
റിയാദ്: ജി 20 രാജ്യങ്ങളുടെ ഉച്ചകോടി ഈ വർഷം സൗദി അറേബ്യയുടെ അധ്യക്ഷതയിൽ വെർച്വലായി നടക്കും. റിയാദിൽ നടത്താൻ നിശ്ചയിച്ചിരുന്ന ഉച്ചകോടിയാണ് കൊവിഡ് ഭീഷണി ഒഴിയാത്ത സാഹചര്യത്തിൽ ഓൺലൈനിൽ നടത്താൻ തീരുമാനിച്ചത്. നവംബർ 21, 22 തീയതികളിൽ സൗദി ഭരണാധികാരി സൽമാൻ രാജാവിന്റെ അധ്യക്ഷതയിൽ നടക്കും.
യൂറോപ്യൻ യൂനിയനും അമേരിക്കയും സൗദി അറേബ്യയും ഇന്ത്യയും ഉൾപ്പെടെ 20 രാജ്യങ്ങളുടെ കൂട്ടായ്മയായ ജി 20യുടെ ഈ വർഷത്തെ സമ്മേളനമാണ് കൊവിഡ് പശ്ചാത്തലത്തിൽ ഓൺലൈനിലായി നടത്താൻ തീരുമാനിച്ചതെന്ന് ഉച്ചകോടിക്ക് നേതൃത്വം നൽകുന്ന സൗദി ഉന്നത സഭ അറിയിച്ചു. ഉച്ചകോടിയുടെ മുന്നോടിയായി നൂറിലധികം അനുബന്ധ സമ്മേളനങ്ങൾ ഇതിനകം നടന്നു കഴിഞ്ഞു. ‘21-ാം നൂറ്റാണ്ടിന്റെ അവസരങ്ങൾ ഉപയോഗപ്പെടുത്തൽ’ എന്ന തലക്കെട്ടിലാണ് ഉത്തവണ ഉച്ചകോടി.
മനുഷ്യ ജീവന്റെ സംരക്ഷണം, പകർച്ചവ്യാധിയെ അതിജീവിക്കൽ, കൊവിഡ് വ്യാപന കാലത്ത് ബോധ്യപ്പെട്ട ദൗർബല്യങ്ങളെ നേരിടാനുള്ള മാർഗങ്ങൾ, ദീർഘകാല ആസൂത്രണം രൂപപ്പെടുത്തൽ എന്നിവ റിയാദ് ഉച്ചകോടിയുടെ മുഖ്യ വിഷയങ്ങളാവും. 21-ാം നൂറ്റാണ്ടിന്റെ അവസരങ്ങൾ എല്ലാവർക്കും ഉപയോഗപ്പെടുത്താനാവുന്ന, ഭൂഗോളത്തെ സംരക്ഷിക്കാനുതകുന്ന, പുതിയ ചക്രവാളങ്ങളെ സൃഷ്ടിക്കാൻ നൂതന കണ്ടുപിടുത്തങ്ങളെ പര്യാപ്തമാക്കുന്ന വിഷയങ്ങൾ ഉച്ചകോടി ചർച്ച ചെയ്യും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam