
റിയാദ്: സൗദി അറേബ്യയില്‍ നിന്ന് പ്രവാസികളുമായി കോഴിക്കോടേക്കുള്ള ആദ്യ വിമാനം പുറപ്പെട്ടു. സൗദി സമയം ഉച്ചക്ക് 12.45ന് റിയാദ് കിങ് ഖാലിദ് എയര്‍പോര്‍ട്ടില്‍ നിന്നാണ് 152 യാത്രക്കാരുമായിഎയര്‍ ഇന്ത്യയുടെ എ ഐ 922 വിമാനം പറന്നുയര്‍ന്നത്. രാത്രി11ഓടെ കരിപ്പൂര്‍ വിമാനത്താവളത്തിലെത്തും.
148 മുതിര്‍ന്നവരും നാല് കുട്ടികളുമാണ് വിമാനത്തിലുള്ളത്. യാത്രക്കാരില്‍ 70ഓളം സ്ത്രീകള്‍ ഗര്‍ഭിണികളാണ്. രാവിലെ 10 മണി മുതല്‍ തന്നെ യാത്രക്കാരെല്ലാം എത്തി. ബോഡി, ലഗേജ്, ചെക്ക് ഇന്‍, എമിഗ്രേഷന്‍ നടപടികള്‍ക്ക് ശേഷം ആരോഗ്യ മന്ത്രാലയത്തിന്‍റെ നിര്‍ദേശങ്ങള്‍ക്ക് അനുസൃതമായ പ്രാഥമിക ആരോഗ്യ പരിശോധനകളും നടത്തി. തെര്‍മല്‍ ക്യാമറ സ്കാനിങ് ടെസ്റ്റും സാധാരണ രീതിയിലെ ശരീരോഷ്മാവ് പരിശോധനയുമാണ് നടത്തിയത്. കൊവിഡ് പ്രതിസന്ധിയില്‍ സൗദിയില്‍ കുടുങ്ങിയ ഇന്ത്യക്കാരെ തിരിച്ചുകൊണ്ടുപോകാന്‍ കേന്ദ്രസര്‍ക്കാര്‍ ആവിഷ്കരിച്ച പദ്ധതി പ്രകാരമുള്ള ആദ്യ വിമാനമാണ് റിയാദില്‍ നിന്ന് പുറപ്പെട്ടത്. എല്ലാ യാത്രക്കാരും മാസ്കും ഗ്ലൗസുകളും ധരിച്ചിട്ടുണ്ട്.
അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ പ്രകാരമുള്ള ആരോഗ്യ മുന്‍കരുതല്‍ നടപടികളെടുത്തും അതിന് അനുയോജ്യമായ വേഷമണിഞ്ഞുമാണ് വിമാനത്തിലെ ജീവനക്കാര്‍ യാത്രക്കാരെ വരവേറ്റത്. വളരെ പ്രായം ചെന്ന വീല്‍ചെയര്‍ യാത്രക്കാരുമുണ്ട്. കൊല്ലം മടത്തറ സ്വദേശി ഷാജു രാജന്‍ അര്‍ബുദ ചികിത്സക്ക് വേണ്ടിയാണ് നാട്ടിലേക്ക് പോകുന്നത്. റിയാദില്‍ ഡ്രൈവറായ ഷാജു തിരുവനന്തപുരം ആര്‍സിസിയില്‍ ചികിത്സയ്ക്കായാണ് പോകുന്നത്. എന്നാല്‍ കോഴിക്കോട് ഇറങ്ങിയ ശേഷം അവിടെ നിന്ന് തിരുവനന്തപുരത്ത് എത്താനുള്ള താല്‍ക്കാലികമായ സാങ്കേതിക ബുദ്ധിമുട്ട് പരിഗണിച്ച് ഇ ടി മുഹമ്മദ് ബഷീര്‍ എംപി ഇടപെട്ട് കോഴിക്കോട് എംവിആര്‍ ക്യാന്‍സര്‍ സെന്ററില്‍ താല്‍ക്കാലികമായി തങ്ങാനുള്ള സൗകര്യമൊരുക്കിയിട്ടുണ്ട്. രാത്രി 11മണിയോടെ കരിപ്പൂരിലെത്തുന്ന ഷാജു രാജന്‍ അവിടേക്കാവും പോവുക.
റിയാദില്‍ നിന്ന് 600 കിലോമീറ്ററകലെ അല്‍അഹ്സയിലെ കിങ് ഫൈസല്‍ ആശുപത്രിയിലെ സ്തനാര്‍ബുദ വിഭാഗത്തില്‍ സ്റ്റാഫ് നഴ്സായ കൊല്ലം ശാസ്താം കോട്ട മുതുപിലാക്കോട് സ്വദേശി പ്രീതി തോമസും റിയാദിലെത്തി യാത്രക്കായി ടെര്‍മിനലില്‍ കാത്തിരിപ്പുണ്ട്. ഒമ്പത് മാസം ഗര്‍ഭിണിയായ അവരെ സൗദി ആരോഗ്യവകുപ്പിന്‍റെ വാഹനത്തിലാണ് വ്യാഴാഴ്ച റിയാദ് എയര്‍പോര്‍ട്ടില്‍ എത്തിച്ചത്. മാധ്യമപ്രവര്‍ത്തകന്‍ ഷക്കീബ് കൊളക്കാടനും ഭാര്യയും കൂടി എയര്‍പ്പോര്‍ട്ടില്‍ എത്തി അവരെ സ്വീകരിച്ച് റിയാദിലെ എയര്‍ ഇന്ത്യ ഓഫീസില്‍ കൊണ്ടുവരികയും ടിക്കറ്റ് കൈപ്പറ്റുകയുമായിരുന്നു.
ഷക്കീബിന്‍റെ വീട്ടില്‍ താമസിച്ച അവര്‍ ഇന്ന് രാവിലെ തന്നെ എയര്‍പോര്‍ട്ടിലെത്തിയിരുന്നു. പ്രീതിയുടെ ഭര്‍ത്താവ് ദുബായിലാണ് ജോലി ചെയ്യുന്നത്. കോഴിക്കോട്ടെത്തുന്ന പ്രീതിയെ സംസ്ഥാന ആരോഗ്യവകുപ്പ് ഏര്‍പ്പെടുത്ത ആംബുലന്‍സില്‍ കൊല്ലത്തെ വീട്ടിലെത്തിക്കും. റിയാദ് ശുമൈസി കിങ് സഊദ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ സ്റ്റാഫ് നഴ്സായ മഞ്ജു തോമസ് എട്ട് മാസം ഗര്‍ഭിണിയാണ്. വേള്‍ഡ് മലയാളി ഫെഡറേഷന്‍ പ്രവര്‍ത്തകരാണ്. അവരെ രാവിലെ തന്നെ എയര്‍പോര്‍ട്ടില്‍ എത്തിച്ചത്.
"
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ