
അബുദാബി: യുഎഇയില്‍ കുടുങ്ങിയ രണ്ടായിരത്തിലധികം പാകിസ്ഥാന്‍ പൗരന്മാരെ അടുത്തയാഴ്ചയോടെ നാട്ടിലെത്തിക്കും. പാകിസ്ഥാന്റെ ദേശീയ വിമാന കമ്പനിയായ പാകിസ്ഥാന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സാണ് (പി.ഐ.എ) ഇതിനായുള്ള പ്രത്യേക സര്‍വീസുകള്‍ നടത്തുന്നത്. നിലവില്‍ പാകിസ്ഥാനിലെ രണ്ട് നഗരങ്ങളിലേക്കുള്ള നാല് സര്‍വീസുകള്‍ക്കാണ് അനുമതി ലഭിച്ചതെന്ന് പി.ഐ.എയുടെ ദുബായ് റീജ്യണല്‍ മാനേജര്‍ ഷാഹിദ് മുഗല്‍ അറിയിച്ചു.
ഏപ്രില്‍ ഇരുപതിന് രണ്ട് പ്രത്യേക വിമാനങ്ങള്‍ ലാഹോറിലേക്കും രണ്ട് വിമാനങ്ങള്‍ കറാച്ചിയിലേക്കും പാക് പൗരന്മാരെ കൊണ്ടുപോകും. ഈ ആഴ്ചയിലെ മറ്റ് വിമാന സര്‍വീസുകളുടെ സമയക്രമം തയ്യാറാക്കിക്കൊണ്ടിരിക്കുകയാണെന്നും ഉന്നതതല അനുമതി ലഭിച്ചശേഷം വിവരങ്ങള്‍ പുറത്തുവിടുമെന്നുമാണ് പിഐഎ അറിയിച്ചിരിക്കുന്നത്. നാട്ടിലെത്തിക്കുന്നവരെ ക്വാറന്റൈന്‍ ചെയ്യാനുള്ള ഒരുക്കങ്ങള്‍ സര്‍ക്കാര്‍ തലത്തില്‍ പൂര്‍ത്തിയാകുന്നതിനനുസരിച്ചായിരിക്കും ഇത്. ദുബായില്‍ നിന്ന് ഇസ്ലാമാബാദ്, കറാച്ചി, ലാഹോര്‍, ഫൈസലാബാദ്, മുള്‍ട്ടാന്‍ എന്നിവിടങ്ങളിലേക്ക് എട്ട് സര്‍വീസുകളെങ്കിലും നടത്തേണ്ടിവരുമെന്നാണ് പി.ഐ.എ പ്രതീക്ഷിക്കുന്നത്. അടുത്ത ഘട്ടത്തില്‍ കൂടുതല്‍ സര്‍വീസുകള്‍ക്ക് അനുമതി ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നായും വിമാനക്കമ്പനി അധികൃതര്‍ അറിയിച്ചു.
നാട്ടിലേക്ക് മടങ്ങാന്‍ താത്പര്യമറിയിച്ച് നാല്‍പതിനായിരത്തോളം പേരാണ് പാകിസ്ഥാന്‍ കോണ്‍സുലേറ്റില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇവരില്‍ പതിനായിരത്തോളം പേര്‍ ജോലി നഷ്ടമായവരാണ്. മടങ്ങാന്‍ ആഗ്രഹിക്കുന്ന സ്വന്തം പൗരന്മാരെ തിരികെ പോകാന്‍ അനുവദിക്കാത്ത രാജ്യങ്ങള്‍ക്കെതിരെ കടുത്ത നടപടികള്‍ സ്വീകരിക്കുമെന്ന് യുഎഇ കഴിഞ്ഞയാഴ്ച അറിയിച്ചിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam