ചരിത്രത്തിലേക്ക് ചൂളംവിളിച്ച് ഹറമൈന്‍ അതിവേഗ ട്രെയിന്‍ സര്‍വീസ് തുടങ്ങി

By Web TeamFirst Published Oct 12, 2018, 2:15 AM IST
Highlights

ചരിത്രത്തിലേക്ക് ചൂളം വിളിച്ച് മക്കയേയും മദീനയേയും തമ്മില്‍ ബന്ധിപ്പിക്കുന്ന ഹറമൈന്‍ അതിവേഗ ട്രെയിന്‍ സര്‍വീസിന് തുടക്കമായി. തുടക്കത്തില്‍ ആഴ്ചയില്‍ നാല് ദിവസം മാത്രമായിരിക്കും ട്രെയിന്‍ സര്‍വ്വീസ് നടത്തുക.  

റിയാദ്: ചരിത്രത്തിലേക്ക് ചൂളം വിളിച്ച് മക്കയേയും മദീനയേയും തമ്മില്‍ ബന്ധിപ്പിക്കുന്ന ഹറമൈന്‍ അതിവേഗ ട്രെയിന്‍ സര്‍വീസിന് തുടക്കമായി. തുടക്കത്തില്‍ ആഴ്ചയില്‍ നാല് ദിവസം മാത്രമായിരിക്കും ട്രെയിന്‍ സര്‍വ്വീസ് നടത്തുക.  മക്കയേയും മദീനയേയും തമ്മില്‍ ബന്ധിപ്പിക്കുന്ന ഹറമൈന്‍ അതിവേഗ ട്രെയിന്‍ സര്‍വ്വീസ് നേരത്തെ പ്രഖൃാപിച്ചപോലെ 11ന് ആരംഭിച്ചു.

പൊതു ഗതാഗത മേധാവി ഡോക്ടര്‍ റുമൈഹ് അല്‍ റുമൈഹിന്‍റെ സാന്നിധ്യത്തിലാണ് പ്രഥമ സര്‍വ്വീസ് ആരംഭിച്ചത്. മദീനയില്‍നിന്നും മക്കയിലേക്കായിരുന്നു ആദ്യ സര്‍വ്വിസ് നടത്തിയത്. 417 യാത്രക്കാരുമായി കാലത്ത് എട്ട് മണിക്കായിരുന്നു മദീനയില്‍നിന്നും ട്രെയിന്‍ യാത്ര തിരിച്ചത്. തിരിച്ചും മക്കയില്‍നിന്നും മദീനയിലേക്കും ട്രെയിന്‍ യാത്ര തിരിച്ചു.

ട്രെയിന്‍ സ്‌റ്റേഷനിലെത്തിയപ്പോള്‍ ഏറെ ആഹ്ദാളത്തോടെയാണ് ആളുകള്‍ വരവേറ്റത്. പരമ്പരാഗത ഗാനങ്ങളും നൃത്തച്ചുവടുകളുടേയും അകമ്പടിയോടെയാണ് ട്രെയിനിനെ വരവേറ്റത്. മക്ക മദീന റൂട്ടില്‍ ആദൃ സര്‍വ്വീസില്‍ ട്രെയിന്‍ നിയന്ത്രിച്ചത് കൃാപ്റ്റന്‍ അബ്ദുറഹിമാന്‍ അല്‍ ശഹ്‌രിയാണ്. മക്കയില്‍നിന്നും മദീനയിലേക്കുള്ള റെയില്‍ പാത കടന്നുപോകുന്നത് ജിദ്ദ, റാബിഗിലെ കിംഗ് അബ്ദുള്ള ഇക്കണോമിക്ക് സിറ്റി എന്നീ പട്ടണങ്ങളിലുടെയാണ്. 

തുടക്കത്തില്‍ വൃാഴം, വെള്ളി, ശനി, ഞായര്‍ എന്നിങ്ങനെ ആഴ്ചയില്‍ നാല് ദിവസങ്ങളിലാണ് സര്‍വ്വീസ് ഉണ്ടാവുക. അടുത്ത വര്‍ഷം മുതല്‍ ക്രമേണ സേവനങ്ങളുടെ എണ്ണം കൂടുമെന്നാണ് അധികൃതര്‍ അറിയിച്ചിട്ടുള്ളത്. ആദൃ രണ്ട് മാസക്കാലം പകുതി നിരക്ക് മാത്രമാണ് ഹറമൈന്‍ ട്രെയിന്‍ സേവനത്തിന് ഈടാക്കുന്നത്. മലയാളികളടക്കമുള്ള നിരവധിപേര്‍ ഹറമൈന്‍ അതിവേഗ ട്രെയിനില്‍ യാത്രക്കായി ടിക്കറ്റിന് ശ്രമിച്ചെങ്കിലും നിരാശയായിരുന്നു ഫലം. ടിക്കറ്റ് ലഭിക്കാന്‍ അത്രയേറെ തിരക്കാണ് അനുഭവപ്പെടുന്നത്. 

click me!