
മിയാമി: സൗദി രാജകുമാരനെന്ന വ്യാജേന ആഡംബര ജീവിതം നയിച്ച് തട്ടിപ്പ് നടത്തിയ യുവാവിന് ഫ്ലോറിഡ കോടതി 18 വര്‍ഷം തടവ് ശിക്ഷ വിധിച്ചു. ബിസിനസ് സംരഭങ്ങള്‍ക്കെന്ന പേരില്‍ നിരവധി പേരില്‍ നിന്ന് നിന്ന് ഇയാള്‍ 80 ലക്ഷത്തിലധികം ഡോളറാണ് (55 കോടിയിലധികം ഇന്ത്യന്‍ രൂപ) തട്ടിയെടുത്തത്. അമേരിക്കന്‍ പൗരനായ ആന്റണി ഗിഗ്നാക്ക് (48) എന്നയാളാണ് സൗദി രാജകുമാരന്‍ ഖാലിദ് ബിന്‍ സഊദ് എന്ന പേരില്‍ വര്‍ഷങ്ങളോളം തട്ടിപ്പ് നടത്തിയത്.
സുല്‍ത്താന്‍ എന്ന് സ്വയം വിശേഷിപ്പിച്ചിരുന്ന ആന്റണി ഗിഗ്നാക്ക് രാജകീയമായിട്ടായിരുന്നു ജീവിച്ചിരുന്നതും. സ്വകാര്യ വിമാനങ്ങളിലും ആഡംബര കപ്പുലുകളിലുമുള്ള യാത്രയും നിരവധി അംഗരക്ഷകരും രാജകീയ ചിഹ്നങ്ങളുമെല്ലാം ഉണ്ടായിരുന്നു. നയതന്ത്ര സംരക്ഷണമുള്ളവര്‍ക്ക് ലഭിക്കുന്ന വാഹന നമ്പര്‍പ്ലേറ്റും മറ്റ് രേഖകളുമെല്ലാം വ്യാജമായുണ്ടാക്കി. സൗദിയുടെ പരമ്പരാഗത വസ്ത്രങ്ങളാണ് ധരിച്ചിരുന്നത്. വിലയേറിയ വാച്ചുകളും മോതിരങ്ങളും അണിഞ്ഞിരുന്നു. ഇയാളുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ താന്‍ ഉപയോഗിക്കുന്ന ആഡംബര വസ്തുക്കളുടെ ചിത്രങ്ങളും പോസ്റ്റ് ചെയ്തിട്ടുണ്ട്. സൗദി രാജകുടുംബാംഗങ്ങളുടെ ചിത്രങ്ങള്‍ സ്വന്തം ബന്ധുക്കളെന്ന പേരിലും പോസ്റ്റ് ചെയ്തു.
ആളുകളുമായി കൂടിക്കാഴ്ച നടത്തുമ്പോളും മീറ്റിങുകളില്‍ പങ്കെടുക്കുമ്പോഴും രാജകുടുംബാംഗത്തിന് ലഭിക്കേണ്ട എല്ലാ പരിഗണനയും ഉറപ്പാക്കിയിരുന്നു. മിയാമി ദ്വീപില്‍ കൊട്ടാരസമാനമായ വീട്ടിലായിരുന്നു താമസം. ലോകത്തിന്റെ പലഭാഗങ്ങളില്‍ തനിക്ക് ഉണ്ടെന്ന അവകാശപ്പെട്ടിരുന്ന ബിസിനസുകളില്‍ നിക്ഷേപം നടത്താനെന്ന പേരിലായിരുന്നു ഇയാള്‍ കോടീശ്വരന്മാരില്‍ നിന്ന് പണം വാങ്ങിയിരുന്നത്. ഇങ്ങനെ ലഭിച്ചിരുന്ന പണം ഇയാള്‍ ഉപയോഗിച്ചായിരുന്നും ആഡംബര ജീവിതം.
മിയാമിലെ ഒരു ആഡംബര ഹോട്ടലില്‍ നിക്ഷേപം നടത്താന്‍ ശ്രമിക്കുന്നതിനിടെയാണ് അപ്രതീക്ഷിതമായി ഒരു കൈയബദ്ധം പിണഞ്ഞത്. ചര്‍ച്ചകള്‍ക്കിടെ ഇയാള്‍ പന്നി മാംസം ചേര്‍ത്ത ഭക്ഷണം കഴിച്ചത് ശ്രദ്ധയില്‍ പെട്ടതോടെ ഹോട്ടലുടമയ്ക്ക് സംശയം തോന്നി. ഖുര്‍ആന്‍ അനുസരിച്ച് പന്നിമാംസം നിശിദ്ധമാണെന്നിരിക്കെ സൗദി രാജകുമാരന്‍ അത് കഴിക്കില്ലെന്ന് ഹോട്ടലുടമയ്ക്ക് അറിയാമായിരുന്നു. ഇയാള്‍ ഒരു സ്വകാര്യ കുറ്റാന്വേഷണ സംഘത്തെ ഇക്കാര്യം അന്വേഷിക്കാന്‍ ഏല്‍പ്പിച്ചു. അവരുടെ അന്വേഷണത്തില്‍ തട്ടിപ്പ് വ്യക്തമായതോടെയാണ് പൊലീസിനെ സമീപിച്ചത്. അന്വേഷണവും വിചാരണയും പൂര്‍ത്തിയായതോടെ കഴിഞ്ഞ ദിവസം കോടതി ഇയാള്‍ക്ക് 18 വര്‍ഷം തടവ് ശിക്ഷ വിധിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam