ഇറാന്റെ ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സുമായി ബന്ധപ്പെട്ട പത്ത് ഉദ്യോഗസ്ഥരെയാണ് വൻ പ്രതിഫല വാഗ്ദാനത്തിലൂടെ ലക്ഷ്യമിടുന്നത്
വാഷിംഗ്ടൺ: ഇറാന്റെ പരമോന്നത നേതാവിനെയും മുതിർന്ന ഉദ്യോഗസ്ഥരെയും കുറിച്ചുള്ള വിവരങ്ങൾ നൽകുന്നവർക്ക് വൻ പ്രതിഫലം പ്രഖ്യാപിച്ച് അമേരിക്ക. ഇറാന്റെ പുതിയ പരമോന്നത നേതാവ് ആയത്തുള്ള മുജ്തബ ഖമേനി ഉൾപ്പെടെയുള്ള മുതിർന്ന ഇറാനിയൻ സൈനിക, രഹസ്യാന്വേഷണ ഉദ്യോഗസ്ഥരെ കുറിച്ചുള്ള വിവരങ്ങൾ നൽകുന്നവർക്ക് അമേരിക്ക 10 ദശലക്ഷം ഡോളർ (ഏകദേശം 926048500 രൂപ) ആണ് വാഗ്ദാനം ചെയ്തിട്ടുള്ളത്. യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് വെബ്‌സൈറ്റ് പ്രകാരം, ഇറാന്റെ ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സുമായി ബന്ധപ്പെട്ട പത്ത് ഉദ്യോഗസ്ഥരെയാണ് വൻ പ്രതിഫല വാഗ്ദാനത്തിലൂടെ ലക്ഷ്യമിടുന്നത്. 1979-ലെ ഇസ്ലാമിക വിപ്ലവത്തിന് ശേഷം രൂപീകരിച്ച ഈ സൈനിക വിഭാഗം പരമോന്നത നേതാവിനോട് കൂറുള്ളവരും ഷിയാ പുരോഹിത ഭരണകൂടത്തെ സംരക്ഷിക്കാൻ ചുമതലപ്പെട്ടവരുമാണ്.
ഫെബ്രുവരി 28ന് സംയുക്ത യുഎസ്-ഇസ്രായേൽ വ്യോമാക്രമണത്തിൽ അലി ഖമേനിയും മറ്റ് മുതിർന്ന ഇറാനിയൻ ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടതിനെ തുടർന്നാണ് മുജ്തബ ഖമേനി ഇറാന്റെ പരമോന്നത നേതാവായി സ്ഥാനമേറ്റത്. ആക്രമണത്തിൽ പരിക്കേറ്റതായി വിശ്വസിക്കപ്പെടുന്ന മുജ്തബ ഖമേനി ഇതുവരെ പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ടിട്ടില്ലെങ്കിലും വ്യാഴാഴ്ച തന്റെ ആദ്യ പ്രസ്താവന പുറത്തുവിട്ടിരുന്നു. മുജ്തബ ഖമേനി പരിക്കേറ്റ അവസ്ഥയിലാണെന്നും മിക്കവാറും വിരൂപനാക്കപ്പെട്ടിട്ടുണ്ടാകാമെന്നുമാണ് യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് അവകാശപ്പെട്ടത്.
പരമോന്നത നേതാവിന് പുറമെ, ഇറാന്റെ സുരക്ഷാ മേധാവി അലി ലാരിജാനി, ഇന്റലിജൻസ് മന്ത്രി ഇസ്മായിൽ ഖത്തീബ്, ആഭ്യന്തര മന്ത്രി എസ്കന്ദർ മൊമേനി, ഖമേനിയുടെ ഓഫീസിലെ രണ്ട് ഉദ്യോഗസ്ഥർ എന്നിവരെക്കുറിച്ചുള്ള വിവരങ്ങളും അമേരിക്ക തേടുന്നുണ്ട്. ഇറാന്റെ നേതൃത്വം ഭൂഗർഭ അറകളിൽ ഭീതിയോടെ ഒളിച്ചിരിക്കുകയാണെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി അവകാശപ്പെട്ടിരുന്നെങ്കിലും, വെള്ളിയാഴ്ച ടെഹ്‌റാനിൽ നടന്ന ഒരു റാലിയിൽ പ്രസിഡന്റ് മസൂദ് പെസെഷ്കിയനും വിദേശകാര്യമന്ത്രി അബ്ബാസ് അരാഖിക്കുമൊപ്പം ലാരിജാനി പങ്കെടുക്കുന്ന വീഡിയോ ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു. ഈ ദൃശ്യങ്ങൾ റോയിട്ടേഴ്സ് അടക്കമുള്ള വാർത്താ ഏജൻസികൾ സ്ഥിരീകരിച്ചിരുന്നു.
ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സ് കമാൻഡറും ഡിഫൻസ് കൗൺസിൽ സെക്രട്ടറിയും ഉൾപ്പെടെയുള്ള മറ്റ് നാല് ഉദ്യോഗസ്ഥരുടെ വിവരങ്ങളും വെബ്‌സൈറ്റിലുണ്ടെങ്കിലും ഇവരുടെ പേരുകളോ ചിത്രങ്ങളോ ഉൾപ്പെടുത്തിയിട്ടില്ല. ലോകമെമ്പാടും ഭീകരപ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുകയും നടപ്പിലാക്കുകയും ചെയ്യുന്ന ഐആർജിസിയുടെ വിവിധ വിഭാഗങ്ങളെ നയിക്കുന്നത് ഈ വ്യക്തികളാണെന്ന് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് വാദം. വിവരങ്ങൾ നൽകുന്നവർക്ക് പ്രതിഫലത്തിന് പുറമെ സുരക്ഷിതമായ മറ്റൊരു സ്ഥലത്തേക്ക് പുനരധിവാസവും നൽകുമെന്ന് യുഎസ് അറിയിച്ചു.
യുഎസ് പൗരന്മാരുടെ മരണത്തിന് ഇടയാക്കിയ ആക്രമണങ്ങൾക്ക് ഉത്തരവാദികൾ ഐആർജിസിയാണെന്ന് ആരോപിച്ച് അമേരിക്ക ഈ സംഘടനയെ വിദേശ ഭീകര സംഘടനയായി പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ, 2020ൽ ഇറാനിയൻ കമാൻഡർ ഖാസിം സുലൈമാനിയെ വധിച്ചതിന് പ്രതികാരമായി പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനും മറ്റ് യുഎസ് ഉദ്യോഗസ്ഥർക്കുമെതിരെ ഇറാൻ വധശ്രമങ്ങൾ ആസൂത്രണം ചെയ്തതായും വാഷിംഗ്ടൺ ആരോപിക്കുന്നത്.


