
മസ്കറ്റ്: ഇന്ത്യയും ഒമാനും തമ്മിലുള്ള ദീർഘകാല സൗഹൃദം കൂടുതൽ ശക്തിപ്പെടുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഒമാൻ സന്ദർശനം ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം പുതിയ ഉയരങ്ങളിലേക്ക് എത്തുകയാണ്. സമുദ്ര പൈതൃകം മുതൽ വ്യവസായ-വാണിജ്യ സഹകരണം വരെ ഉൾക്കൊള്ളുന്ന നാല് പ്രധാന ധാരണാപത്രങ്ങൾ ഇതിന്‍റെ ഭാഗമായി ഒപ്പുവെച്ചു.
സമുദ്ര പൈതൃകം, ഗവേഷണം, നൈപുണ്യ വികസനം, കൃഷി മേഖലകൾക്ക് പുതിയ ഊർജമാകുകയാണ്. സമുദ്ര പൈതൃകവും മ്യൂസിയങ്ങളും, ശാസ്ത്രീയ ഗവേഷണവും നവോത്ഥാനവും, നൈപുണ്യ വികസനവും കൃഷിയും, കൂടാതെ വ്യവസായ-വാണിജ്യ രംഗത്തെ തന്ത്രപരമായ സഹകരണവും ഉൾപ്പെടുത്തി നാല് ധാരണാപത്രങ്ങളാണ് ഒപ്പുവെച്ചത്.
ഒമാൻ ചേംബർ ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രിയും കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രിയും തമ്മിലുള്ള കരാർ വ്യാപാര-നിക്ഷേപ ബന്ധങ്ങൾ കൂടുതൽ വിപുലീകരിക്കുമെന്നാണ് പ്രതീക്ഷ. ജോർദാൻ, എത്യോപ്യ, ഒമാൻ എന്നീ രാജ്യങ്ങളിലേക്കുള്ള സന്ദർശനത്തിന്‍റെ അവസാന ഘട്ടമായാണ് പ്രധാനമന്ത്രി മോദി മസ്കറ്റിലെത്തിയത്. ഒമാൻ ഉപപ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ലഭിച്ച ഊഷ്മള സ്വീകരണം ഇന്ത്യ–ഒമാൻ ബന്ധത്തിന്റെ ആഴവും സൗഹൃദവും വീണ്ടും തെളിയിച്ചു.
പരമ്പരാഗത മേഖലകൾക്ക് അപ്പുറം സഹകരണം വ്യാപിപ്പിക്കാനുള്ള പ്രതിബദ്ധത ഇരു രാജ്യങ്ങളും വീണ്ടും ഉറപ്പിച്ചു.‘ജോയിന്റ് മാരിടൈം വിഷൻ’ വഴി സമുദ്ര സുരക്ഷ, പൈതൃകം, ഗവേഷണം തുടങ്ങിയ നിർണായക മേഖലകളിൽ സഹകരണം ശക്തിപ്പെടുത്തുകയാണ് ലക്ഷ്യം. നൂറ്റാണ്ടുകളായി ഇന്ത്യൻ മഹാസമുദ്രത്തിലൂടെ നിലനിന്ന ചരിത്രപരവും തന്ത്രപരവുമായ ബന്ധങ്ങളാണ് ഇതിന് അടിസ്ഥാനം.
കൃഷിയിലും ഭക്ഷ്യ സുരക്ഷയിലും പുതിയ മുന്നേറ്റം
കാർഷിക സഹകരണ പരിപാടിയിൽ മില്ലറ്റ് കൃഷി, ഭക്ഷ്യ നവീകരണം, സുസ്ഥിര കാർഷിക രീതികൾ എന്നിവയ്ക്ക് പ്രത്യേക ഊന്നൽ നൽകിയിട്ടുണ്ട്. ഇത് ഭക്ഷ്യ സുരക്ഷ ഉറപ്പാക്കാനും ഗ്രാമീണ വികസനം ശക്തിപ്പെടുത്താനും സഹായകരമാകുമെന്നാണ് വിലയിരുത്തൽ.
വ്യവസായ–വാണിജ്യ രംഗത്ത് പുതിയ സാധ്യതകൾ
സാങ്കേതികവിദ്യ, നിർമ്മാണം, അഗ്രി-ബിസിനസ് മേഖലകൾക്ക് ഊർജം
ബിസിനസ് ചേംബറുകൾ തമ്മിലുള്ള വ്യവസായ ധാരണാപത്രം സാങ്കേതികവിദ്യ, നിർമ്മാണം, അഗ്രി-ബിസിനസ് തുടങ്ങിയ മേഖലകളിൽ പുതിയ വ്യാപാര-നിക്ഷേപ അവസരങ്ങൾ തുറക്കും. ഇത് ഇരു രാജ്യങ്ങളുടെയും സാമ്പത്തിക വളർച്ചയ്ക്ക് നിർണായകമായി മാറുമെന്ന് പ്രതീക്ഷിക്കുന്നു.
ഇന്ത്യയും ഒമാനും തമ്മിലുള്ള സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ (CEPA) ഒപ്പുവെക്കാനുള്ള തയ്യാറെടുപ്പുകളുടെ നിർണായക ഘട്ടത്തിലാണ് മോദിയുടെ സന്ദർശനം. സ്വതന്ത്ര വ്യാപാര കരാർ ഉൾപ്പെടുന്ന ഈ ഉടമ്പടിക്ക് ഇന്ത്യയുടെ മന്ത്രിസഭ നേരത്തെ അംഗീകാരം നൽകിയിരുന്നു.
ഇത് ഇരു രാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക സംയോജനം കൂടുതൽ ആഴപ്പെടുത്തുകയും വിവിധ മേഖലകളിൽ ഭാവി സഹകരണത്തിന് പുതിയ വഴികൾ തുറക്കുകയും ചെയ്യും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam