
മനാമ: രണ്ട് വീട്ടുജോലിക്കാരെ തട്ടിക്കൊണ്ട് പോയി ബലാത്സംഗം (Rape) ചെയ്‍ത സംഭവത്തില്‍ പ്രവാസി യുവാവിന് 10 വര്‍ഷം ജയില്‍ ശിക്ഷ. ബഹ്റൈനിലാണ് (Bahrain) സംഭവം. സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെട്ട യുവതികള്‍ക്ക് കൂടുതല്‍ മെച്ചപ്പെട്ട ജോലി വാഗ്ദാനം ചെയ്‍തായിരുന്നു പീഡനം. 34 വയസുകാരനായ പ്രതിക്കെതിരെ മനുഷ്യക്കടത്ത്, ബലാത്സംഗം, തട്ടിക്കൊണ്ട് പോകല്‍ എന്നീ കുറ്റങ്ങള്‍ക്കാണ് ഹൈ ക്രിമിനല്‍ കോടതി (Bahrain High Criminal Court) ശിക്ഷ വിധിച്ചത്.
ഈ വര്‍ഷം മേയിലായിരുന്നു സംഭവം. മെച്ചപ്പെട്ട ശമ്പളത്തോടെയുള്ള ജോലി വാഗ്ദാനം ചെയ്‍താണ് യുവാവ് രണ്ട് വീട്ടുജോലിക്കാരികളെ സ്‍പോണ്‍സറുടെ അടുത്ത് നിന്ന് ഒളിച്ചോടാന്‍ പ്രേരിപ്പിച്ചത്. 35ഉം 39ഉം വയസുള്ള ഇവര്‍ രണ്ട് പേരെയും റിഫയിലെ ഒരു അപ്പാര്‍ട്ട്മെന്റില്‍ തടവിലാക്കുകയും അവിടെ വെച്ച് ബലാത്സംഗം ചെയ്യുകയുമായിരുന്നു. ഇരുവരെയും വേശ്യാവൃത്തിക്ക് നിര്‍ബന്ധിക്കുകയും ചെയ്‍തു.
39 വയസുകാരി വിവരം പൊലീസില്‍ അറിയിച്ചതോടെയാണ് സംഭവം പുറത്തുവന്നത്. മാതാപിതാക്കളെ വിളിക്കാനായി പ്രതിയില്‍ നിന്ന് ഫോണ്‍ വാങ്ങിയ ഇവര്‍ രഹസ്യമായി പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. പ്രതി ഇരുവരെയും ബലാത്സംഗം ചെയ്യുകയും വേശ്യാവൃത്തിക്ക് പ്രേരിപ്പിക്കുകയും ചെയ്‍തതായി കോടതി വിധിയിലും വ്യക്തമാക്കുന്നു. ഇയാള്‍ക്കെതിരെ വ്യക്തമായ തെളിവുകളുണ്ടെന്നും കോടതി കണ്ടെത്തി. ജയില്‍ ശിക്ഷയ്‍ക്ക് പുറമെ 5000 ദിനാര്‍ പിഴയും കോടതി വിധിച്ചിട്ടുണ്ട്. ശിക്ഷാ കാലാവധി പൂര്‍ത്തിയാക്കിയ ശേഷം ഇയാളെ നാടുകടത്തും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam