
റിയാദ്: ശിഷ്യഗണങ്ങളും സഹപ്രവർത്തകരുമായി വലിയൊരു പ്രവാസി സമൂഹത്തെ മുഴുവൻ കണീരിലാഴ്ത്തി ആ അധ്യാപക ദമ്പതിമാർ ആറടി മണ്ണിൽ മറഞ്ഞു. കഴിഞ്ഞ ദിവസം ജിദ്ദയിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് മരിച്ച അധ്യാപക ദമ്പതികളായ ഉത്തർപ്രദേശ് ലക്നൗ സ്വദേശികളായ ഖമറുൽ ഹസൻ (58), ഭാര്യ ഫൗസിയ ഇഖ്തിദാർ (49) എന്നിവരുടെ മൃതദേഹങ്ങൾ വൻ ജനാവലിയുടെ സാന്നിധ്യത്തിൽ ഞായറാഴ്ച ജിദ്ദയിൽ ഖബറടക്കി.
ജിദ്ദ ഇൻറർനാഷനൽ ഇന്ത്യൻ സ്‌കൂളിലെ അധ്യാപകരായ ഇവരുടെ കാർ മറ്റൊരു വാഹനവുമായി കൂട്ടിയിച്ചായിരുന്നു അപകടം. ചൊവ്വാഴ്ചയായിരുന്നു സംഭവം. ഫൗസിയ സംഭവസ്ഥലത്ത് തന്നെ മരിച്ചിരുന്നു. ഗുരുതര പരിക്കുകളോടെ ജിദ്ദ ജിദാനി ആശുപത്രി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന ഖമറുൽ ഹസൻ ശനിയാഴ്ചയാണ് മരിച്ചത്. കായികാധ്യാപകനായിരുന്നു ഖമറുൽ ഹസൻ. ഫൗസിയ ഇംഗ്ലീഷ് അധ്യാപികയും.
ജിദ്ദയിലെ സഫ ഡിസ്ട്രിക്ടിലുള്ള മസ്ജിദുൽ സുനിയാനിൽ നടന്ന മയ്യിത്ത് നമസ്കാരത്തിന് ശേഷം ഇരു മൃതദേഹങ്ങളും ഫൈഹ ഡിസ്ട്രിക്ടിലെ മഖ്‌ബറ റഹ്‍മയിൽ ഖബറടക്കി. ഡൽഹിയിൽ പഠനം നടത്തുന്ന മക്കളായ സൈദ് ഫൈസുൽ ഹസൻ, സൈദ് ഫാരിസുൽ ഹസൻ, അബുദാബിയിൽ നിന്നും ഫൗസിയയുടെ സഹോദരൻ അൻവർ എന്നിവർ വിവരമറിഞ്ഞ് ജിദ്ദയിലെത്തിയിരുന്നു.
പരേതരോടുള്ള ആദരസൂചകമായി ഞായറാഴ്ച ഇൻറർനാഷനൽ ഇന്ത്യൻ സ്കൂളിന് അവധി നൽകിയിരുന്നു. സ്‌കൂൾ ഹയർ ബോർഡ്, മാനേജിങ് കമ്മറ്റി മെമ്പർമാർ, അധ്യാപകർ, മറ്റു ജീവനക്കാർ, വിദ്യാർഥികൾ, ജിദ്ദയിലെ വിവിധ മേഖലകളിൽ നിന്നുള്ളവരടക്കം നൂറുകണക്കിനാളുകൾ ഖബറടക്ക ചടങ്ങിൽ പെങ്കടുത്തു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ