ പറഞ്ഞു. സംഭവ ദിവസം മദ്യപിച്ച് റെസ്റ്റോറന്റിലെത്തിയ ഇയാള്‍ ഭക്ഷണം സൗജന്യമായി നല്‍കാന്‍ ആവശ്യപ്പെട്ടു. ഉടമസ്ഥയുടെ നിര്‍ദ്ദേശം ഉണ്ടായിരുന്നതിനാല്‍ ഇയാള്‍ക്ക് ഭക്ഷണം നല്‍കിയില്ല. തുടര്‍ന്ന് ഇയാള്‍ റെസ്റ്റോറന്റിന് കേടുപാട് വരുത്തുമെന്നും ജീവനക്കാരനെ കൊലപ്പെടുത്തുമെന്നും ഭീഷണിപ്പെടുത്തിയതായി 49കാരനായ റെസ്റ്റോറന്റ് ജീവനക്കാരന്‍ പറഞ്ഞതായി ഔദ്യോഗിക രേഖകളില്‍ വ്യക്തമാണ്.

സൗജന്യ ഭക്ഷണം ആവശ്യപ്പെട്ട് റെസ്റ്റോറന്റില്‍ ബഹളം നടക്കുന്നെന്ന ഫോണ്‍ കോള്‍ ലഭിച്ചതിനെ തുടര്‍ന്ന് 10 മിനിറ്റിനുള്ളില്‍ സ്ഥലത്തെത്തിയെന്നും പ്രവാസിയെ മദ്യലഹരിയില്‍ കണ്ടെത്തിയതായും റെസ്റ്റോറന്റിന്റെ ഉടമസ്ഥയായ മൊറോക്കോ സ്വദേശി പറഞ്ഞു. റെസ്റ്റോറന്റ് നശിപ്പിക്കുമെന്ന് ഇയാള്‍ ഭീഷണിപ്പെടുത്തിയെന്ന് 37കാരിയായ അവര്‍ കൂട്ടിച്ചേര്‍ത്തു. തുടര്‍ന്ന് ഉടമസ്ഥ ദുബൈ പൊലീസില്‍ വിവരമറിയിക്കുകയും പൊലീസെത്തി ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. ദുബൈ പബ്ലിക് പ്രോസിക്യൂഷന്‍ ഇയാള്‍ക്കെതിരെ ഭീഷണിപ്പെടുത്തിയതിന് കുറ്റം ചുമത്തിയിട്ടുണ്ട്. കേസില്‍ ഡിസംബര്‍ 13ന് അടുത്ത വാദം കേള്‍ക്കും. 
 

click me!