സാമൂഹിക-സാംസ്‌കാരിക-വിനോദ സഞ്ചാര മേഖലകളിൽ ഏറെ മുന്നിലെത്തിയ സൗദി ഒരു വർഷം കൊണ്ട് രാജ്യത്തെ വിദേശ നിക്ഷേപത്തിൽ 9.4 ശതമാനം വളർച്ച രേഖപ്പെടുത്തിയതായാണ് കണക്ക്.
റിയാദ്: സൗദിയിൽ വിദേശ നിക്ഷേപം വർദ്ധിക്കുന്നു. വിനോദ സഞ്ചാര മേഖല തുറന്നുകൊടുത്തത് രാജ്യത്തെ വിദേശ നിക്ഷേപം വർദ്ധിക്കാൻ കാരണമായതായാണ് റിപ്പോർട്ട്.
സാമൂഹിക-സാംസ്‌കാരിക-വിനോദ സഞ്ചാര മേഖലകളിൽ ഏറെ മുന്നിലെത്തിയ സൗദി ഒരു വർഷം കൊണ്ട് രാജ്യത്തെ വിദേശ നിക്ഷേപത്തിൽ 9.4 ശതമാനം വളർച്ച രേഖപ്പെടുത്തിയതായാണ് കണക്ക്. കഴിഞ്ഞ വർഷം അവസാനത്തോടെ രാജ്യത്തെ വിദേശ നിക്ഷേപം 1488 ബില്യൺ റിയാലായി ഉയർന്നു. നേരിട്ടുള്ള വിദേശ നിക്ഷേപം 86,545 കോടി റിയാലായാണ് ഉയർന്നത്. ഇതില്‍ കഴിഞ്ഞ വർഷം 1208 കോടി റിയാലിന്റെ വളർച്ചയാണ് രേഖപ്പെടുത്തിയത്.
വിദേശ നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിന് നടപടികൾ സ്വീകരിച്ചതിന്റെ ഫലമായാണ് വലിയ തോതിൽ രാജ്യത്തേക്ക് വിദേശ നിക്ഷേപം ആകർഷിക്കാന്‍ സാധിച്ചത്. സിനിമ തീയറ്ററുകൾ തുറന്നതും സംഗീത-വിനോദ പരിപാടികൾ സംഘടിപ്പിച്ചും വിനോദ സഞ്ചാരത്തെ പ്രോത്സാഹിപ്പിച്ചത് കൂടുതല്‍ നിക്ഷേപം നടത്താന്‍ വിദേശ കമ്പനികളെ പ്രേരിപ്പിച്ചു. പത്തു വർഷത്തിനിടെ സൗദിയയിലെ വിദേശ നിക്ഷേപം ഇരട്ടിയായിയാണ് വർദ്ധിച്ചത്.
കഴിഞ്ഞ വർഷാവസാനത്തെ കണക്കുകൾ പ്രകാരം രാജ്യത്തെ വിദേശ നിക്ഷേപങ്ങളിൽ 58.1 ശതമാനം നേരിട്ടുള്ള വിദേശ നിക്ഷേപമായിരുന്നു. 2017 ൽ നേരിട്ടുള്ള വിദേശ നിക്ഷേപം 85,337 കോടി റിയാലായിരുന്നെന്ന് കേന്ദ്ര ബാങ്കായ സൗദി അറേബ്യൻ മോണിറ്ററി അതോറിറ്റിയുടെ കണക്കുകൾ വ്യക്തമാക്കുന്നു.