
അബുദാബി : യുഎഇയില്‍ വിദ്വേഷ പ്രസംഗം ഉള്‍പ്പെടുന്ന വീഡിയോ പങ്കുവെച്ച യുവതിക്ക് അഞ്ചു വര്‍ഷം തടവും അഞ്ചു ലക്ഷം ദിര്‍ഹം (ഒരു കോടിയിലേറ ഇന്ത്യന്‍ രൂപ) പിഴയും വിധിച്ച് അബുദാബി ക്രിമിനല്‍ കോടതി. സാമൂഹിക മാധ്യമത്തില്‍ യുവതി പോസ്റ്റ് ചെയ്ത വീഡിയോയില്‍ പുരുഷന്‍മാരെയും ഗാര്‍ഹിക തൊഴിലാളികളെയും അധിക്ഷേപിക്കുന്ന വാക്യങ്ങള്‍ അടങ്ങിയതാണ് ശിക്ഷയ്ക്ക് കാരണമായത്. ഇത് പൊതുമര്യാദയുടെ ലംഘനമാണെന്ന് കോടതി കണ്ടെത്തി.
പ്രതിയുടെ സാന്നിധ്യത്തിലാണ് കോടതി വിധി പുറപ്പെടുവിച്ചത്. അഞ്ചു വര്‍ഷം തടവും 500,000 ദിര്‍ഹം പിഴയും ശിക്ഷയായി വിധിച്ച കോടതി, ശിക്ഷാ കാലാവധി പൂര്‍ത്തിയാക്കിയ ശേഷം യുവതിയെ നാടുകടത്തണമെന്നും ഉത്തരവിട്ടു. കുറ്റകൃത്യത്തിന് ഉപയോഗിച്ച മൊബൈല്‍ ഫോണ്‍ കണ്ടുകെട്ടാനും കോടതി ഉത്തരവിട്ടു. കൂടാതെ ഈ വീഡിയോ യുവതിയുടെ അക്കൗണ്ടില്‍ നിന്നും മൊബൈല്‍ ഫോണില്‍ നിന്നും ഡിലീറ്റ് ചെയ്യാനും കോടതി ആവശ്യപ്പെട്ടു. ഇതിന് പുറമെ യുവതിയുടെ അക്കൗണ്ട് പൂര്‍ണമായും റദ്ദാക്കാനും മറ്റേതെങ്കിലും വിവര സാങ്കേതിക മാര്‍ഗം ഉപയോഗിക്കുന്നതില്‍ നിന്നും യുവതിയെ സ്ഥിരമായി വിലക്കാനും കോടതി നിര്‍ദ്ദേശിച്ചു.
സാമൂഹിക മാധ്യമത്തില്‍ പ്രചരിച്ച വീഡിയോ ക്ലിപ്പിനെ കുറിച്ച് അബുദാബി പബ്ലിക് പ്രോസിക്യൂഷന്‍ അന്വേഷണം നടത്തുകയും വീഡിയോ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെ യുവതിയെ അറസ്റ്റ് ചെയ്യാന്‍ ഉത്തരവിടുകയുമായിരുന്നു.
Read Also - സോഷ്യല്‍ മീഡിയയിലൂടെ സദാചാര വിരുദ്ധ പ്രവൃത്തികള്‍; 15 പ്രവാസികളെ അറസ്റ്റ് ചെയ്തു
11 ലക്ഷം ദിര്‍ഹത്തിന്റെ സ്വര്‍ണം കവര്‍ന്ന പ്രതികളെ 12 മണിക്കൂറില്‍ പിടികൂടി അജ്മാന്‍ പൊലീസ്
അജ്മാന്‍: അജ്മാനില്‍ ജ്വല്ലറിയില്‍ വന്‍ കവര്‍ച്ച നടത്തിയ മൂന്ന് പ്രതികളെ 12 മണിക്കൂറില്‍ പിടികൂടി പൊലീസ്. 11 ലക്ഷം ദിര്‍ഹത്തിന്റെ സ്വര്‍ണവും 40,000 ദിര്‍ഹവുമാണ് പ്രതികള്‍ കവര്‍ന്നത്. ജ്വല്ലറിയില്‍ കവര്‍ച്ച നടന്നെന്ന വിവരം ഓപ്പറേഷന്‍സ് റൂമില്‍ ലഭിച്ച ഉടന്‍ തന്നെ അന്വേഷണത്തിനായി പ്രത്യേക സംഘം രൂപീകരിച്ചെന്ന് അധികൃതര്‍ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച പോസ്റ്റില്‍ വ്യക്തമാക്കുന്നു.
മൂന്നു പ്രതികളും പലതവണ വസ്ത്രം മാറിയും മുഖംമൂടി ധരിച്ചും രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പൊലീസ് ഇവരെ മണിക്കൂറുകള്‍ക്കുള്ളില്‍ പിടികൂടുകയായിരുന്നു. ഷാര്‍ജ പൊലീസിന്റെ സഹായത്തോെയാണ് അജ്മാന്‍ പൊലീസ് 12 മണിക്കൂറില്‍ പ്രതികളെ പിടികൂടിയത്. ഇവരുടെ പക്കല്‍ നിന്ന് മോഷ്ടിച്ച സ്വര്‍ണവും പണവും കണ്ടെടുത്തു. അറബ് വംശജരായ മൂന്നു പേരാണ് സംഭവത്തില്‍ അറസ്റ്റിലായത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ