ഒമാനില്‍ കൊവിഡ് ബാധിച്ച് വിദേശി മരിച്ചു; വരും ദിവസങ്ങളില്‍ രോഗബാധിതരുടെ എണ്ണം കൂടുമെന്ന് അധികൃതര്‍

By Web TeamFirst Published Apr 19, 2020, 8:55 PM IST
Highlights

നാളെ മുതൽ ഏപ്രിൽ 30വരെയുള്ള ദിവസങ്ങളിൽ പ്രതിദിനം 500 പേര്‍ക്ക് വീതം രാജ്യത്ത് കൊവിഡ് ബാധ സ്ഥിരീകരിച്ചേക്കാമെന്നാണ് ആരോഗ്യ മന്ത്രാലയം പ്രതീക്ഷിക്കുന്നത്. ഇതിൽ 150  രോഗികളെ  തീവ്രപരിചരണ  വിഭാഗത്തിൽ പ്രവേശിപ്പിക്കേണ്ടി വരുമെന്നും അധികൃതർ വ്യക്തമാക്കി.

മസ്കത്ത്: ഒമാനില്‍ കൊവിഡ് ബാധിച്ച് ഒരാള്‍ കൂടി മരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 59 വയസുള്ള വിദേശിയാണ് ഇന്ന് മരിച്ചത്. രാജ്യത്തെ ഏഴാമത്തെ കൊവിഡ് മരണമാണിത്.  രണ്ട് ഒമാൻ സ്വദേശികളും ഒരു മലയാളി ഉൾപ്പെടെ അഞ്ച് വിദേശികളുമാണ് കൊവിഡ് 19 മൂലം ഒമാനിൽ ഇതുവരെ മരണപ്പെട്ടത്. വരും ദിനങ്ങളിൽ രോഗബാധിതരുടെ എണ്ണം വർദ്ധിക്കുമെന്ന്  ആരോഗ്യമന്ത്രാലയം മുന്നറിയിപ്പ് നല്‍കി.

മാർച്ച് 31നായിരുന്നു ഒമാനില്‍ ആദ്യ കൊവിഡ് മരണം റിപ്പോർട്ട് ചെയ്യപ്പെട്ടത്. തുടര്‍ന്ന് ഏപ്രില്‍ നാലിന് ഒരാള്‍ കൂടി മരിച്ചു. 75 വയസിന് മുകളില്‍ പ്രായമുള്ള സ്വദേശികളായിരുന്നു ഇരുവരും. ഏപ്രില്‍ ഒന്‍പതിന് 41 കാരനായ വിദേശിയും ഏപ്രിൽ 12ന് 37കാരനായ മറ്റൊരു പ്രവാസിയും മരിച്ചു. മത്ര സൂഖിലെ വ്യാപാരിയായിരുന്ന ഗുജറാത്ത് സ്വദേശിയും മലയാളിയായ ഡോ. രാജേന്ദ്രൻ നായരും പിന്നീട് ഒമാനില്‍ കൊവിഡ് ബാധിച്ച് മരിച്ചു. 

രാജ്യത്ത് ഇന്ന് 86 പേർക്ക് കൂടി കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 1266 ആയി. 233 പേര്‍ രോഗമുക്തരായി. നാളെ മുതൽ ഏപ്രിൽ 30വരെയുള്ള ദിവസങ്ങളിൽ പ്രതിദിനം 500 പേര്‍ക്ക് വീതം രാജ്യത്ത് കൊവിഡ് ബാധ സ്ഥിരീകരിച്ചേക്കാമെന്നാണ് ആരോഗ്യ മന്ത്രാലയം പ്രതീക്ഷിക്കുന്നത്. ഇതിൽ 150  രോഗികളെ  തീവ്രപരിചരണ  വിഭാഗത്തിൽ പ്രവേശിപ്പിക്കേണ്ടി വരുമെന്നും അധികൃതർ വ്യക്തമാക്കി. സ്വദേശികൾക്കും വിദേശികൾക്കും രോഗനിർണയവും ചികിത്സയും   ഒമാനിൽ സൗജന്യമാണ്.

click me!