
ജക്കാർത്ത: ലുലു ഗ്രൂപ്പിന്റെ 192-ാമത്തേതും ഇന്തോനേഷ്യയിലെ നാലാമത്തേതുമായ ഹൈപ്പർമാർക്കറ്റ് പ്രവര്‍ത്തനമാരംഭിച്ചു ആരംഭിച്ചു. ജാവാ പ്രവിശ്യയിലെ ഡെപ്പോക്ക് സവങ്കൻ പാർക്ക് മാളിലാണ് 65,000 ചതുരശ്രയടി വിസ്തീർണ്ണത്തിലുള്ള പുതിയ ഹൈപ്പർമാർക്കറ്റ് പ്രവർത്തിക്കുന്നത്. ഇന്തോനേഷ്യൻ സാമ്പത്തിക വകുപ്പ് ഉപമന്ത്രി ഡോ: റൂഡി സലാഹുദ്ദീൻ ഉദ്ഘാടനം നിർവ്വഹിച്ച ചടങ്ങിൽ ലുലു ഇന്തോനേഷ്യ റീജണൽ ഡയറക്ടർ ഷാജി ഇബ്രാഹിം, പ്രസിഡന്റ് ഡയറക്ടർ ബിജു സത്യൻ, റിജണൽ മാനേജർ അജയ് നായർ എന്നിവരും സംബന്ധിച്ചു.
ഈ വർഷാവസാനത്തോടെ രണ്ട് ഹൈപ്പർ മാർക്കറ്റുകൾ കൂടി ഇന്തോനേഷ്യയിൽ ആരംഭിക്കുമെന്ന് വീഡിയോ കോൺഫറൻസിലൂടെ ചടങ്ങിൽ പങ്കെടുത്ത ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി പറഞ്ഞു. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 15 ഹൈപ്പർമാർക്കറ്റുകളും 25 എക്സ്പ്രസ് മാർക്കറ്റുകളും ഇന്തോനേഷ്യയിൽ ആരംഭിക്കാനാണ് പദ്ധതിയെന്നും അദ്ദേഹം പറഞ്ഞു. ഈ വർഷാവസാനത്തോടെ തന്നെ ആഗോളതലത്തിലുള്ള ലുലു ഹൈപ്പർമാർക്കറ്റുകളുടെ എണ്ണം 200 ആകുമെന്നാണ് പ്രതീക്ഷയെന്നും യൂസഫലി പറഞ്ഞു.
ഇന്തോനേഷ്യയിലെ യുഎഇ സ്ഥാനപതി അബ്ദുള്ള സാലെം ഒബൈദ് അൽ ദാഹിരി, യുഎഇയിലെ ഇന്തോനേഷ്യൻ സ്ഥാനപതി ഹുസ്സൈൻ ബാഗിസ്, ഇന്തോനേഷ്യയിലെ ഇന്ത്യൻ സ്ഥാനപതി പ്രദീപ് കുമാർ റാവത്ത് എന്നിവരും വീഡിയോ കോൺഫറൻസിലൂടെ സംബന്ധിച്ചു. ഇന്തോനേഷ്യയിലെ റീട്ടെയിൽ രംഗത്ത് ഉന്നത നിലവാരവും മികച്ച പ്രവർത്തനവുമാണ് ലുലു ഗ്രൂപ്പ് കാഴ്ച വെക്കുന്നതെന്ന് സ്ഥാനപതിമാർ ചടങ്ങിൽ പറഞ്ഞു.
"
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam