
അബുദാബി: അഞ്ച് വര്‍ഷം കാലാവധിയുള്ള 'ഗ്രീന്‍ വിസ'കള്‍ പ്രഖ്യാപിച്ച് യുഎഇ. വിദഗ്ധരായ പ്രൊഫഷണലുകള്‍ നിക്ഷേപകര്‍, സംരംഭകര്‍ ഫ്രീലാന്‍സര്‍മാര്‍ തുടങ്ങിയവരെ രാജ്യത്തേക്ക് ആകര്‍ഷിക്കാന്‍ ലക്ഷ്യമിട്ടാണ് പുതിയ പദ്ധതി. വിസ റദ്ദാവുകയോ കാലാവധി കഴിയുകയോ ചെയ്‍താലും ആറ് മാസം കൂടി രാജ്യത്ത് തങ്ങാവുന്ന തരത്തില്‍ ഈ വിസകള്‍ക്ക് ഗ്രേസ് പീരിഡ് അനുവദിക്കും.
സ്‍പോണ്‍സറോ തൊഴിലുടമകളോ ആവശ്യമില്ലാതെ വിദഗ്ധ തൊഴിലാളികള്‍ക്ക് അഞ്ച് വര്‍ഷം കാലാവധിയുള്ള വിസ ലഭിക്കും. അപേക്ഷകര്‍ക്ക് സാധുതയുള്ള തൊഴില്‍ കരാര്‍ വേണം. യുഎഇ മാനവ വിഭവശേഷി - സ്വദേശിവത്കരണ മന്ത്രാലയത്തിന്റെ പട്ടിക പ്രകാരം ഒന്ന് മുതല്‍ മൂന്ന് വരെയുള്ള കാറ്റഗറികളിലുള്ള തൊഴിലുകള്‍ ചെയ്യുന്നവര്‍ക്കാണ് ഈ വിസ ലഭിക്കുക. കുറഞ്ഞത് ബിരുദമോ അല്ലെങ്കില്‍ തതുല്യമായതോ ആയ വിദ്യാഭ്യാസ യോഗ്യതയുണ്ടായിരിക്കണം. ശമ്പളം 15,000 ദിര്‍ഹത്തില്‍ കുറയാനും പാടില്ല.
പുതിയ അറിയിപ്പ് പ്രകാരം സ്വയം തൊഴിലുകളില്‍ ഏര്‍പ്പെടുന്നവര്‍ക്കും ഫ്രീലാന്‍സര്‍മാര്‍ക്കും അഞ്ച് വര്‍ഷം കാലാവധിയുള്ള സ്‍പോണ്‍സര്‍ ആവശ്യമില്ലാത്ത വിസകള്‍ ലഭിക്കും. ഇതിനായി മാനവവിഭവശേഷി - സ്വദേശിവത്കരണ മന്ത്രാലയത്തില്‍ നിന്നുള്ള ഫ്രീലാന്‍സ് അല്ലെങ്കില്‍ സെല്‍ഫ് എംപ്ലോയ്‍മെന്റ് പെര്‍മിറ്റ് ആവശ്യമാണ്. ബിരുദമോ അല്ലെങ്കില്‍ സ്‍പെഷ്യലൈസ്‍ഡ് ഡിപ്ലോമയോ ആണ് കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത. കഴിഞ്ഞ രണ്ട് വര്‍ഷം ഫ്രീലാന്‍സ് മേഖലയില്‍ നിന്നുള്ള വാര്‍ഷിക വരുമാനം 3,60,000 ദിര്‍ഹത്തിന് മുകളിലായിരിക്കണം.
യുഎഇയില്‍ വ്യവസായ പ്രവര്‍ത്തനങ്ങള്‍ തുടങ്ങാനോ അല്ലെങ്കില്‍ പങ്കാളികളാവാനോ എത്തുന്നവര്‍ക്ക് അഞ്ച് വര്‍ഷത്തെ വിസ ലഭിക്കും. നേരത്തെ ഈ വിഭാഗങ്ങളിലുള്ളവര്‍ക്ക് രണ്ട് വര്‍ഷത്തെ വിസയായിരുന്നു നല്‍കിയിരുന്നത്. രാജ്യത്തെ നിക്ഷേപത്തിനുള്ള രേഖകളോ അല്ലെങ്കില്‍ നിക്ഷേപത്തിനുള്ള രേഖകളോ ഹാജരാക്കണം. നിക്ഷേപന് ഒന്നിലധികം ലൈസന്‍സ് ഉണ്ടെങ്കില്‍ ആകെ മൂലധനം കണക്കാക്കും. ബന്ധപ്പെട്ട അധികൃതരില്‍ നിന്നുള്ള അംഗീകാരവും നിര്‍ബന്ധമാണ്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam