
ജിദ്ദ: മക്കയിലും ജിദ്ദയിലും വിവിധ രാജ്യക്കാരായ പ്രവാസികളെ പിടികൂടി നാടുകടത്തല്‍ കേന്ദ്രത്തിലേക്ക് അയക്കുന്നതായി സമൂഹമാധ്യമങ്ങളില്‍ പ്രചാരണം ശക്തമാകുന്നു. അറബിയിലുള്ള വോയിസ് ക്ലിപ്പുകളും വീഡിയോകളും ഫോട്ടോകളും സഹിതമാണ് പ്രചാരണം. ഹൗസ് ഡ്രൈവര്‍മാരെ പിടികൂടുന്നതായും ഈ പ്രചാരണങ്ങളില്‍ പറയുന്നുണ്ട്. നിയമവിധേയമായി താമസിക്കുന്നവരെയും അറസ്റ്റ് ചെയ്യുന്നുവെന്നതുള്‍പ്പെടെയാണ് വ്യാജ പ്രചാരണം നടക്കുന്നത്.
നിയമലംഘകരില്ലാത്ത രാജ്യമെന്ന ക്യാംപയിന്‍ തുടങ്ങിയതിന് ശേഷം അനധികൃത താമസക്കാരെ പിടികൂടുന്നതിനുള്ള നടപടികള്‍ സൗദി അറേബ്യയില്‍ തുടര്‍ന്നിരുന്നു. ഹൗസ് ഡ്രൈവര്‍ വിസയിലെത്തി മറ്റ് ജോലികള്‍ ചെയ്തുവന്നരെ അറസ്റ്റ് ചെയ്തതാണ് തെറ്റിദ്ധാരണ പരക്കാന്‍ കാരണമായത്. ഇഖാമയിലുള്ളതല്ലാത്ത മറ്റ് ജോലി ചെയ്ത 400 പാക്കിസ്ഥാനികളെ പിടികൂടി മക്കയിലെ ശുമൈസി കേന്ദ്രത്തിലേക്ക് അയച്ചതായി ജിദ്ദയിലെ പാക്കിസ്ഥാനി കോണ്‍സുലേറ്റ് അറിയിച്ചിരുന്നു.
അതേസമയം മക്ക പ്രവിശ്യയിലെ പാക്കിസ്ഥാനി തൊഴിലാളികളെ വ്യാപകമായി അറസ്റ്റ് ചെയ്യുന്നുവെന്ന വാര്‍ത്ത വ്യാജമാണെന്നും അനധികൃതമായി തൊഴില്‍ ചെയ്യുന്നവരെയാണ് പിടികൂടുന്നതെന്നും സൗദിയിലെ പാക്കിസ്ഥാനി എംബസി വ്യക്തമാക്കി.
നിയമം ലംഘിച്ച് തൊഴിലെടുക്കുന്നവര്‍ക്ക് തങ്ങളുടെ രേഖകള്‍ ശരിയാക്കാനും പിഴകളില്ലാതെ നാട്ടിലേക്ക് മടങ്ങാനും ആവശ്യമായ സമയം നല്‍കിയാണ് സൗദി സുരക്ഷാ വിഭാഗങ്ങള്‍ അറസ്റ്റും നാടുകടത്തലും തുടങ്ങിയത്. ലക്ഷക്കണക്കിന് നിയമലംഘകരെ കണ്ടെത്തി നാടുകടത്തിയിരുന്നു. അതുകൊണ്ടുതന്നെ ക്യാംപയിന്‍ വലിയ വിജയമായെന്നാണ് വിലയിരുത്തല്‍. എന്നാല്‍ ഇപ്പോഴും നിയമലംഘകര്‍ രാജ്യത്ത് അവശേഷിക്കുന്നുവെന്നാണ് പുതിയ റെയ്ഡുകളില്‍ നിന്ന് വ്യക്തമാകുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam